ആക്രമിക്കപ്പെട്ട നടി രാജി വെയ്ക്കാനുള്ള കാരണം ഗണേഷ് കുമാർ? സൂപ്പർ താരത്തോട് നടി പറഞ്ഞത്..
Recommended Video
കൊച്ചി: അമ്മയുടെ ഭാരവാഹികളായി കഴിഞ്ഞ ദിവസം തെരഞ്ഞെടുക്കപ്പെട്ടവരെല്ലാം ദിലീപ് പക്ഷക്കാരാണ് എന്നത് ശ്രദ്ധിക്കണം. ദിലീപിന് വേണ്ടി ഘോര ഘോരം വാദിച്ച ചരിത്രമുള്ള ഗണേഷും മുകേഷുമൊക്കെയാണ് തലപ്പത്തുള്ളത്. ദിലീപിനെ പുറത്താക്കാന്‍ തീരുമാനമെടുത്ത മമ്മൂട്ടി സ്ഥാനമൊഴിഞ്ഞിട്ടുണ്ട്.
പുതിയ ഭാരവാഹികളുടെ വരവ് തന്നെ ദിലീപ് തിരിച്ച് അമ്മയിലേക്ക് വരും എന്നതിനുള്ള സൂചനയായിരുന്നു. പ്രതിഷേധിച്ച് നാല് നടിമാര്‍ രാജി വെച്ചതോടെ അമ്മയില്‍ പൊട്ടിത്തെറിയാണുണ്ടായിരിക്കുന്നത്. നടി അടക്കം രാജി വെച്ചതിന് പിന്നിലെ യഥാര്‍ത്ഥ വില്ലന്‍ ഗണേഷ് കുമാറാണ് എന്നാണ് ആരോപണം ഉയരുന്നത്.
വില്ലൻ ഗണേഷ് കുമാറോ
മനോരമ പുറത്ത് വിട്ട വാര്‍ത്തയിലാണ് നടി തന്നെ ഗണേഷ് കുമാറിന് എതിരെ സംസാരിച്ചുവെന്ന വിവരമുളളത്. അമ്മയില്‍ നിന്നും രാജി വെക്കാനുള്ള തീരുമാനം നടി കൈക്കൊണ്ടതിന് പിന്നില്‍ ഗണേഷാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാള സിനിമയിലെ ഒരു സൂപ്പര്‍ താരത്തിനോട് നടി തന്നെ ഗണേഷ് കുമാറിനെ കുറിച്ച് പറഞ്ഞതായും മനോരമയുടെ വാര്‍ത്തയില്‍ പറയുന്നു.
ഗണേഷ് ആഭാസൻ
ഗണേഷ് കുമാറിനെ പോലുള്ള ഒരു ആഭാസന്‍ ഇരിക്കുന്ന സംഘടനയില്‍ തുടരാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് സൂപ്പര്‍ താരത്തോട് നടി പറഞ്ഞതായും മനോരമ പറയുന്നു. നിലവില്‍ അമ്മയുടെ വൈസ് പ്രസിഡണ്ടായ ഗണേഷ് കുമാര്‍ സിനിമയിലെ ദിലീപിന്റെ ശക്തമായ പിന്തുണക്കാരില്‍ ഒരാള്‍ കൂടിയാണ്. ദിലീപിനെ അമ്മയിലേക്ക് തിരിച്ച് എടുത്തത് കൊണ്ടല്ല രാജി വെയ്ക്കുന്നതെന്ന് നടി നേരത്തെ പറഞ്ഞിരുന്നു.
രാജിക്ക് കാരണം
രാജി പ്രഖ്യാപനം വിമൻ ഇൻ സിനിമ കലക്ടീവിന്റെ ഫേസ്ബുക്ക് പേജിലൂടെ നടി പ്രഖ്യാപിച്ചത് ഇങ്ങനെ ആണ്: അമ്മ എന്ന സംഘടനയിൽ നിന്ന് ഞാൻ രാജിവെക്കുകയാണ് . എനിക്ക് നേരെ നടന്ന ആക്രമണത്തിൽ കുറ്റാരോപിതനായ നടനെ 'അമ്മ'യിലേക്ക് തിരിച്ചെടുത്തതു കൊണ്ടല്ല ഈ തീരുമാനം . ഇതിനു മുന്പ് ഈ നടൻ എന്റെ അഭിനയ അവസരങ്ങൾ തട്ടിമാറ്റിയിട്ടുണ്ട്. അന്ന് പരാതിപ്പെട്ടപ്പോൾ ഗൗരവപ്പെട്ട ഒരു നടപടിയും സംഘടന എടുത്തിരുന്നില്ല.
അമ്മ കൂടെ നിന്നില്ല
ഇത്രയും മോശപ്പെട്ട അനുഭവം എന്റെ ജീവിതത്തിൽ ഈയിടെ ഉണ്ടായപ്പോൾ , ഞാൻ കൂടി അംഗമായ സംഘടന കുറ്റാരോപിതനായ വ്യക്തിയെ സംരക്ഷിക്കാനാണ് കൂടുതൽ ശ്രമിച്ചത്. ഇനിയും ഈ സംഘടനയുടെ ഭാഗമായിരിക്കുന്നതിൽ അർത്ഥമില്ല എന്ന് മനസ്സിലാക്കി ഞാൻ രാജി വെക്കുന്നു എന്നാണ് നടി ഫേസ്ബുക്കിൽ കുറിച്ചത്. നടിയുടെ ഈ തീരുമാനത്തിന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ടാണ് രമ്യ നമ്പീശനും റിമ കല്ലിങ്കലും ഗീതു മോഹൻദാസും അമ്മയിൽ നിന്നും രാജി പ്രഖ്യാപിച്ചത്.
തുടക്കത്തിലേ ദിലീപിന് ഒപ്പം
നടിയെ ആക്രമിച്ച കേസിന്‌റെ തുടക്കം തൊട്ട് തന്നെ ഗണേഷ് കുമാര്‍ ദിലീപിനൊപ്പമാണ്. ദീലീപ് ആലുവ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയവേ സന്ദര്‍ശനം നടത്തിയ ഗണേഷ് കുമാര്‍ ജയിലിന് പുറത്ത് വെച്ച് മാധ്യമങ്ങളോട് സംസാരിക്കവേ ദിലീപിന് പിന്തുണ തേടുകയുമുണ്ടായി. എംഎല്‍എ കൂടിയായ ഗണേഷിന്റെ നടപടി വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
ദിലീപിനെ കുടുക്കിയതാണെന്ന്
മാത്രമല്ല കഴിഞ്ഞ വര്‍ഷത്തെ അമ്മ ജനറല്‍ ബോഡി യോഗത്തിന് ശേഷം ചേര്‍ന്ന വാര്‍ത്താ സമ്മേളത്തില്‍ ദിലീപിന് വേണ്ടി വാദിക്കാനും ഗണേഷ് മുന്നില്‍ ഉണ്ടായിരുന്നു. ദിലീപിനെ കുടുക്കിയതാണ് എന്ന തരത്തിലാണ് ഗണേഷ് വാദിച്ചത്. ഒറ്റപ്പെടുത്തി ആരെയും വേട്ടയാടാന്‍ അനുവദിക്കില്ലെന്നും ദിലീപിനെ അമ്മ തള്ളിപ്പറയില്ലെന്നും അന്ന് ഗണേഷ് കുമാര്‍ തുറന്ന് പ്രഖ്യാപിക്കുകയുമുണ്ടായി.