'ബെഡ് വിത്ത് ആക്ടിംഗ്, ഡബ്ല്യൂസിസിയിലെ ആഢ്യ സ്ത്രീജനങ്ങൾ പ്രതികരിച്ചില്ല'! തുറന്നടിച്ച് ഹിമ ശങ്കർ!
കൊച്ചി: സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തോടെ ബോളിവുഡ് അടക്കമുളള സിനിമാ വ്യവസായ മേഖലയില്‍ നടക്കുന്ന വിവേചനവും ചൂഷണവും അടക്കമുളള കാര്യങ്ങള്‍ സജീവ ചര്‍ച്ചയായി മാറുകയാണ്. മലയാളത്തില്‍ നീരജ് മാധവ് അടക്കമുളളവര്‍ തുറന്ന് പറച്ചിലുകളുമായി മുന്നോട്ട് വന്നിട്ടുണ്ട്.
പാര്‍വ്വതി അടക്കമുളള താരങ്ങള്‍ നേരത്തെ മുതല്‍ക്കേ തന്നെ സിനിമയിലെ മോശം പ്രവണതകള്‍ക്കെതിരെ നിലപാട് സ്വീകരിക്കുന്നവരാണ്. അതിനിടെ സിനിമാ താരവും തിയറ്റര്‍ ആര്‍ട്ടിസ്റ്റും കൂടിയായ ഹിമ ശങ്കര്‍ എഴുതിയ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.
നാക്കു കൊണ്ട് വ്യഭിചരിക്കുന്നവരോട്
നാക്കു കൊണ്ട് വ്യഭിചരിക്കുന്നവരോട് പറയാനുള്ളത് എന്ന തലക്കെട്ടോട് കൂടിയാണ് ഹിമ ശങ്കറിന്റെ കുറിപ്പ്: '' 3 ,4 വർഷം മുൻപ് സർവ്വോപരി പാലാക്കാരൻ എന്ന സിനിമയുടെ അപർണ്ണ ബാലമുരളി ചെയ്ത . കഥാപാത്രം എന്റെ ജീവിതത്തിൽ നിന്നുള്ള ചില സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സുരേഷ് ബാബു ചേട്ടൻ നിർമ്മിച്ചെടുത്തതായതോണ്ട് , അതിന്റെ ഒരു പ്രസ്സ് കോൺഫറൻസിൽ പങ്കെടുക്കേണ്ടി വന്നു. അപ്പൊ ഒരു പത്രപ്രവർത്തകൻ സിനിമയിൽ അഡ്ജസ്റ്റ്മെന്റിനു ആരെങ്കിലും സമീപിച്ചിട്ടുണ്ടോ എന്ന് ചോദിക്കുകയും, അടുക്കള രഹസ്യം അങ്ങാടിപ്പാട്ട് ആയ കണ്ണടച്ച് ഇരുട്ടാക്കുന്ന ആ കാര്യത്തിന്റെ എന്നോട് റിലേറ്റ് ചെയ്ത കാര്യം പറയുകയും പിറ്റേ ദിവസം പത്രങ്ങളടക്കം പലതിലും വാർത്ത വന്ന് റിപ്പോർട്ടർ ചാനൽ അടക്കം വലിയൊരു ഇന്റർവ്യൂ ചെയ്യുകയും ചെയ്തു.
Recommended Video
ഒരച്ചിലിട്ടും എന്നെ വാർക്കാൻ കഴിയില്ല
ഇന്ന് അതിന്റെ ഓൺലൈൻ ന്യൂസുകൾ പുതിയത് പൊങ്ങി വന്നത് കണ്ടു. അതിലെ ചില കമന്റ്സ് കണ്ടപ്പോൾ എഴുതാൻ ട്രിഗ്ഗർ ചെയ്യപ്പെട്ടു.. അതുകൊണ്ട് മാത്രം ചിലത് കുറിക്കുന്നു. ഞാൻ പൊതുവേ ഒരു ഒറ്റയാളാണ്, ഒരാളേയും കൂസാതെ നടന്ന ഒരാൾ, ഇതു വരെ ഉള്ള ഒരച്ചിലിട്ടും എന്നെ വാർക്കാൻ കഴിയില്ല. അത് കൊണ്ട് തന്നെ പൊതു സമൂഹം ഞാൻ ചെയ്ത വർക്കുകളുടെ ബേസിൽ എന്നെ അളന്നപ്പോഴും എനിക്ക് വലിയ വിഷമം ഒന്നും തോന്നിയിട്ടില്ല. അവരുടെ മനസ് അത്രേ ഉള്ളൂ എന്ന് കരുതി. എന്ന് വച്ച് നേരെ വന്നതിനോട് നല്ല പണിയും കൊടുത്തിട്ടുണ്ട്.
അനാവശ്യം പറഞ്ഞിട്ടുണ്ട്
മനസിലാക്കിപ്പിക്കാൻ സമയം നമ്മൾ കൊടുക്കുന്നത് മണ്ടത്തരമാണ്. വളരെ സ്ട്രെയിനും ആണ്. മനസിലാക്കാൻ മാക്സിമം എടുക്കുന്ന സ്ട്രെയിൻ ഇത്തരം എഫ് ബി പോസ്റ്റ് ആണ്. പൊതുവേ നേരിട്ട് പരിച്ചയപ്പെടുന്നവർക്ക് എന്നെ കുറിച്ച് ഉള്ള ഒപ്പീനിയൻ മാറാറും ഉണ്ട്.. അത് എന്റെ കൺസേണും അല്ല. അഭിപ്രായം തുറന്ന് പറയുന്നവളായതിനാൽ മാറ്റി നിർത്തപ്പെട്ടിട്ടുണ്ട്. അനാവശ്യം പറഞ്ഞിട്ടുണ്ട്. ഇത്തരക്കാരി പെണ്ണുങ്ങൾ എന്തിനും തയ്യാർ എന്നുള്ള ബോധ്യം ഉള്ള പോലെയാണ് ഇവിടുത്തെ പുരോഗമനം ഉള്ളവരും ഇല്ലാത്തവരും ആയ ആണും പെണ്ണും വിശ്വസിക്കുന്നത്.
കരഞ്ഞിട്ടുണ്ട്, ചതിക്കപ്പെട്ടിട്ടുണ്ട്
പെണ്ണുങ്ങൾ ആണെങ്കിൽ അവരുടെ ആണുങ്ങളെ വലവീശിപ്പിടിക്കാൻ നടക്കുന്നവൾ എന്ന മട്ടിൽ പെരുമാറിയിട്ടുണ്ട്. ഞാൻ പ്രണയിച്ചിട്ടുണ്ട്, കാമിച്ചിട്ടുണ്ട്, സ്നേഹത്തിനു വേണ്ടി പിറകെ നടന്നിട്ടുണ്ട്, കരഞ്ഞിട്ടുണ്ട്, ചതിക്കപ്പെട്ടിട്ടുണ്ട്, പ്രതികാരം വീട്ടിയിട്ടുണ്ട്. അതിൽ നിന്നൊക്കെ കരകയറിയിട്ടുമുണ്ട്. പക്ഷേ, അതെല്ലാം എന്റെ തീരുമാനങ്ങൾ തന്നെ, അതിൽ സിനിമാക്കാരും ഉണ്ട്. അതിൽ ഒന്നിലും പ്രണയമല്ലാതെ ഒരു ഡിമാന്റും ഉണ്ടായിട്ടുമില്ല. പ്രണയിതാവായിരുന്നവർ ഇപ്പോൾ വലിയ ഡയറക്ടർ ഒക്കെയാണ്. ഇന്നുവരെ എന്റെ ആവശ്യവുമായി അവരെ സമീപിച്ചിട്ടില്ല ഒരിക്കലും.
ഡിറക്ടർ ആകണം എന്നാണ് ആഗ്രഹിച്ചത്
എന്നേ പോലൊരു പെണ്ണ് അങ്ങനെയൊരു തീരുമാനം എടുത്താൻ നേടാവുന്ന പലതും ഉണ്ട് എന്ന് നന്നായിട്ട് അറിയാവുന്നവൾ ആണ് ഞാൻ. ജീവിതത്തിൽ വേറെ ഒരുപാട് ഏരിയകൾ ഇഷ്ടമുള്ള ഒരാളാണ് ഞാൻ. നടിയാകണം എന്നല്ല ഡിറക്ടർ ആകണം എന്നാണ് ആഗ്രഹിച്ചത്. അതാണ് പ്ലാൻ ചെയ്യാതെ അഭിനയ ലോകത്തേക്ക് വന്നതും, അടയാളപ്പെടുത്താത്ത പല സിനിമകളും ചെയ്യേണ്ടി വന്നതും. തനിച്ച് സർവൈവ് ചെയ്യാൻ ശ്രമിക്കുന്നവളുടെ പോക്കറ്റ് മണി ആയിരുന്നു വർക്കുകൾ എല്ലാം. എന്റെ അടുത്തേക്ക് വന്നതാണ് കൂടുതലും ചെയ്തത്.
എന്നെ നഷ്ടപ്പെടാതെ കാത്തിട്ടുണ്ട്
ഒരു സ്പിരിച്വൽ ബിയിംഗ് ആണ് ഞാൻ കൂടുതലും. എന്നു വച്ച് സന്യാസി അല്ല. വേറൊരു തലം ജീവിതത്തിൽ സംഭവിക്കുന്നതിനെല്ലാം കാണാൻ ശ്രമിക്കാറും ഉണ്ട്. പിന്നെ നമ്മൾ ചെയ്യുന്ന നമ്മുടെ കയ്യിൽ നിൽക്കുന്ന വർക്സ് ചെയ്യുക. സമയമാകുമ്പോൾ നമ്മുടെ വഴിയും തെളിയും എന്ന് വിശ്വസിക്കുന്നു. ഇതുവരെയും ഞാൻ " എന്നെ " നഷ്ടപ്പെടാതെ കാത്തിട്ടുണ്ട്. ജീവിതാവസാനം വരെയും രാത്രി സുഖമായി ഉറങ്ങണം എന്നാണ് ആഗ്രഹം. എല്ലാം വെട്ടിപ്പിടിച്ചിട്ടും, രാത്രി ഉറക്കം കിട്ടാത്ത എത്രയോ 'വലിയവർ " ഉണ്ട്. ആത്മഹത്യ മാത്രം അഭയം ആയവർ. അങ്ങനെ ഒരു ചോയ്സ് ജീവിതത്തിൽ ഞാൻ കോടികൾ തരാമെന്ന് പറഞ്ഞാലും എടുക്കില്ല.
ആഡ്യ സ്ത്രീ ജനങ്ങൾ ഒന്നും പ്രതികരിച്ചില്ല
ഇത്രയും പറഞ്ഞത് എന്തിനാണ് എന്ന് വച്ചാൽ ഈ സർവ്വോപരി പാലാക്കാരന്റെ പ്രസ്സ് കോൺഫറൻസിന്റെ സമയത്ത് വിവാദമായ സിനിമയിലെ പാക്കേജിങ്ങ് അഥവാ ബെഡ് വിത്ത് ആക്ടിംഗ് കമന്റ് പോലെ പലരും ഇന്ന് തുറന്ന് പറയുന്നുണ്ട്. അന്ന് ഞാനത് പറഞ്ഞപ്പോൾ കുറച്ച് മാധ്യമങ്ങൾ തന്ന സപ്പോർട്ട് അല്ലാതെ WCC യിലെ ആഡ്യ സ്ത്രീ ജനങ്ങൾ ഒന്നും പ്രതികരിച്ചില്ല. കാരണം എന്തെന്ന് മനസിലായിട്ടും ഇല്ല. വലിയൊരു കോലാഹലം ഉദ്ധേശിച്ച് പറഞ്ഞ കമന്റും അല്ല. പറഞ്ഞത് വൈറൽ ആയിപ്പോയതും ആണ്.
തൊലി വിവാദ പ്രൂഫ്
വിവാദങ്ങൾ നമുക്ക് പുത്തരി അല്ലാത്തതോണ്ട് പോട്ട് പുല്ല് എന്നും പറഞ്ഞിരുന്നു. പല വർക്കുകൾക്കും എന്നെ വിളിക്കാതായതിന് പിറകിൽ എത്ര കഴിവുണ്ടായിട്ടും കാര്യമില്ല, അഭിപ്രായം പറയുന്നവൾക്ക് നേരെയുള്ള സിനിമാ ഇൻസ്ട്രിയിലെ ചൊരുക്കും ആണ് എന്ന് പല വഴികൾ വഴി അറിഞ്ഞിട്ടും ഉണ്ട്.. പരാതിയില്ല. പക്ഷേ, അബദ്ധത്തിൽ ഒക്കെ പ്രതികരിക്കേണ്ടി വന്ന സാധാരണക്കാരി കുട്ടി ആയിരുന്നെങ്കിൽ ഈ ഇൻഡസ്ട്രിയുടെ മനോഭാവം അതിന്റെ ആത്മഹത്യയിലേക്ക് നയിക്കുമായിരുന്നില്ലേ. നമ്മുടെ തൊലി വിവാദ പ്രൂഫ് ആയത് കൊണ്ട് ഇപ്പോഴും സമാധാനത്തിൽ ഇരിക്കുന്നു. സുശാന്തിന്റെ ആത്മഹത്യയുടെ പല വേർഷൻസ് ചർച്ചയാവുന്നത് കൊണ്ട് ഒന്ന് ചിന്തിക്കാൻ പറഞ്ഞതാണ്.
ബോധനിലവാരത്തിൽ ഒരു മൃഗം മാത്രം
പ്രക്ഷകരോടും സിനിമാക്കാരോടും നിങ്ങളുണ്ടാക്കി വച്ച പല അച്ചുകളിലും പെടാത്ത ശരീരത്തിന്റെ തടവറയിൽ പെടാത്ത പലതരം പെണ്ണുങ്ങൾ ഉണ്ട്. ഈ യുഗത്തിലും ഇച്ചിര തുണിയില്ലാത്ത ഉടുപ്പ് ഇട്ടാൽ ഗ്ലാമറസ് അഭിനയിച്ചാൽ അവൾ വെടിയാണ് എന്ന ബോധം ആണ് നിങ്ങൾക്കുള്ളതെങ്കിൽ നിങ്ങൾ ബോധനിലവാരത്തിൽ ഒരു മൃഗം മാത്രം ആണ് എന്ന് അറിയുക. ഇത് പുരുഷൻമാർക്കു വേണ്ടി മാത്രമാണ് പറഞ്ഞത് എന്നും, പുരുഷൻമാരെ അടച്ചധിക്ഷേപിക്കുകയും ചെയ്യുകയാണ് എന്ന് വിചാരിക്കരുത് പ്ലീസ്. കുശുമ്പും, കുന്നായ്മയും നിറഞ്ഞ, മറ്റൊരു പെണ്ണിനെ അംഗീകരിക്കാൻ കഴിയാത്ത പുഴുത്ത സ്ത്രീ മനസുകളോടും കൂടിയാണ് പറഞ്ഞത്.
അത് എന്റെ മാത്രം ജീവിതം
പലതരം പെണ്ണുങ്ങൾ ഉണ്ട്. നിങ്ങൾക്കു ചിന്തിക്കാവുന്നതിനും അപ്പുറത്ത്. ഇനി എന്റെ കരിയർ അത് ശരിക്കും തുടങ്ങാൻ പോകുന്നതേ ഉള്ളൂ. അത് സിനിമ ആകണോ നാടകം ആകണോ എന്നൊന്നും നിങ്ങളുടെ കൺസേൺ അല്ല ...അത് എന്റെ മാത്രം ജീവിതം. ഈ താഴെയുള്ള കമന്റിലെ ബിനീഷ് ബാലൻമാരുടെ നിലവാരമുള്ളവരോടാണ് പറഞ്ഞത്. ഇനി കിട്ടിയവരുണ്ടെങ്കിൽ പറയണേ. കിട്ടാത്ത ചൊരുക്ക് കിട്ടി എന്ന് പറഞ്ഞ് നടക്കുന്നവരെ കണ്ടിട്ടുണ്ട്. അതുകൊണ്ടാ... ഇത്രേം എഴുതേണ്ടി വന്നതിൽ ലജ്ജിക്കുന്നു. അവന്റെ പലർക്കും വിളിക്കാൻ തോന്നി .. വിളിച്ചു. കൺട്രോൾ ചെയ്ത് ബ്ലോക്ക് ചെയ്തു. കമന്റ് ഡിലീറ്റ് ചെയ്തു. ഒരു കേസ് ഫയൽ ചെയ്താൽ അവൻ പ്രൂഫ് എത്തിക്കേണ്ടിവരും''.
ഫേസ്ബുക്ക് പോസ്റ്റ്
ഹിമ ശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്