പൾസർ സുനിയുടെ നീക്കത്തിന് കനത്ത തിരിച്ചടി; ഹർജി തള്ളി..ജയിലിൽ തുടരും
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ഒന്നാം പ്രതി പൾസർ സുനിക്ക് തിരിച്ചടി. ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. ഹീനമായ കുറ്റകൃത്യമാണ് നടന്നതെന്നും പ്രതിക്ക് ജാമ്യം അനുവദിച്ചാൽ തെളിവ് നശിപ്പിക്കുമെന്നുമുള്ള പ്രോസിക്യൂഷൻ്റെ ആവശ്യം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.
ഹർജിയിൽ വ്യാഴാഴ്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിശദമായ വാദം കേട്ടിരുന്നു. വിചാര കോടതി പുറപ്പെടുവിച്ച വിധിയിൽ അപാകതയോ നിയമവിരുദ്ധതയോ ചൂണ്ടിക്കാട്ടാൻ ഹർജിക്കാരന് സാധിച്ചിട്ടില്ലെന്ന് ജസ്റ്റിസുമാരായ രാജ വിജയരാഘവൻ, കെവി ജയകുമാർ എന്നിവർ ചൂണ്ടിക്കാട്ടി.

സെഷൻസ് ജഡ്ജിയുടെ കണ്ടെത്തലുകൾ ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിക്കാൻ തക്കവണ്ണം അവിശ്വസനീയമോ യുക്തിരഹിതമോ ആണെന്ന് കരുതാൻ കഴിയില്ലെന്നും വിധി മരവിപ്പിക്കാൻ തക്കതായ യാതൊരു കാരണങ്ങളും പ്രതിക്ക് ബോധ്യപ്പെടുത്താൻ സാധിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി.
നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ 20 വർഷത്തെ ശിക്ഷ അനുഭവിക്കുകയാണ് പൾസർ സുനി. . എന്നാൽ കേസിൽ വിചാരണ തടവുകാരനായി എട്ട് വർഷത്തോളം ജയിൽ ശിക്ഷ അനുഭവിച്ചെന്നും അതുകൊണ്ട് തന്നെ വിചാരണകോടതി വിധിക്കെതിരായ അപ്പീലിൽ തീരുമാനം ആകുന്നതുവരെ തൻ്റെ ശിക്ഷ മരവിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് സുനി കോടതിയെ സമീപിച്ചത്.
കേസിൽ ഇതിനോടകം തന്നെ തെളിവെടുപ്പുകളെല്ലാം പൂർത്തിയാതാണ്. മാത്രമല്ല കേസിൽ സുപ്രീം കോടതി ജാമ്യം അനുവദിച്ചതിന് ശേഷം താൻ മറ്റ് കുറ്റങ്ങളിലൊന്നും പങ്കാളിയായിട്ടില്ല. ഇനി തന്നെ തടവിൽ പാർപ്പിച്ച് തെളിവ് ശേഖരിക്കേണ്ടതായ ഒരു സാഹചര്യവും കേസിൽ ഇല്ല. അതിനാൽ എത്രയും പെട്ടെന്ന് ശിക്ഷ മരവിപ്പിച്ച് തന്നെ പുറത്ത് വിടണമെന്നും പൾസർ സുനി ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സുനിതയ്ക്ക് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷനും അതിജീവിതയും ശക്തമായി വാദിച്ചു.
പൾസർ സുനി കൊടിയ കുറ്റവാളിയാണെന്നും സ്ഥിരം കുറ്റകൃത്യങ്ങൾ ചെയ്യുന്നയാളാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.സുനിക്ക് ശിക്ഷാ ഇളവ് നൽകുന്നത് തെളിവുകൾ നശിപ്പിക്കാൻ കാരണമാകും. നടിയെ ഓടുന്ന വാഹനത്തിൽ വെച്ച് അതിക്രൂരമായി ആക്രമിക്കുക മാത്രമല്ല ആ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ ദൃശ്യങ്ങൾ ഇതുവരെ കണ്ടെത്താൻ പോലീസിന് സാധിച്ചിട്ടില്ല. സുനിയെ പുറത്തുവിട്ടാൽ ഈ തെളിവുകൾ നശിപ്പിച്ചേക്കുമെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിരുന്നു. സുപ്രീം കോടതി അഭിഭാഷകയായ വൃന്ദ ഗ്രോവര്‍ ആയിരുന്നു അതിജീവിതയ്ക്ക് വേണ്ടി ഹാജരായത്. മുതിര്‍ന്ന അഭിഭാഷകന്‍ ശാസ്തമംഗലം അജിത്കുമാറാണ് പള്‍സര്‍ സുനിക്ക് വേണ്ടി ഹാജരായത്.
2025 ഡിസംബർ എട്ടിനാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി സുനി അടക്കം കേസിലെ ആറ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്. ഗൂഢാലോചന കുറ്റം ചുമത്തപ്പെട്ട ദിലീപ് അടക്കം മൂന്ന് പ്രതികളെ കേസിൽ നിന്ന് വെറുതെ വിടുകയും ചെയ്തിരുന്നു.












Click it and Unblock the Notifications