പീഡനക്കേസ്: വിജയ് ബാബുവിനെ തൊടാനാകാതെ പോലീസ്, ദുബായിൽ നിന്ന് തിരിച്ചെത്തിക്കാനുളള നീക്കം പാളി
കൊച്ചി: പീഡനക്കേസില്‍ പ്രതിയായ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെ ഇതുവരെ പിടികൂടാന്‍ പോലീസിന് സാധിച്ചിട്ടില്ല. യുവനടി പീഡന പരാതി ഉന്നയിച്ചതിന് പിന്നാലെയാണ് വിജയ് ബാബു രാജ്യം വിട്ടത്.
ദുബായില്‍ ഒളിവില്‍ കഴിയുന്ന വിജയ് ബാബുവിനെ തിരിച്ച് എത്തിക്കാന്‍ പോലീസ് ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. എന്നാല്‍ പോലീസ് നീക്കത്തിന് തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്.
സിനിമയില്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് വിജയ് ബാബു നിരവധി തവണ പീഡിപ്പിച്ചതായാണ് യുവനടി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ബലാത്സംഗം, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ അടക്കമുളള വകുപ്പുകള്‍ ചുമത്തിയാണ് വിജയ് ബാബുവിന് എതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതിന് പിന്നാലെ വിജയ് ബാബു ദുബായിലേക്ക് കടന്നതോടെ കേസില്‍ അറസ്റ്റ് വൈകുകയാണ്.
അതിനിടെ വിജയ് ബാബു ഫേസ്ബുക്ക് ലൈവിലെത്തുകയും നടിയുടെ പേര് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഇരയുടെ പേര് വെളിപ്പെടുത്തിയതിനും വിജയ് ബാബുവിന് എതിരെ കേസെടുത്തിട്ടുണ്ട്. വിജയ് ബാബു സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി 18ന് പരിഗണിക്കാനിരിക്കുകയാണ്. അതേസമയം കോടതി നടന്റെ അറസ്റ്റ് തടഞ്ഞിട്ടില്ല. വിജയ് ബാബുവിനോട് ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടിരുന്നു.
ബിസിനസ് ടൂറിലാണെന്നും 19ന് ഹാജരാകാം എന്നുമാണ് വിജയ് ബാബു നല്‍കിയ മറുപടി. ഇതുവരെ കീഴടങ്ങാന്‍ വിജയ് ബാബു തയ്യാറാകാത്ത പശ്ചാത്തലത്തിലാണ് പോലീസ് മറ്റ് നീക്കങ്ങളിലേക്ക് കടന്നത്. ഇന്റര്‍പോളിന്റെയും ദുബായ് പോലീസിന്റെയും സഹായത്തോടെ വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനാണ് ശ്രമം. പോലീസിന്റെ അപേക്ഷ പ്രകാരം ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
എന്നാല്‍ ഇതില്‍ യുഎഇയില്‍ നിന്ന് ഇതുവരെ മറുപടി ലഭിക്കാത്തതാണ് കേരള പോലീസിന് തിരിച്ചടിയായിരിക്കുന്നത്. വിജയ് ബാബു ദുബായില്‍ എത്തിയെന്ന വിവരം യുഎഇ എംബസ്സിയിലും കൊച്ചി പോലീസ് അറിയിച്ചിട്ടുണ്ട്. റെഡ് കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കണം എങ്കില്‍ വിജയ് ബാബുവിന്റെ വിലാസം കിട്ടേണ്ടതുണ്ട്. മേല്‍വിലാസം ലഭിക്കാത്തത് കാരണം റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ വൈകുകയാണ്.
റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുന്ന പക്ഷം വിജയ് ബാബുവിനെ യുഎഇ പോലീസിന് നാട്ടിലേക്ക് തിരിച്ച് അയക്കേണ്ടതായി വരും. 18ന് വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വിധി പറയുന്നതിന് മുന്‍പ് നടപടികള്‍ പൂര്‍ത്തിയാക്കാനാണ് നീക്കം നടക്കുന്നത്. അതേസമയം വിജയ് ബാബുവിന് എതിരെയുളള കേസില്‍ അന്വേഷണം ഏറക്കുറെ പൂര്‍ത്തിയായതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സിഎച്ച് നാഗരാജു വ്യക്തമാക്കി.
വിജയ് ബാബുവിനെ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ അടുത്ത ദിവസങ്ങളില്‍ ലഭിക്കും എന്നാണ് കരുതുന്നതെന്ന് കമ്മീഷണര്‍ പറഞ്ഞു. കേസില്‍ ഇതുവരെ മുപ്പതോളം പേരില്‍ നിന്നും മൊഴിയെടുത്തിട്ടുണ്ട്. കഴിഞ്ഞ മാസം 22നാണ് യുവനടി വിജയ് ബാബുവിന് എതിരെ പരാതി നല്‍കിയത്. മദ്യം നല്‍കി പീഡിപ്പിച്ചുവെന്നും മറ്റ് തരത്തില്‍ ശാരീരികമായി ഉപദ്രവിച്ചുവെന്നും ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. അതിന് പിന്നാലെ മറ്റൊരു യുവതിയും വിജയ് ബാബുവിന് എതിരെ ആരോപണം ഉന്നയിച്ച് രംഗത്ത് വന്നിരുന്നു.
അന്വേഷണ സംഘത്തിന് തിരിച്ചടി;സായ് ശങ്കറിന്റെ ഐ മാക്കിൽ തെളിവില്ല.. ഫോറൻസിക് പരിശോധനാ ഫലം
'കണ്ടില്ലേ റിഫയുടെ അവസ്ഥ എന്ന് സജ്ജാദിന്റെ ഉമ്മ, അവന് പണത്തോട് ആര്‍ത്തി'; ഷഹനയുടെ സഹോദരന്‍ പറയുന്നു
Recommended Video