നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിക്ക് ഭീഷണിയെന്ന് പരാതി, പോലീസിന് നൽകിയ മൊഴി മാറ്റണം
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മൊഴി മാറ്റാന്‍ ഭീഷണിയെന്ന് മുഖ്യസാക്ഷിയുടെ പരാതി. കേസിലെ മുഖ്യസാക്ഷിയായ വിപിന്‍ ലാല്‍ ആണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. കേസിലെ പ്രതികളായ പള്‍സര്‍ സുനി എന്ന സുനില്‍ കുമാറിനെ കത്തെഴുതാന്‍ സഹായിച്ചത് വിപിന്‍ ലാല്‍ ആയിരുന്നു.
കേസിലെ എട്ടാം പ്രതിയായ ദിലീപ് പ്രധാന സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന് നേരത്തെ പ്രോസിക്യൂഷന് ആരോപണം ഉന്നയിച്ചിരുന്നു. അതിനിടെ സിനിമാ രംഗത്തെ സാക്ഷികളില്‍ ചിലരുടെ കൂറുമാറ്റവും വലിയ ചര്‍ച്ച ആയിരുന്നു. വിശദാംശങ്ങളിങ്ങനെ..
സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു
നടിയെ ആക്രമിച്ച കേസില്‍ സാക്ഷികളുടെ വിസ്താരം നടന്ന് കൊണ്ടിരിക്കുകയാണ്. കേസിലെ പ്രധാന സാക്ഷികളില്‍ ഉള്‍പ്പെടുന്ന ഇടവേള ബാബുവും ബിന്ദു പണിക്കരും ഭാമയും സിദ്ധിഖും കൂറുമാറിയെന്ന റിപ്പോര്‍ട്ടുകള്‍ വലിയ ചര്‍ച്ചയായിരുന്നു. മാത്രമല്ല പ്രതികളില്‍ ഒരാളായ നടന് ദിലീപിനെതിരെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണം പ്രോസിക്യൂഷന് കോടതിയില്‍ ഉന്നയിച്ചിട്ടുണ്ട്.
സുനിയുമായുളള കൂടിക്കാഴ്ച
ഇക്കാര്യം ചൂണ്ടിക്കാട്ടി ദിലീപിന്റെ ജാമ്യം റദ്ദാക്കാനും പ്രോസിക്യൂഷന് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. തൃശൂര്‍ ടെന്നീസ് ക്ലബ്ബില്‍ വെച്ച് ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത് കണ്ടു എന്ന് മൊഴി നല്കിയ സാക്ഷിയെ അഭിഭാഷകന് മുഖേനെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നാണ് പ്രോസിക്യൂഷന് ആരോപണം.
ഭീഷണിയെന്ന് പരാതി
അതിനിടെയാണ് പ്രധാന സാക്ഷിയായ വിപിന്‍ ലാല്‍ തനിക്ക് ഭീഷണി ഉണ്ടെന്ന് പോലീസില്‍ പരാതിപ്പെട്ടിരിക്കുന്നത്. ബേക്കല്‍ പോലീസ് സ്റ്റേഷനില്‍ ആണ് വിപിന്‍ ലാല്‍ പരാതി നല്‍കിയിരിക്കുന്നത്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ആരേയും കേസില്‍ പ്രതി ചേര്‍ത്തിട്ടില്ല.
മൊഴി കോടതിയില്‍ മാറ്റി പറയണം
നടിയെ ആക്രമിച്ച കേസില്‍ മൊഴി നല്‍കാനുളള തിയ്യതി അടുത്ത വരുന്ന പശ്ചാത്തലത്തില്‍ ആണ് പോലീസില്‍ നല്കിയ മൊഴി കോടതിയില്‍ മാറ്റി പറയണം എന്ന് തനിക്ക് ഭീഷണി എന്നാണ് വിപിന്‍ ലാല്‍ പരാതിപ്പെട്ടിരിക്കുന്നത്. വീട്ടുകാരെ ഫോണ്‍ വിളിച്ചും കത്തയച്ചും മറ്റുമാണ് ഭീഷണിപ്പെടുത്തുന്നത് എന്നാണ് വിപിന്‍ ആരോപിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
Recommended Video
ജയിലിലെ കത്ത്
ഭീഷണിപ്പെടുത്തല്‍, വ്യാജ മൊഴി നല്കാന് പ്രേരിപ്പിക്കല്‍ അടക്കമുളള വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്. നേരത്തെ കേസ് ക്രൈബ്രാഞ്ച് അന്വേഷിച്ചപ്പോള്‍ വിപിന്‍ ലാല്‍ പ്രതിയായിരുന്നു. പിന്നീട് വിപിനെ പോലീസ് മാപ്പ് സാക്ഷി ആക്കി. ജയിലില്‍ വെച്ച് സുനില്‍ കുമാര്‍ ദിലീപിന് അയച്ച കത്ത് എഴുതി നല്‍കിയത് വിപിന്‍ ലാല്‍ ആണെന്ന് കണ്ടെത്തിയിരുന്നു.