ബ്യൂട്ടി പാർലർ വെടിവെയ്പ്പിൽ രവി പൂജാരിയെ കേന്ദ്രീകരിച്ച് അന്വേഷണം; സംവിധായകനും ഭീഷണി
Recommended Video
കൊച്ചി: നടി ലീനാ മരിയാ പോളിന്റെ കടവന്ത്രയിയിലെ ബ്യൂട്ടി പാർലറിന് നേരെയുണ്ടായ ആക്രമണത്തിൽ അന്വേഷണം അധോലോക കുറ്റവാളി രവി പൂജാരിയെ കേന്ദ്രീകരിച്ച് മുന്നോട്ട് കൊണ്ടുപോകാൻ അന്വേഷണ സംഘത്തിന് നിർദ്ദേശം ലഭിച്ചു. കൊച്ചിയിലെ പ്രദേശിക ഗുണ്ടകളെ കൂടെക്കൂട്ടി രവി പൂജാരിയുടെ നേതൃത്വത്തിലുള്ള സംഘം പ്രവർത്തിക്കുന്നതായും രഹസ്യവിവരം ലഭിച്ചിട്ടുണ്ട്.
നടി ലീനാ പോളിന്റെ ബ്യൂട്ടി പാർലറിന് നേരെ വെടിവെയ്പ്പ് നടത്തിയ അക്രമി സംഘം അധോലോക കുറ്റവാളി രവി പൂജാരിയുടെ പേരെഴുതിയ പേപ്പർ ഉപേക്ഷിച്ചാണ് കടന്നു കളഞ്ഞത്. അന്വേഷണം വഴി തിരിച്ചു വിടാനുള്ള ശ്രമമാണെന്നാണ് ആദ്യം പോലീസ് കരുതിയതെങ്കിലും രവി പൂജാരിയുടെ പേരിൽ തനിക്ക് മുൻപും ഭീഷണി സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് ലീനാ പോൾ തന്നെ വ്യക്തമാക്കുകയായിരുന്നു.
സാമ്പത്തിക കുറ്റകൃത്യങ്ങൾ
വിവിധ സംസ്ഥാനങ്ങളിലായി നിരവധി സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പ്രതിയാണ് നടി ലീനാ പോൾ. 2013 ൽ 19 കോടി രൂപയുടെ തട്ടിപ്പിനെ തുടർന്ന് ലീനാ പോളിനെയും കൂട്ടാളി സുകേശ് ചന്ദ്ര ശേഖറിനേയും ദില്ലി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 2015ൽ സമാനമായ കേസിൽ മുംബൈ പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷക വിഭാഗവും ലീനാ പോളിനെ അറസ്റ്റ് ചെയ്തിരുന്നു.
ക്രൈം സിൻഡിക്കേറ്റ്
ലീനാ പോളിനെ പോലെ വമ്പൻ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന ക്രൈം സിൻഡിക്കേറ്റ് കൊച്ചിയിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച രഹസ്യ വിവരം. ഇതിനായി രവി പൂജാരി കൊച്ചിയിലെ പ്രദേശിക ഗുണ്ടാസംഘങ്ങളെ കൂടെക്കൂട്ടിയിട്ടുണ്ടെന്നാണ് വിവരം.
വെടിവെയ്പ്പ് കേസിലും
ബ്യൂട്ടി പാർലർ വെടിവെയ്പ്പ് കേസിൽ രവി പൂജാരിക്ക് പ്രദേശിക ഗുണ്ടാത്തലവന്റെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് നിഗമനം. സംഭവം നടക്കുന്നതിന്റെ തലേദിവസം ബൈക്കിലെത്തിയ സംഘം ബ്യൂട്ടി പാർലറിന്റെ പരിസര പ്രദേശത്ത് നിരീക്ഷണം നടത്തിയിരുന്നുവെന്ന് അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. വെടിവെയ്പ്പിന് മുൻപുള്ള ദിവസങ്ങളിൽ ബ്യൂട്ടി പാർലറിലെത്തിയവരുടെ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.
ഫോൺ ഭീഷണി
രവി പൂജാരിയെന്ന് പേരിൽ നടി ലീന പോളിനേയും വാർത്താ ചാനലിലേക്കും വിളിച്ചത് 50 വയസിന് മേൽ പ്രായമുള്ള വ്യക്തിയാണെന്ന് ബോധ്യമായിട്ടുണ്ട്. ഫോൺ സംഭാഷണത്തിലെ ശബ്ദം ശാസ്ത്രീയമായി പരിശോധിച്ചാണ് പോലീസ് ഈ നിഗമനത്തിൽ എത്തിയത്. അധോലോക കുറ്റവാളി രവി പൂജാരി ഇപ്പോൾ ഓസ്ട്രേലിയയിൽ ആണെന്നാണ് വിവരം.
മുമ്പും കുറ്റകൃത്യങ്ങൾ
കേരളത്തിലെ ഒരു മുൻനിര വ്യവസായി, സിനിമാ സംവിധായകൻ എന്നിവരെ രവി പൂജാരിയുടെ പേരിൽ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമങ്ങൾ നടന്നിരുന്നുവെന്നാണ് വിവരം. രവി പൂജാരിയുമായി സഹകരിക്കാൻ സാധ്യതയുള്ള കൊച്ചിയിലെ ഗുണ്ടാ സംഘങ്ങൾ പോലീസ് നിരീക്ഷണത്തിലാണ്. കർണാടക, തമിഴ്നാട്, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.