വീണ് കിടക്കുന്നവരെ തല്ലാനില്ല, വീണു എന്നതാണ് ശിക്ഷ, ദീപ നിശാന്ത് വിഷയത്തിൽ പ്രതികരിച്ച് മാല പാർവ്വതി
കോഴിക്കോട്: യുവകവി കലേഷിന്റെ കവിത മോഷണവുമായി ബന്ധപ്പെട്ട് കുരുക്കിലായിരിക്കുകയാണ് അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത്. പ്രഭാഷകനായ എംജെ ശ്രീചിത്രൻ തന്റെതെന്ന് വിശ്വസിച്ച് നൽകിയ കവിത സ്വന്തം പേരിൽ പ്രസിദ്ധീകരിച്ചാണ് ദീപ നിശാന്ത് പണി വാങ്ങിയത്. ദീപയെ താരമാക്കിയ സോഷ്യൽ മീഡിയ ഒന്നാകെ അവർക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. തെറ്റ് സമ്മതിച്ചും കലേഷിനോട് മാപ്പ് പറഞ്ഞും ദീപ രംഗത്ത് വന്നിട്ടുണ്ട്.
കവിത മോഷണ വിവാദത്തിൽ ദീപ നിശാന്തിനെ കൂട്ടമായി സൈബർ ആക്രമണം നടത്തുന്നതിനെ വിമർശിക്കുന്നവരുമുണ്ട്. വീണ് കിടക്കു ന്ന ആളുകളെ വീണ്ടും ചവിട്ടുന്നത് ശരിയല്ല എന്ന് അഭിപ്രായമുളളവർ. ദീപ നിശാന്ത് വിഷയത്തിൽ സംഭവിച്ചത് നടൻ ദിലീപിന് സംഭവിച്ചത് പോലെ തന്നെയാണ് എന്നാണ് നടിയും സാമൂഹ്യപ്രവർത്തകയുമായ മാല പാർവ്വതിയുടെ പ്രതികരണം. ഫേസ്ബുക്കിലാണ് മാല പാർവ്വതി പ്രതികരിച്ചിരിക്കുന്നത്. കുറിപ്പിന്റെ പൂർണരൂപം വായിക്കാം:
ഇടത് അനുഭാവി ആയത് കൊണ്ടോ മൗനം?
കുറേ പേര് എന്നോട് ചോദിക്കുന്നു ദീപാ നിശാന്തിന്റെ വിഷയത്തിൽ എന്താ ഒന്നും പറയാത്തത് എന്ന്? ഇടത് അനുഭാവി ആയത് കൊണ്ടുള്ള മൗനം ആണെന്ന് തോന്നുന്നു എന്നൊക്കെ.. പ്രിയപ്പെട്ടവരെ.. അല്ല. വീണ് കിടക്കുന്നവരെ ചവിട്ടുക എന്നത് എനിക്ക് പറ്റാത്ത ഒരു പരിപാടിയാ. ചെയ്തതിലെ അബദ്ധവും തെറ്റും നമ്മളെ ഓരോരുത്തരെക്കാളും മനസ്സിലാക്കുന്നുണ്ടാവും ടീച്ചർക്ക്. അതേ പോലെ ആ കവിത ടീച്ചറിന്റെ പേരിൽ വന്നപ്പോൾ കലേഷിന്റെ മനസികാവസ്ഥയും മനസ്സിലാക്കുന്നു. കലേഷിനോടുള്ള ആദരവ് മാത്രം.
ഭ്രഷ്ട് കൽപ്പിക്കേണ്ടതില്ല
രണ്ട് പേർ തമ്മിലുള്ള കാര്യമാണ്. സിനിമയിൽ ഇത് നിറയെ കേൾക്കാറുണ്ട്. കേട്ടിട്ടുണ്ട്. ഉദാഹരണത്തിന്ന് ദ്യശ്യം എന്ന സിനിമയുടെ കഥയെ സംബന്ധിച്ച്, ഞാൻ കൂടെ അഭിനയിച്ച കാറ്റും മഴയും എന്ന ചിത്രത്തിന്റെ കഥയെ സംബന്ധിച്ചെല്ലാം. മൗലികമായ ഒരു കൃതിയെ അനുവാദം ഇല്ലാതെ തന്റേതാക്കുന്നത് തെറ്റാണ് എന്ന് അറിയാത്തവരല്ല ആരും. എങ്കിലും സംഭവിക്കുന്നുണ്ട്. തീരെ യോജിക്കുന്നില്ല. അതിനപ്പുറം പരിഹസിച്ച് ഭ്രഷ്ഠ് കല്പിക്കുന്ന കലാ രൂപത്തോട് യോജിക്കുന്നില്ല.
ദീലീപിന് സംഭവിച്ചത്
വ്യക്തികളെ ആക്രമിക്കാൻ എനിക്ക് വ്യക്തിപരമായി സാധിക്കാറില്ല. DYSP ഹരികുമാറിന്റെ ആത്മഹത്യ എന്നെ വല്ലാതെ വിഷമിപ്പിച്ച ഒന്നാണ്. കരുതി കൂട്ടി കൊന്നതൊന്നുമല്ല എന്നാണ് എനിക്ക് മനസ്സിലാക്കാൻ സാധിച്ചത്. പരിഹാസം പരിധി വിടുമ്പോൾ, ആത്മാഭിമാനത്തോടെ ആരെയും ഫേസ് ചെയ്യാൻ വയ്യാത്തവന്റെ നിസ്സഹായവസ്ഥ ആണ് എന്നെ കൂടുതൽ ബാധിക്കാറ്. അവരുടെ സ്വകാര്യമായ ആത്മഗതങ്ങൾ ആണ് എന്നെ വേട്ടയാടാറ്. ആരോപണം വരുമ്പോൾ തന്നെ ഭ്രഷ്ഠ് കല്പിക്കുന്ന അവസ്ഥ ദിലീപിന്റെ കാര്യത്തിൽ കണ്ടു.
വീണു എന്നതാണ് ശിക്ഷ
ഒരു അഭിപ്രായവും പറഞ്ഞിട്ടില്ല. അത് മമത ഉള്ളത് കൊണ്ടല്ല. വീണു എന്നതാണ് ശിക്ഷ എന്നാണ് എന്റെ അഭിപ്രായം. ബാക്കി നിയമം തീരുമാനിക്കുന്നതും. ബസ് സ്റ്റാൻഡിൽ ഒക്കെ പോക്കറ്റ് അടിച്ച് പിടിച്ചു എന്ന് പറയുന്നവരെ കാണുന്നവർ കാണുന്നവർ തല്ലും. തല്ലുന്നത് കണ്ടും തല്ലും. കാരണം പോലും ചോദിക്കാതെ. കേരളത്തിൽ അങ്ങനെയും മരിച്ചിട്ടുണ്ട് ആൾക്കാർ. പിന്നീട് ആ മരിച്ച ആൾ അല്ല എന്ന് തെളിഞ്ഞിട്ടുള്ള വിഷയങ്ങളും ഉണ്ടായിട്ടുണ്ട്. അവരിൽ മധുവിന്റെ മുഖം മാത്രമേ നമ്മൾക്ക് അറിയു എസ് മാത്രം. വീണ് കിടക്കുന്നവരെ തല്ലാൻ ഞാനില്ല.
ബിഷപ്പ് മരിക്കണം എന്ന് കരുതുന്നില്ല
ഫ്രാങ്കോ മുളയ്ക്കൽ രാജി വയ്ക്കണം എന്ന് പറഞ്ഞിട്ടുണ്ട്. ആ സ്ഥാനത്തിൽ ഇരിക്കാൻ ധാർമ്മികമായി യോഗ്യത ഇല്ല എന്നും. പക്ഷേ അയാൾ മരിക്കേണ്ടവനാണ് എന്നും ഭ്രഷ്ഠ് കല്പിക്കണം എന്നും വിശ്വസിക്കുന്നില്ല. രാഷ്ട്രീയം പറയും. രാഷ്ട്രത്തെ മതങ്ങളുടെ പേരിൽ ഭിന്നിപ്പിക്കുന്നവർക്കെതിരെ തീർച്ചയായും പറയും. ദൈവത്തെ വിറ്റ് വോട്ടാക്കുന്നവരെ കുറിച്ച് പറയാവുന്നതൊക്കെ പറയും. ഫാസിസത്തിനെതിരെ പറഞ്ഞ് കൊണ്ടേ ഇരിക്കും. അത് പോലെ ബലാത്സംഗങ്ങൾക്കെതിരെയും അതിക്രമങ്ങൾക്കെതിരെയും.
എല്ലാ മീടുവിനെയും പിന്തുണയ്ക്കുന്നില്ല
അതിന്റെ പേരിൽ എല്ലാ വിഷയങ്ങളിലും പറയണമെന്ന് നിർബന്ധം പിടിക്കരുത്. എല്ലാ മീടുവും സപ്പോർട്ട് ചെയ്യാൻ എനിക്ക് സാധിക്കാറില്ല. സാധിച്ചിട്ടില്ല. ഉദാഹരണത്തിന് എഷ്യാനെറ്റിലെ M.R രാജനും ദിലീപിനും പത്മകുമാറിനും നേരെ ഉണ്ടായ മി ടു. നിഷയെ എനിക്കറിയാം. അവരുടെ അനുഭവത്തെ ഞാൻ ചോദ്യം ചെയ്യാൻ ആളല്ല. എങ്കിലും 1995 മുതൽ ഞാൻ അറിയുന്ന 3 പേർ, എന്റെ ജീവതത്തിൽ ഏഷ്യാനെറ്റിൽ ജോലി ചെയ്തിരുന്ന കാലഘട്ടത്തിൽ നേരിടേണ്ടി വന്ന വിഷയങ്ങളോട് അവരെടുത്ത നിലപാട്.
കല്ലെറിയാൻ നിർബന്ധിക്കരുത്
അല്ലാത്ത കാര്യങ്ങളോടുള്ള സമീപനം. ഇവയൊക്കെ എനിക്ക് മറക്കാൻ പറ്റുന്നതല്ല.. തറയിൽ ഇട്ട് ചവിട്ടാൻ കൂടിയില്ല. സമൂഹ മാദ്ധ്യമങ്ങളുടെ ശക്തി അപാരമാണ്. സ്മാർത്തവിചാരം പോലെയുള്ള വിചാരണകളിൽ കുടുങ്ങുന്നത് കാണുമ്പോൾ പക്ഷേ ഭയവും ആകുലതയും തോന്നാറുണ്ട് അല്ല തോനുന്നുണ്ട്.കൂട്ടമായി കല്ലെറിയുന്നതിനോടൊപ്പം കൂടാൻ എന്നെ ദയവ് ചെയ്ത് നിർബന്ധിക്കരുത്. ഞാനില്ല. ഇൻബോക്സിൽ ചോദിച്ചർ ഈ കുറിപ്പ് ഒരു മറുപടി ആയി കാണണം
ഫേസ്ബുക്ക് പോസ്റ്റ്
മാല പാർവ്വതിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം