നടി ജയപ്രദയ്ക്ക് 6 മാസം തടവും 5000 രൂപ പിഴയും വിധിച്ച് കോടതി
ചെന്നൈ: നടിയും മുൻ എംപിയുമായ ജയപ്രദേശയ്ക്ക് ആറ് മാസത്തെ തടവും 5000 രൂപ പിഴയും വിധിച്ച് എഗ്മോർ കോടതി. ചെന്നൈയിൽ ജയപ്രദയുടെ ഉടമസ്ഥതതയിൽ ഉള്ള സിനിമ തീയറ്ററിലെ ജീവനക്കാരുടെ ഇഎസ്ഐ വിഹിതം അടച്ചില്ലെന്ന കേസിലാണ് വിധി.
അണ്ണാശാലയിലാണ് സിനിമ തീയറ്റർ പ്രവർത്തിക്കുന്നത്. ജീവനക്കാരുടെ ഇഎസ്ഐ അടക്കാൻ സ്ഥാപന ഉടമ തയ്യാറാകുന്നില്ലെന്ന് കാണിച്ച് ജീവനക്കാരാണ് പരാതി നൽകിയത്. ജീവനക്കാരുടെ വിഹിതം പിരിച്ചെടുത്തിട്ടും ഇഎസ്ഐ അക്കൗണ്ടിൽ നിക്ഷേപിച്ചില്ലെന്നും ഇവർ പരാതിയിൽ ആരോപിച്ചിരുന്നു.

അതേസമയം പരാതിക്കെതിരെ ജയപ്രദ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കീഴ്ക്കോടതി തന്നെ കേസിൽ വിധി പറയട്ടെയെന്നായിരുന്നു ഹൈക്കോടതി വ്യക്തമാക്കിയത്.
ഹിന്ദിയിൽ ഒരുകാലത്ത് മിന്നും താരമായിരുന്നു ജയപ്രദ. മലയാളത്തിലും അവർ അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ ചിത്രമായ പ്രണയം, ദേവദൂതൻ എന്നീ ചിത്രങ്ങളിലായിരുന്നു ജയപ്രദ വേഷമിട്ടത്. തെലുങ്ക്ദേശം പാർട്ടിയിലൂടെയാണ് നടിയുടെ രാഷ്ട്രീയ പ്രവേശം. പിന്നീട് സമാജ്വാദി പാർട്ടിയിൽ എത്തി. ഉത്തർപ്രദേശിൽ നിന്നാണ് ലോക്സഭയിൽ എത്തുന്നത്. പിന്നീട് പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ സമാജ്വാദിയിൽ നിന്നും പുറത്താക്കപ്പെട്ടു. തുടർന്ന് രാഷ്ട്രീയ ലോക്മഞ്ചിലും അവിടെ നിന്ന് ആർഎൽഡിയിലും എത്തി. 2019 ൽ ബിജെപിയിൽ ചേർന്നു.












Click it and Unblock the Notifications