കസബ വിവാദത്തിൽ വിമർശകർക്കെതിരെ ചിത്രത്തിലെ നടി.. നന്മ മാത്രം കാണിക്കാനാവില്ല.. സഹിഷ്ണുത കാണിക്കൂ!
Recommended Video
കോഴിക്കോട്: മമ്മൂട്ടിയുടെ ഹിറ്റ് ചിത്രമായ കസബ നേരത്തെ തന്നെ സ്ത്രീവിരുദ്ധതയുടെ പേരില്‍ വനിതാ കമ്മീഷനില്‍ നിന്ന് പോലും വിമര്‍ശനം ഏറ്റുവാങ്ങിയതാണ്. അന്നൊന്നും എതിര്‍പ്പുയര്‍ത്താത്ത ഫാന്‍സാണ് പാര്‍വ്വതിക്കെതിരെ സൈബര്‍ ആക്രമണം കെട്ടഴിച്ച് വിട്ടത്. സ്ത്രീവിരുദ്ധമെന്ന് ചൂണ്ടിക്കാണിക്കാവുന്ന നിരവധി രംഗങ്ങളും സംഭാഷണങ്ങളും ചിത്രത്തിലുണ്ട്. അവയില്‍ ഏറ്റവും അധികം വിമര്‍ശിക്കപ്പെട്ടത് മമ്മൂട്ടിയുടെ കഥാപാത്രം ഒരു വനിത പോലീസ് ഓഫീസറുടെ ബെല്‍റ്റിനകത്ത് കൈയിട്ട് ഡയലോഗ് പറയുന്നതാണ്. ഈ രംഗത്തില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ച നടി വിവാദങ്ങളോട് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്.
പാര്‍വ്വതിയെ പരസ്യമായി പരിഹസിച്ച് ബഡായ് ബംഗ്ലാവ്.. മുകേഷിനൊപ്പം സലിം കുമാറും ജയറാമും!
കസബ സിനിമയാണ്
കസബയിലെ വിവാദരംഗത്ത് മമ്മൂട്ടിക്കൊപ്പം അഭിനയിച്ചത് ഉത്തരാഖണ്ഡ് മോഡലായ ജ്യോതി ഷാ ആണ്. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് വിവാദങ്ങളോട് ജ്യോതി പ്രതികരിച്ചിരിക്കുന്നത്. കസബയെയും അതിലെ രംഗങ്ങളേയും സിനിമ എന്ന തലത്തില്‍ മാത്രം കണ്ടാല്‍ മതിയെന്നാണ് ജ്യോതി പ്രതികരിക്കുന്നത്.
സമൂഹത്തിൽ നടക്കുന്നത്
ജ്യോതി പറയുന്നത് ഇങ്ങനെയാണ്: സിനിമയിലെ വിവാദമായ ആ രംഗം സ്ത്രീവിരുദ്ധമാണോ അല്ലയോ എന്നതല്ല പ്രശ്‌നം. ഇതൊക്കെ സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങളാണ്. പോസിറ്റീവ് റോളുകള്‍ മാത്രമല്ല, നെഗറ്റീവ് റോളുകളും അഭിനേതാക്കള്‍ ചെയ്യേണ്ടതുണ്ട്.
നല്ലത് മാത്രമല്ല നടക്കുന്നത്
ജീവിതത്തില്‍ എത്രയോ പേര്‍ അനുഭവിച്ചതാവും കസബയിലെ വിവാദ രംഗമെന്നും ജ്യോതി പറയുന്നു. സിനിമയില്‍ കാണിക്കേണ്ടത് സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങളാണ്. നല്ലത് മാത്രം സിനിമയില്‍ കാണിക്കുക എന്നത് സാധ്യമല്ല. കസബയില്‍ മമ്മൂട്ടിയുടെ കഥാപാത്രം അത്തരത്തിലുള്ളതാണ്.
ആ രംഗത്തിന് കുഴപ്പമില്ല
അനവധി മോശം സ്വഭാവങ്ങളുള്ള വ്യക്തിയാണ് മമ്മൂട്ടി അവതരിപ്പിച്ച രാജന്‍ സക്കറിയ എന്ന പോലീസുകാരന്‍. അത് മനസ്സിലാക്കിയാല്‍ ആ സിനിമയ്‌ക്കോ ആ രംഗത്തിനോ എന്തെങ്കിലും കുഴപ്പമുണ്ട് എന്ന് തോന്നില്ലെന്നും ജ്യോതി ഷാ പറഞ്ഞു. ആ രംഗത്ത് അഭിനയിക്കാന്‍ തനിക്ക് ബുദ്ധിമുട്ട് തോന്നിയില്ലെന്നും ജ്യോതി പറയുന്നു.
തങ്ങൾ അഭിനേതാക്കളാണ്
ആ രംഗത്തില്‍ തങ്ങള്‍ രണ്ട് പേരും അഭിനേതാക്കള്‍ മാത്രമാണ്. ഇരുവരുടേയും വ്യക്തിജീവിതവുമായി ആ രംഗത്തിന് ഒരു ബന്ധവും ഇല്ല. അഭിനേതാക്കള്‍ എന്ന നിലയ്ക്ക് സംവിധായകന്‍ പറയുന്നത് ചെയ്യുക എന്നത് മാത്രമാണ് തങ്ങളുടെ ചുമതലയെന്നും ഇഷ്ടമില്ലാതെ അത്തരമൊരു രംഗത്തില്‍ താന്‍ അഭിനയിക്കില്ലെന്നും ജ്യോതി പറഞ്ഞു.
പല സിനിമകളിലും ഇതുണ്ട്
തന്റെ മലയാളി സുഹൃത്തുക്കളാണ് സിനിമ സംബന്ധിച്ച പ്രശ്‌നങ്ങളെക്കുറിച്ചും വിവാദത്തെക്കുറിച്ചും പറഞ്ഞത്. കസബയില്‍ മാത്രമല്ല ഇത്തരം രംഗങ്ങളുള്ളത്. എത്രയോ ബോളിവുഡ് സിനിമകളില്‍ സൂപ്പര്‍ സ്റ്റാറുകള്‍ പോലും ഇത്തരം കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട് എന്ന് ജ്യോതി ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ വിവാദമുണ്ടാക്കുന്നവര്‍ അത് കാണുന്നില്ല.
സഹിഷ്ണുത കാണിക്കൂ
സിനിമയെ വിമര്‍ശിക്കേണ്ടവര്‍ക്ക് വിമര്‍ശിക്കാമെന്നും ജ്യോതി പറയുന്നു. എന്നാല്‍ എന്ത് അടിസ്ഥാനത്തിലാണ് അവര്‍ വിമര്‍ശനം ഉന്നയിക്കുന്നതെന്ന് ജ്യോതി ചോദിക്കുന്നു. സിനിമ എന്നാല്‍ സമൂഹത്തില്‍ നടക്കുന്ന നല്ലതും മോശവുമായ പല കാര്യങ്ങളും ഉള്‍ക്കൊള്ളുന്നതാണ്. നന്മ മാത്രം കാണിക്കാനാവില്ല. എല്ലാത്തിനേയും സഹിഷ്ണുതയോടെ കാണുകയും മനസിലാക്കുകയും വേണമെന്നും ജ്യോതി പറയുന്നു.
പാർവ്വതിയുടെ വിവാദം
തിരുവനന്തപുരത്ത് നടന്ന രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി സംഘടിപ്പിച്ച ഓപ്പണ്‍ ഫോറത്തിലാണ് കസബയിലെ സ്ത്രീവിരുദ്ധതയെ പാര്‍വ്വതി വിമര്‍ശിച്ചത്. നിര്‍ഭാഗ്യവശാല്‍ തനിക്ക് കസബ കാണേണ്ടതായി വന്നു. ആ സിനിമ തന്നെ വല്ലാതെ നിരശപ്പെടുത്തി. ഒരു മഹാനടന്‍ ഒരു സീനില്‍ സ്ത്രീകളോട് അപകീര്‍ത്തികരമായ ഡയലോഗുകള്‍ പറയുന്നത് സങ്കടകരമാണ്. സിനിമ സമൂഹത്തെയും ജീവിതത്തേയും പ്രതിഫലിപ്പിക്കുന്നതാണ് എന്നത് സത്യമാണ്.
രൂക്ഷ സൈബർ ആക്രമണം
എന്നാല്‍ അതിനെ നമ്മള്‍ മഹത്വവല്‍ക്കരിക്കുന്നുണ്ടോ എന്നിടത്താണ് അതിന്റെ അതിര്‍വരമ്പ് എന്നാണ് പാര്‍വ്വതി പറഞ്ഞത്. സിനിമയിലെ നായകന്‍ സ്ത്രീവിരുദ്ധ ഡയലോഗുകള്‍ പറയുമ്പോള്‍ അതിനെ മഹത്വവല്‍ക്കരിക്കുകയാണ് ചെയ്യുന്നത്. മറ്റ് പുരുഷന്മാര്‍ക്കും ഇതേ കാര്യം ചെയ്യാനുള്ള ലൈസന്‍സ് നല്‍കലാണത്. അങ്ങനെ ചെയ്യുക സെക്‌സിയും കൂളുമാണ് എന്ന് മറ്റുള്ളവര്‍ ധരിക്കുന്നു. ഇത്തരം നായകത്വങ്ങള്‍ നമുക്ക് വേണ്ട എന്നും പാര്‍വ്വതി പറയുകയുണ്ടായി. ഇതാണ് വിവാദമായത്.