സ്വന്തം കാര്യം നോക്കി തിരികെ വരാൻ... ലജ്ജയില്ലേ! ഭാമയും സിദ്ധിഖും അടക്കമുളളവർക്കെതിരെ രേവതി സമ്പത്ത്
കൊച്ചി: നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസില്‍ സിനിമാ താരങ്ങളായ സാക്ഷികളുടെ കൂറുമാറ്റം വന്‍ വിവാദമായിരിക്കുകയാണ്. കേസിലെ പ്രോസിക്യൂഷന് സാക്ഷികളുടെ കൂട്ടത്തിലുളള നടി ഭാമയും നടന് സിദ്ദിഖും കൂറുമാറിയതായി വാര്‍ത്തകള്‍ വന്നതോടെ വലിയ പ്രതിഷേധമാണ് ഇവര്‍ക്ക് നേരെ ഉയരുന്നത്.
നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപീന്റെ അടുത്ത സുഹൃത്ത് കൂടിയായ സിദ്ധിഖില്‍ നിന്ന് ഇത് പ്രതീക്ഷിച്ചുവെങ്കിലും ഭാമയില്‍ നിന്നുണ്ടായത് അപ്രതീക്ഷിതമാണ് എന്നാണ് സിനിമാ രംഗത്തുളളവര്‍ പ്രതികരിക്കുന്നത്. ഭാമയും സിദ്ധിക്കും അടക്കമുളളവരെ രൂക്ഷമായി വിമര്‍ശിച്ച് നടി രേവതി സമ്പത്ത് രംഗത്ത് എത്തിയിരിക്കുകയാണ്.
ഞെട്ടിക്കുന്ന കൂറുമാറ്റം
സിദ്ധിഖും ഭാമയും ഉൾപ്പെടെ സിനിമാ രംഗത്തെ പ്രമുഖർ അടങ്ങുന്നതാണ് നടിയെ ആക്രമിച്ച കേസിലെ 302 പേർ അടങ്ങുന്ന സാക്ഷിപ്പട്ടിക. ആക്രമിക്കപ്പെട്ട നടിയുടെ സാക്ഷി വിസ്താരം അടക്കം ഇതിനകം പൂർത്തിയായിട്ടുണ്ട്. നടനും എംഎൽഎയുമായ മുകേഷ്, ഇടവേള ബാബു, ബിന്ദു പണിക്കർ, മഞ്ജു വാര്യർ അടക്കമുളളവരുടേയും സാക്ഷി വിസ്താരം പൂർത്തിയായി. അതിനിടെയാണ് സാക്ഷികളിൽ ചിലരുടെ കൂറുമാറ്റം.
ഭാമയുടേത് അപ്രതീക്ഷിതം
നടിയെ ആക്രമിച്ച കേസിന്റെ തുടക്കം മുതൽക്കേ തന്നെ ദിലീപിനൊപ്പം നിൽക്കുന്നവരിൽ പ്രധാനിയാണ് നടൻ സിദ്ദീഖ്. അതുകൊണ്ട് തന്നെ സിദ്ധിഖ് കൂറുമാറിയത് സിനിമാ രംഗത്തെ അത്ഭുതപ്പെടുത്തുന്നില്ല. എന്നാൽ നേരത്തെ അവൾക്കൊപ്പം ആയിരുന്ന ഭാമ കോടതിയിൽ കാലുമാറിയത് അപ്രതീക്ഷിതമായിരുന്നു. ഭാമയ്ക്ക് നേരെ വലിയ വിമർശനം ആണ് ഉയർന്ന് വരുന്നത്.
ഒറ്റയാൾ പോരാട്ടമാണെന്നാണോ
നടി രേവതി സമ്പത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: "ഇൻസർട്ട് ചെയ്യാൻ സമ്മതിച്ചില്ലെങ്കിലും കുഴപ്പമില്ല, ബാക്കിയെങ്കിലും ചെയ്യാൻ കിട്ടുമോ" എന്ന് എന്നോട് ചോദിക്കുകയും മോശമായി പെരുമാറുകയും ചെയ്ത നടൻ സിദ്ദിഖിന്റെ കൂറുമാറ്റം അത്ഭുതപ്പെടുത്തുന്നില്ല. ഒരേ തോണിയിലെ യാത്രക്കാർക്ക് പരസ്പരം കൈ കൊടുക്കാതെ മുന്നോട്ട് പോകാനാകുന്നത് എങ്ങനെയാണ്!! ഭാമയും ബിന്ദു പണിക്കരും ഇതൊരു ഒറ്റയാൾ പോരാട്ടമാണെന്നാണോ ഇതുവരെ കരുതിയത് എന്നറിയില്ല.
ചരിത്രത്തിലെ ഒറ്റുകാരുടെ കൂട്ടത്തിൽ
നിങ്ങളും ഞാനും ഓരോ സ്ത്രീകളും അടങ്ങുന്ന സമൂഹത്തിൻ്റെ നീതിക്കായുള്ള പോരാട്ടം കൂടിയാണ് ഈ പോരാട്ടം. പൊരുതുന്ന ആ നടിയെ മാത്രം ഒറ്റയ്ക്കാക്കി സ്വന്തം കാര്യം നോക്കി തിരികെ വരാൻ നിങ്ങൾക്ക് എങ്ങനെയാണ് സാധിക്കുന്നത്. ഈ പ്രവർത്തികൊണ്ട് ചരിത്രത്തിലെ ഒറ്റുകാരുടെ കൂട്ടത്തിൽ നിങ്ങൾ അടയാളപ്പെടും. സിദ്ദിഖ്, ബിന്ദു പണിക്കർ, ഇടവേള ബാബു, ഭാമ - ലജ്ജയില്ലേ ! #അവൾക്കൊപ്പം''
മീ ടൂ ആരോപണം
സിദ്ധിഖിനെതിരെ നേരത്തെ രേവതി സമ്പത്ത് മീ ടു ആരോപണം ഉന്നയിച്ചിരുന്നു. ദിലീപിനെ പിന്തുണച്ച് കൊണ്ട് സിദ്ധിഖും കെപിഎസി ലളിതയും വാർത്താ സമ്മേളനം നടത്തിയതിന് പിറകേയാണ് 2019ൽ രേവതി സിദ്ധിഖിനെതിരെ ആരോപണം ഉന്നയിച്ചത്. തിരുവനന്തപുരത്തെ നിള തീയറ്ററിൽ വെച്ച് സിദ്ധിഖിൽ നിന്നും മോശം അനുഭവം ഉണ്ടായി എന്നാണ് ആരോപണം. ഫേസ്ബുക്കിലാണ് രേവതി മീ ടൂ ആരോപണം ഉന്നയിച്ചത്.
അപമര്യാദയായി പെരുമാറാൻ ശ്രമിച്ചു
അന്നത്തെ രേവതിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: ''ഈ വീഡിയോ വീണ്ടും വീണ്ടും കാണുമ്പോൾ എല്ലാം തുറന്നു പറയുന്നതിൽ നിന്ന് എന്നെ തടഞ്ഞുനിർത്താനാവുന്നില്ല. തിരുവനന്തപുരം നിള തീയേറ്ററിൽ 2016ൽ നടന്ന സുഖമായിരിക്കട്ടെ എന്ന സിനിമയുടെ പ്രിവ്യൂ ഷോയ്ക്കിടെ സിദ്ദിഖ് എന്നോട് ലൈംഗികമായി അപമര്യാദയായി പെരുമാറാൻ ശ്രമിച്ചു. വാക്കാലുള്ള ലൈംഗികാധിക്ഷേപം 21-ാം വയസ്സിൽ എന്റെ ആത്മവീര്യം കെടുത്തി. അതുണ്ടാക്കിയ ആഘാതം ഇപ്പോഴും എന്നെ വിട്ടുപോയിട്ടില്ല.
നിങ്ങൾ ഇത് അർഹിക്കുന്നുണ്ടോ?
സിദ്ദിഖിന് ഒരു മകളുണ്ടെന്നാണ് ഞാൻ മനസിലാക്കുന്നത്. അദ്ദേഹത്തിനൊപ്പം അവൾ സുരക്ഷിതയായിരിക്കുമോ എന്ന് ഞാൻ ചിന്തിക്കുകയാണ്. നിങ്ങളുടെ മകൾക്ക് സമാനമായ അനുഭവമുണ്ടായാൽ നിങ്ങൾ എന്തുചെയ്യും സിദ്ദിഖ്? ഇത്തരത്തിലുള്ള ഒരാൾക്ക് എങ്ങനെയാണ് ഡബ്ല്യു.സി.സിയെപ്പോലെ ആദരിക്കപ്പെടുന്ന, അന്തസ്സുള്ള ഒരു സംഘടനയ്ക്കെതിരേ വിരൽ ചൂണ്ടാനാവുന്നത്? നിങ്ങൾ ഇത് അർഹിക്കുന്നുണ്ടോ? സ്വയം ചിന്തിച്ച് നോക്കൂ? ഉളുപ്പുണ്ടോ? സിനിമാമേഖലയിലെ മുഖംമൂടിയിട്ട, സ്വയംപ്രഖ്യാപിത മാന്യൻമാരെക്കുറിച്ച് ആലോചിക്കുമ്പോൾ ലജ്ജ തോന്നുന്നു.