'ഭർതൃവീട്ടിൽ കൊടിയ ജാതി വിവേചനം നേരിട്ട കാവ്യ, പിടയുന്നൊരു അമ്മ മനസുണ്ട് അവർക്ക്'; പിന്തുണച്ച് കുറിപ്പ് വൈറൽ
കൊച്ചി: നടി കാവ്യ മാധവനെ പിന്തുണച്ച് കൊണ്ടുള്ള അഡ്വ അനില ജയന്റെ കുറിപ്പ് വൈറൽ. കേരളത്തിൽ ഏറ്റവും അധികം സൈബർ ആക്രമണങ്ങൾ നേരിട്ട നടിയാണ് കാവ്യയെന്നും അവർക്കെതിരെ വിമർശനങ്ങൾ നടത്താൻ പിആർ ഏജൻസികൾ തന്നെ പ്രവർത്തിക്കുന്നുണ്ടെന്നും അനില ആരോപിച്ചു. നടി ആക്രമിക്കപ്പെട്ടു എന്ന് പറയുന്ന കേസിൽ അവർക്ക് പങ്കുണ്ട് എന്നും അവരാണ് യഥാർത്ഥ പ്രതിയെന്നും വാർത്ത അടിച്ചിറക്കിയിട്ട് അവരെ സാക്ഷിയായിട്ടു പോലും കേസിൽ ഉൾപ്പെടുത്താൻ കഴിയാതിരുന്നിട്ടും കടുത്ത അപവാദങ്ങളാണ് അവർ നേരിട്ടത്. ഈ നാട്ടിലെ സ്ത്രീപക്ഷ സിംഹങ്ങൾക്ക് എന്തുകൊണ്ടാണ് ഇതിലൊന്നും വേദന തോന്നാതിരുന്നതെന്നും അനില കുറിപ്പിൽ ചോദിക്കുന്നു. കാവ്യയുടെ പിറന്നാൾ ദിനത്തിലാണ് അനില പോസ്റ്റ് പങ്കിട്ടത്.വായിക്കാം

ഇന്ന് കാവ്യ മാധവന്റെ പിറന്നാളാണ്. ഒരുപാട് പേർ അവർക്ക് ആശംസകൾ അർപ്പിക്കുന്നു. അവർ തിരിച്ച് ഒരു നന്ദി ഏതെങ്കിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ ഇടുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അതിനൊരു കാരണമുണ്ട്.കേരളത്തിൽ ഏറ്റവുമധികം സൈബർ ആക്രമണം നേരിട്ട സ്ത്രീകളുടെ പട്ടികയിൽ അവരുണ്ട് എന്നത് തന്നെയാണ് അങ്ങനെ വിശ്വസിക്കാൻ കാരണം.

അവർ അവസാനമായി ഫേസ്ബുക്കിൽ ഒരു പോസ്റ്റിടുന്നത് മൂന്നുവർഷം മുമ്പ് 2019 ഡിസംബർ 25നാണ്. അതിന് കീഴിൽ 'നീ മഞ്ജുവിന്റെ ജീവിതം തകർത്തവളല്ലേ' എന്നൊക്കെ കമന്റിട്ട് ആൾക്കൂട്ടം അരങ്ങുവാഴുകയാണ്. അത് കുറഞ്ഞ് പോയാൽ നികത്താൻ ലക്ഷക്കണക്കിന് രൂപ കൊടുത്ത് കമെന്റ്റിടാൻ പി ആർ ഏജൻസികളും. ഏത് മഞ്ജു എന്നല്ലേ?

കേരളത്തിലെ ഒരു ഡി ജി പിയുടെ സഹായത്തോടെ മുൻ ഭർത്താവിന്റെ ജീവിതം തകർക്കാൻ ഗൂഢാലോചന നടത്തി എന്ന് സുപ്രീംകോടതിയുടെ മുൻപാകെയുള്ള ഹർജിയിൽ പേരുള്ള മഞ്ജു. സ്വന്തം മകൾക്ക് പോലും വിശ്വാസം തോന്നിപ്പിക്കാൻ കഴിയുന്ന ഒരംശം സത്യം കയ്യിലില്ലാത്ത ഒരാൾ. ഈ ഓണത്തിന് പോലും ലക്ഷക്കണക്കിന് രൂപ ചിലവഴിച്ച് സ്പോൺസർഡ് പരിപാടികൾ ചെയ്യുന്ന മഞ്ജു.

ഈ മഞ്ജുവിന്റെ ജീവിതം തകർത്തു എന്ന് നിങ്ങൾ ആരോപിക്കുന്ന കാവ്യാ മാധവനെ കൂടി നോക്കണം. അവരുടെ ആദ്യ വിവാഹമോചന ഹർജിയിൽ പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക. കൊടിയ ജാതി വിവേചനം ഭർതൃഗ്രഹത്തിൽ അവർ അനുഭവിക്കേണ്ടി വന്നു എന്ന്. ഈ കോവിഡ് കാലത്ത് പോലും ചികിത്സയ്ക്ക് ബുദ്ധിമുട്ടുന്ന, അടിസ്ഥാന സൗകര്യങ്ങൾ ഏറ്റവും കുറവുള്ള കാസർഗോഡ് പോലെ ഒരു സ്ഥലത്തുനിന്ന് മലയാള സിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഒരു നടിക്ക് കൊടിയ ജാതി വിവേചനം അനുഭവിക്കേണ്ടി വന്നു എന്നത് എത്ര നിസാരമായിട്ടാണ് മലയാളി കണ്ടത്?

നടി ആക്രമിക്കപ്പെട്ടു എന്ന് പറയുന്ന കേസിൽ അവർക്ക് പങ്കുണ്ട് എന്നും അവരാണ് യഥാർത്ഥ പ്രതിയെന്നും വാർത്ത അടിച്ചിറക്കിയിട്ട് അവരെ സാക്ഷിയായിട്ടു പോലും കേസിൽ ഉൾപ്പെടുത്താൻ കഴിയാതിരുന്നിട്ടും എത്രമേൽ അപവാദങ്ങളാണ് അവർ നേരിട്ടത്? സ്വന്തം കുഞ്ഞിനും ഭർത്താവിനും ഒപ്പമൊരു ചിത്രം ഒരു പ്രമുഖ വനിതാ മാസിക പ്രസിദ്ധീകരിച്ചപ്പോൾ ഈ നാട്ടിലെ മനുഷ്യർ മുഴുവൻ എന്ത് പുകിലായിരുന്നു.

സ്വന്തം മകളുടെ പേരിൽ വ്യാജവാർത്തകളുടെ മേമ്പോടിയായി ഹാഷ്ടാഗ് ഇട്ട് പോയപ്പോൾ നൊന്ത ഒരമ്മ അവരിലുണ്ടെന്ന് നമ്മൾക്ക് മനസിലാകുമോ? ഈ നാട്ടിലെ സ്ത്രീപക്ഷ സിംഹങ്ങൾക്ക് അതിലൊരു വേദനയും തോന്നാത്തത് എന്തുകൊണ്ടാണ്?

ദിലീപ് നിരപരാധിയാണ് എന്ന വിധി വരും എന്ന് നിയമത്തിന്റെ അടിസ്ഥാനത്തിൽ വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. ആ വിധിയുടെ കൂടെ നന്ദി പറഞ്ഞ് ഒരു പോസ്റ്റ് എഴുതാൻ കാവ്യാ മാധവനും കഴിയട്ടെ. അതിന് അവർക്ക് ആയുസ്സ് ഉണ്ടാകട്ടെ. ജന്മദിനാശംസകൾ കാവ്യാ, നിന്നെ മനസിലാക്കുന്ന മനുഷ്യർ കുറവാണെങ്കിലും അങ്ങനെയുള്ളവർ ഉണ്ട് എന്ന് അറിയിക്കട്ടെ.












Click it and Unblock the Notifications