മഞ്ജു അടക്കമുള്ളവർ ദിലീപിനെ കെണിയിലാക്കി.. പകരം ഫ്ലാറ്റും ഒടിയനിൽ ചാൻസുമെന്ന് മാർട്ടിൻ!
Recommended Video
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിന്റെ വിചാരണ തുടങ്ങാനിരിക്കുന്ന ഘട്ടത്തില്‍ തന്നെ കേരളം ഉറ്റുനോക്കിക്കൊണ്ടിരുന്നത് ഇനി എന്തൊക്കെ ട്വിസ്റ്റുകളാണ് സംഭവിക്കുക എന്നതാണ്. മലയാളസിനിമയിലെ അതികായന്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന കേസില്‍ സിനിമയെ വെല്ലുന്ന തിരക്കഥകള്‍ സൃഷ്ടിക്കപ്പെടുമെന്ന ആശങ്കകള്‍ പലഭാഗത്ത് നിന്നുമുയര്‍ന്നു. കേസിലെ രണ്ടാം പ്രതിയായ മാര്‍ട്ടിന്‍ വന്‍ വഴിത്തിരിവാകുന്ന വെളിപ്പെടുത്തല്‍ നടത്തി ആ ആശങ്കകള്‍ ശരിയെന്ന് തെളിയിച്ചിരിക്കുകയാണ്.
വിചാരണയുടെ ഭാഗമായി കോടതിയില്‍ എത്തിച്ചപ്പോഴാണ് സ്‌ഫോടനാത്മകമായ വെളിപ്പെടുത്തല്‍ മാര്‍ട്ടിന്‍ നടത്തിയിരിക്കുന്നത്. മഞ്ജു വാര്യരേയും രമ്യാ നമ്പീശനേയും ലാലിനേയും സംവിധായകന്‍ ശ്രീകുമാര്‍ മേനോനേയും പ്രതിക്കൂട്ടിലാക്കുന്ന വിവരങ്ങളാണ് മാര്‍ട്ടിന്‍ കോടതിക്ക് പുറത്ത് മാധ്യമങ്ങളോട് തുറന്ന് പറഞ്ഞിരിക്കുന്നത്.
മാർട്ടിന്റെ വെളിപ്പെടുത്തൽ
നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതിയായ മാര്‍ട്ടിന്‍ നേരത്തെ നടിയുടെ ഡ്രൈവര്‍ കൂടിയായിരുന്നു. നടിയും ഒരു നിര്‍മ്മാതാവും തന്നെ ഭീഷണിപ്പെടുത്തുന്നുവെന്നതടക്കമുള്ള വെളിപ്പെടുത്തലുകള്‍ മാര്‍ട്ടിന്‍ നേരത്തെയും നടത്തിയിട്ടുണ്ട്. എന്നാല്‍ ആളുകളുടെ പേരെടുത്ത് പറഞ്ഞ് കൊണ്ടുള്ള ആരോപണമാണ് ഇത്തവണ മാര്‍ട്ടിന്‍ നടത്തിയിരിക്കുന്നത്. ദിലീപിന്റെ മുന്‍ ഭാര്യയായ നടി മഞ്ജു വാര്യര്‍, നടിയും വിമന്‍ ഇന്‍ സിനിമ കലക്ടീവിലെ സജീവ അംഗവും ആക്രമിക്കപ്പെട്ട നടിയുടെ ഉറ്റ സുഹൃത്തുമായ രമ്യ നമ്പീശന്‍, ലാല്‍, സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ എന്നിവര്‍ ചേര്‍ന്ന് ദിലീപിനെ ഈ കേസില്‍ അകപ്പെടുത്തിയതാണ് എന്നാണ് മാര്‍ട്ടിന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരിക്കുന്നത്.
ദിലീപിനെ ചതിച്ചു
മാര്‍ട്ടിന്റെ വാക്കുകള്‍ ഇങ്ങനെയാണ്: തനിക്ക് പറയാനുള്ളത് സത്യസന്ധമായ കാര്യങ്ങളാണ്. മഞ്ജു വാര്യരും ലാലും ശ്രീകുമാര്‍ മേനോനും രമ്യാ നമ്പീശനും ചേര്‍ന്ന് ദിലീപിനെ ചതിക്കാന്‍ വേണ്ടിയൊരുക്കിയ കെണിയാണിത്. നിരപരാധിയായ തന്നെ ഉള്‍പ്പെടെ പലരേയും ചതിച്ചതിന് പ്രതിഫലമായി മഞ്ജു വാര്യര്‍ക്ക് മുംബൈയില്‍ ഫ്‌ളാറ്റും ഒടിയന്‍ സിനിമയില്‍ അവസരവും ലഭിച്ചു. പലകാര്യങ്ങളും തനിക്ക് പറയാനുണ്ട്. ബഹുമാനപ്പെട്ട കോടതിയെ പൂര്‍ണ വിശ്വാസമുണ്ട്. യഥാര്‍ത്ഥ പ്രതികളെക്കുറിച്ച് കോടതിക്ക് മുന്‍പാകെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. തനിക്ക് നീതി ലഭിക്കുമെന്ന് പൂര്‍ണ വിശ്വാസമുണ്ടെന്നും മാര്‍ട്ടിന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി.
വധഭീഷണിയുണ്ടെന്ന് മാർട്ടിൻ
ഇതാദ്യമായല്ല മാര്‍ട്ടിന്‍ ആദ്യത്തെ മൊഴിയില്‍ നിന്നും വ്യത്യസ്തമായ കാര്യങ്ങള്‍ പറയുന്നത്. ഇക്കഴിഞ്ഞ ജനുവരിയില്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ മാര്‍ട്ടിന്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ രഹസ്യമൊഴി നല്‍കിയിരുന്നു. മാര്‍ട്ടിന്റെ രഹസ്യമൊഴി അച്ഛനായ ആന്റണിയാണ് മാധ്യമങ്ങളെ അറിയിച്ചത്. നടിയേയും പള്‍സര്‍ സുനിയേയും തനിക്ക് ഭയമാണെന്ന് മാര്‍ട്ടിന്‍ പറഞ്ഞിരുന്നു. തനിക്ക് വധഭീഷണിയുണ്ടെന്നും നടിയും നിര്‍മ്മാതാവും ചേര്‍ന്നാണ് വധഭീഷണി മുഴക്കുന്നത് എന്നും മാര്‍ട്ടിന്‍ പറഞ്ഞതായി ആന്റണി വെളിപ്പെടുത്തിയിരുന്നു. ഒന്നാം പ്രതി പള്‍സര്‍ സുനി അടക്കമുള്ളവരെ ഒഴിവാക്കി അടച്ചിട്ട കോടതി മുറിയിലാണ് മാര്‍ട്ടിന്‍ രഹസ്യമൊഴി നല്‍കിയത്.
കേസ് മാറ്റിവെച്ചു
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്. ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും നടന്‍ അവധിയപേക്ഷ നല്‍കുകയായിരുന്നു. കേസ് പരിഗണിക്കുന്നത് കോടതി ഏപ്രില്‍ പതിനൊന്നിലേക്ക് മാറ്റിയിരിക്കുകയാണ്. അതിനിടെ പ്രതികള്‍ക്ക് ഏതൊക്കെ രേഖകള്‍ നല്‍കാന്‍ സാധിക്കും എന്ന കാര്യം അറിയിക്കാന്‍ പ്രോസിക്യൂഷനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കൈമാറാന്‍ സാധിക്കാത്ത തെളിവുകളെ സംബന്ധിച്ച് കാരണവും വ്യക്തമാക്കാന്‍ കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. കേസ് രണ്ടാഴ്ചത്തേക്ക് മാറ്റിയത് ഇക്കാര്യം കൂടി പരിഗണിച്ചാണ്
ദൃശ്യങ്ങൾക്ക് വേണ്ടി ദിലീപ്
ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ എന്നിവരുടെ ജാമ്യാപേക്ഷയിലും കോടതി പതിനൊന്നിന് വിധി പറയും. മുഴുവന്‍ രേഖകളും ലഭിച്ചില്ലെന്ന പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം നടിയുടെ വൈദ്യപരിശോധനാഫലം ഉള്‍പ്പെടെയുള്ള തെളിവുകള്‍ ദിലീപിന് കൈമാറിയിരുന്നു. എന്നാല്‍ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി തള്ളി. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. നേരത്തെ അങ്കമാലി കോടതിയില്‍ വെച്ച് പരിശോധിച്ച ദൃശ്യങ്ങള്‍ വീണ്ടുമെന്തിനാണ് എന്ന് ഹൈക്കോടതി ദിലീപിനോട് ചോദിച്ചിരുന്നു. ദിലീപിന്റെ ആവശ്യത്തെ പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ശക്തമായി എതിർത്തിരുന്നു.
RJ രാജേഷിന്റെ ശരീരത്തിൽ 20 വെട്ടുകൾ.. കൈപ്പത്തി അറ്റ്തൂങ്ങി! ദോഹയിലെ സ്ത്രീയ്ക്ക് പിന്നാലെ പോലീസ്
ലീഗ അപ്രത്യക്ഷയായിട്ട് പതിനാല് ദിവസങ്ങൾ.. കടലിനടിയിലും തെരച്ചിൽ.. ഒരു തുമ്പുമില്ലാതെ പോലീസ്!