'ദിലീപിന് ഇതുമായി ബന്ധമില്ല, സംശയത്തിന്റെ പുകമറയിൽ നിർത്താനുളള ദിലീപ് വിരോധികളുടെ ശ്രമം': രാഹുൽ ഈശ്വർ
കൊച്ചി: കുറച്ച് നാൾ കഴിയുമ്പോൾ എല്ലാവരും ദിലീപ് അനുകൂലികളായി മാറുമെന്ന് രാഹുൽ ഈശ്വർ. കേസ് നീട്ടിക്കൊണ്ട് പോകാനാണ് ദിലീപ് വിരോധികൾ ശ്രമിക്കുന്നത് എന്നും രാഹുൽ ഈശ്വർ പറഞ്ഞു. നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതിൽ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടതിൽ പ്രതികരിക്കുകയായിരുന്നു രാഹുൽ ഈശ്വർ.
റിപ്പോർട്ടർ ടിവി ചർച്ചയിലെ രാഹുൽ ഈശ്വറിന്റെ വാക്കുകൾ: അതിജീവിതയുടെ ഏത് ആശങ്കയും പരിഹരിക്കപ്പെടണം. പക്ഷേ ശ്രദ്ധിക്കേണ്ട കാര്യം മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു ആണ് മാറിയത്. ഫയലിന്റെ ഹാഷ് വാല്യു മാറിയിട്ടില്ല. ഫയലുകള്‍ ചോര്‍ന്നുവെന്നോ ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്നോ റിപ്പോര്‍ട്ട് എവിടെയും ഇല്ല. ആശങ്കകള്‍ മാത്രമാണ്. വിധി അനുകൂലമായാല്‍ കോടതി നല്ലതും ഇല്ലെങ്കില്‍ ജഡ്ജിയെ ചീത്ത വിളിക്കുന്നതുമായ സ്വഭാവം ദിലീപിനെ പിന്തുണയ്ക്കുന്നവര്‍ക്ക് ഇല്ല.

വനിതാ ജഡ്ജിയെ പോലും അപമാനിക്കുന്ന നിലപാട് ദിലീപ് വിരോധികള്‍ക്ക് ഉണ്ടാകാം. കോടതിയുടെ വിധിയെ അംഗീകരിക്കുന്നു. സമയം കളയാനുളള തന്ത്രമായി ഇത് ഉപയോഗിക്കുന്നുവെന്ന് സംശയിച്ചാല്‍ കുറ്റം പറയാനാകില്ല.
തന്നെ ദിലീപ് അനുകൂലി എന്ന് അവതാരക വിളിക്കാത്തതില്‍ വിഷമമുണ്ട്. കുറച്ച് കാലം കഴിയുമ്പോള്‍ എല്ലാവരും ദിലീപ് അനുകൂലികളായി മാറുന്നത് കാണാം. കോടതികള്‍ ദിലീപ് അനുകൂലികളായി മാറുന്നതും സത്യത്തെ അനുകൂലിക്കുന്നതും പോലീസുകാര്‍ മാറുന്നതും നാട്ടുകാര്‍ മാറുന്നതും കാണാം. ദിലീപിനെ കള്ളക്കേസില്‍ ഗൂഢാലോചനയില്‍ കുടുക്കി എട്ടാം പ്രതിയാക്കിയ കേസുമായി ഈ കേസിന് യാതൊരു ബന്ധവും ഇല്ല.
ഗണപതിക്കല്യാണം പോലെ ദിലീപിന്റെ കേസ് അവസാനിക്കരുത് എന്ന് ഉദ്ദേശിച്ച് കാലതാമസം വരുത്തുകയാണ്. പോള്‍ ബാര്‍ബറിന്റെ കിരീടം തപ്പാന്‍ ഫ്രാന്‍സും ഇംഗ്ലണ്ടും പോലെ ഇനിയും രാജ്യങ്ങളുണ്ടല്ലോ എന്ന് ശ്രീനിവാസന്‍ പറയുന്നത് പോലെ ഓരോരോ ഗോള്‍പോസ്റ്റുകള്‍ മാറ്റിക്കൊണ്ട് പോവുകയാണ്. ദിലീപ് ഈ കേസില്‍ കക്ഷി ചേര്‍ന്നത് ഇതില്‍ കാലതാമസമുണ്ടാക്കാന്‍ ഒരു തന്ത്രമായി എടുക്കുന്നു എന്ന കാര്യം ചൂണ്ടിക്കാട്ടാനാണ്.
ഫയലുകളുടെ ഹാഷ് വാല്യു മാറിയിട്ടില്ല. എഫ്എസ്എല്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്ന കാര്യമാണത്. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു ആണ് മാറിയിരിക്കുന്നത്. ഫയലുകള്‍ക്ക് യാതൊരു പ്രശ്‌നവും സംഭവിച്ചിട്ടില്ല. എല്ലാവരും ഉദ്ദേശിക്കുന്നത് ദിലീപിനെ എങ്ങനെയെങ്കിലും സംശയത്തില്‍ നിര്‍ത്താനാണ്. ഫയല്‍ ചോര്‍ത്തിയിട്ട് ദിലീപിന് എന്ത് ഗുണമാണ് ഉളളത്. ദിലീപിന് ഇതുമായി ബന്ധമില്ല. ഇനിയും കേസ് താമസിപ്പിക്കരുത് എന്നാണ് ദിലീപ് ആവശ്യപ്പെടുന്നത്, രാഹുല്‍ ഈശ്വര്‍ പറഞ്ഞു.












Click it and Unblock the Notifications