എഎംഎംഎയിൽ അടിച്ചമർത്തലുണ്ടെന്ന് സമ്മതിച്ച് മുതിർന്ന നടി.. ചോദ്യം ചോദിച്ചാൽ പിടിച്ച് തിന്നുമോ!
കോഴിക്കോട്: മലയാള സിനിമയിലെ താരസംഘടനയായ എഎംഎംഎയില്‍ പുരുഷാധിപത്യം ഇല്ലെന്നാണ് കൊച്ചിയില്‍ ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തില്‍ സംഘടനാ പ്രസിഡണ്ട് മോഹന്‍ലാല്‍ വ്യക്തമാക്കിയത്. ഭൂരിപക്ഷം വരുന്ന സ്ത്രീകളടക്കമുള്ളവരും പറയുന്നത് അത് തന്നെയാണ്. അവസരങ്ങളെക്കുറിച്ചുള്ള ഭയമാണ് പലരേയും അത് പറയിപ്പിക്കുന്നതും.
സിനിമയിലെ പുരുഷാധിപത്യത്തിനെതിരെ തുറന്നടിച്ച് വിമന്‍ ഇന്‍ സിനിമ കലക്ടീവ് രംഗത്ത് വന്നതോടെയാണ് അതൊരു ഗൗരവമേറിയ ചര്‍ച്ചയായത്. താരസംഘടനയില്‍ അടിച്ചമര്‍ത്തലുണ്ട് എന്ന ഡബ്ല്യൂസിസിയുടെ വാദത്തെ പിന്തുണച്ച് മുതിര്‍ന്ന നടി രംഗത്ത് എത്തിയിരിക്കുന്നു.
ജനാധിപത്യമില്ലായ്മ ഉണ്ട്
ഡബ്ല്യൂസിസിയിലെ അംഗങ്ങളായ പാര്‍വ്വതിയും പത്മപ്രിയയും രമ്യാ നമ്പീശനും റിമ കല്ലിങ്കലും അടക്കമുളളവര്‍ എഎംഎംഎയിലെ അടിച്ചമര്‍ത്തല്‍ തുറന്ന് പറഞ്ഞവരാണ്. സംഘടനയ്ക്ക് അകത്ത് വന്ന് പരാതി പറഞ്ഞുകൂടായിരുന്നോ എന്ന് ചോദിക്കുന്നവര്‍ക്ക് ഇവര്‍ നല്‍കുന്ന മറുപടിയും അമ്മയ്ക്ക് അകത്തെ ജനാധിപത്യമില്ലായ്മയാണ്. അഭിപ്രായം പറയാന്‍ പറ്റുന്ന ഒരു അന്തരീക്ഷമല്ല സംഘടനയ്ക്ക് അകത്തുള്ളതെന്നാണ് രമ്യ നമ്പീശന്‍ തുറന്നടിച്ചത്.
അടിച്ചമർത്തുന്ന അനുഭവം
അമ്മയില്‍ അടിച്ചമര്‍ത്തലുണ്ട് എന്ന് സാക്ഷ്യപ്പെടുത്തി ഏറ്റവും ഒടുവിലായി രംഗത്ത് വന്നിരിക്കുന്നത് മുതിര്‍ന്ന നടി ഗോമതിയാണ്. റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടി അമ്മയ്ക്ക് എതിരെ രംഗത്ത് വന്നിരിക്കുന്നത്. തനിക്കും അമ്മയില്‍ നിന്നും അടിച്ചമര്‍ത്തല്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ഗോമതി പറയുന്നു. അഭിപ്രായം പറയുമ്പോഴൊക്കെ അടിച്ചിരുത്താനാണ് സംഘടനയുടെ തലപ്പത്ത് ഇരിക്കുന്നവര്‍ ശ്രമിച്ചത്.
തനിക്കുണ്ടായ അനുഭവം
യോഗത്തില്‍ എന്തെങ്കിലും കാര്യങ്ങള്‍ ചോദിച്ചാല്‍ പുച്ഛിച്ച് തള്ളുന്നതാണ് അമ്മയെന്ന സംഘടനയിലുള്ളവരുടെ നിലപാട്. അതുകൊണ്ടാണ് വിമന്‍ ഇന്‍ സിനിമ കലക്ടീവുണ്ടായതെന്നും ഗോമതി അഭിമുഖത്തില്‍ പറയുന്നു.അമ്മയിലെ അടിച്ചമര്‍ത്തലിന് ഉദാഹരണമായി തനിക്കുണ്ടായ മോശം അനുഭവവും നടി ഗോമതി പങ്കുവെയ്ക്കുന്നു.
ദിലീപ് അടിച്ചിരുത്തി
മുകേഷിനെ കാണാനില്ലെന്ന പത്രവാര്‍ത്തയെ തുടര്‍ന്ന് അതേക്കുറിച്ച് താന്‍ ദിലീപിനോട് ചോദിച്ചിരുന്നു. അപ്പോള്‍ അതൊക്കെ വ്യക്തിപരമാണ് എന്ന് പറഞ്ഞ് കൊണ്ട് തന്നെ അടിച്ചിരുത്തിയെന്നും നടി ഗോമതി പറയുന്നു. ഇത്തരത്തിലുള്ള സമീപനം കൊണ്ടാണ് ഡബ്ല്യൂസിസി പോലൊരു സംഘടന ഉണ്ടാക്കേണ്ടി വന്നതെന്നും അവര്‍ പറയുന്നു.
അകത്ത് നിന്ന് ചോദ്യം ചെയ്യണം
അതേസമയം ഡബ്ല്യൂസിസിയുടെ രൂപീകരണത്തെ നടി വിമര്‍ശിക്കുകയും ചെയ്യുന്നു. ഡബ്ല്യൂസിസി പോലൊരു സംഘടനയ്ക്ക് തുടക്കമിടുമ്പോള്‍ സിനിമയിലെ മുഴുവന്‍ സ്ത്രീകളുമായി കൂടിയാലോചിച്ച ശേഷം വേണമായിരുന്നു തുടങ്ങാന്‍. അമ്മ എന്ന സംഘടനയില്‍ പുരുഷ മേധാവിത്വമുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ പുറത്ത് പോകുന്നതിന് പകരം അകത്ത് നിന്ന് കൊണ്ട് തന്നെ അതിനെ ചോദ്യം ചെയ്യണമായിരുന്നു.
ധൈര്യമായി അഭിപ്രായം പറയണം
എടുത്ത് ചാടിക്കൊണ്ട് ഇങ്ങനെയൊരു സംഘടന തുടങ്ങുന്നതിന് പകരം എല്ലാവരേയും ചേര്‍ത്ത് സംഘടന തുടങ്ങാമായിരുന്നു. എല്ലാവരേടും പുരുഷന്മാര്‍ സിനിമ കയ്യടക്കി ഭരിക്കുന്നതിന് എതിരെ ഒന്നിക്കാന്‍ ആവശ്യപ്പെടാമായിരുന്നു. നടിമാര്‍ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ധൈര്യമായി അഭിപ്രായം പറയുകയും ചോദ്യങ്ങള്‍ ചോദിക്കുകയും വേണമായിരുന്നു.
പിടിച്ച് തിന്നുമോ
അഭിപ്രായങ്ങള്‍ നടിമാര്‍ പറഞ്ഞാല്‍ സംഘടനയില്‍ ഉള്ളവര്‍ പിടിച്ച് തിന്നുമോ എന്നും ഗോമതി ചോദിക്കുന്നു. അമ്മയുടെ യോഗത്തില്‍ വരാതിരിക്കുകയും പുറത്ത് നിന്ന് ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യുന്നത് ശരിയാണോ എന്നും ഗോമതി ചോദിക്കുന്നു. അമ്മയുടെ പുതിയ പ്രസിഡണ്ടായ മോഹന്‍ലാല്‍ കഴിവുളള ആളാണെന്നും ഗോമതി അഭിമുഖത്തില്‍ വ്യക്തമാക്കി.