തരൂരിനെ പോലും ഓടിക്കാൻ നോക്കുന്ന കസേര മോഹികളോട് എന്ത് പറയാൻ? കോൺഗ്രസിനെതിരെ മാല പാർവ്വതി
തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായി ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വന്ന പൂന്തുറയിലാണ് കഴിഞ്ഞ ദിവസം ആളുകള്‍ കൂട്ടമായി സമരത്തിനിറങ്ങിയത്. പൂന്തുറയിലെ ജനങ്ങളെ വ്യാജപ്രചാരണത്തിലൂടെ ചിലര്‍ ഇളക്കി വിട്ടതാണ് എന്നാണ് ആരോഗ്യമന്ത്രി കെകെ ശൈലജ അടക്കം ആരോപിക്കുന്നത്.
കോണ്‍ഗ്രസാണ് ഇതിന് പിന്നിലെന്നാണ് സിപിഎം ആരോപണം. പൂന്തുറയിലെത്തിയ ആരോഗ്യപ്രവര്‍ത്തകരുടെ നേര്‍ക്ക് ചുമച്ചത് അടക്കമുളള സംഭവങ്ങള്‍ വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുകയാണ്. പൂന്തുറയിലെ പച്ച മനുഷ്യരെ തെറ്റിദ്ധരിപ്പിച്ച് സമരത്തിന് ഇറക്കിയതാണ് എന്നാണ് നടിയും സാമൂഹ്യ പ്രവര്‍ത്തകയും ആയ മാല പാര്‍വ്വതി ആരോപിക്കുന്നത്.
ജീവൻ്റെ വില അറിയാത്തത് കൊണ്ടല്ല
മാല പാർവ്വതിയുടെ ഫേസ്ബുക്ക് കുറിപ്പ്: '' പൂന്തുറ പോലെയുള്ള തീരദേശത്ത് താമസിക്കുന്ന മനുഷ്യർ വളരെ വൈകാരികമായി കാര്യങ്ങളെ കാണുന്നവരാണ്. പച്ച മനുഷ്യരാണ്. മനസ്സിലാകുന്ന ഭാഷ സ്നേഹം മാത്രമാണ്. പ്രളയം വന്നപ്പോൾ. ഇറങ്ങി പുറപ്പെട്ട് നമ്മുടെ ഒക്കെ ജീവൻ രക്ഷിച്ച ഇവർക്ക് ജീവൻ്റെ വില അറിയാത്തത് കൊണ്ടല്ല ആരോഗ്യ പ്രവർത്തകരെ അപമാനിച്ചത്. കാറിനകത്ത് ഇരിക്കുന്നവരുടെ മുഖത്തേക്ക്, മാസ്ക് മാറ്റി ചുമക്കുക പോലെയുള്ള തെറ്റായ കാര്യങ്ങൾ ചെയ്തത്.
ആ സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചു
എനിക്ക് മനസ്സിലായ കാര്യങ്ങൾ കുറിക്കുന്നു. വാട്ട്സാപ്പ് സന്ദേശങ്ങളിലൂടെയും മറ്റും, കൃത്യമായ ലക്ഷ്യത്തോടെ ആ സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. മത്സ്യ ബന്ധനവും ചന്തകളും അടച്ചതിൻ്റെ പിന്നിൽ ഗൂഢമായ ഉദ്ദേശമുണ്ടെന്നും, ഇവിടെ കോവിഡ് പോസിറ്റിവ് ആൾക്കാരുണ്ടെന്ന് വരുത്തി തീർക്കുകയാണെന്നും അവരെ ബോധ്യപ്പെടുത്തി. മീൻ ചന്തകൾ പൂട്ടിക്കുന്നത്, മറ്റ് ചില വൻകിട ആളുകൾക്ക് കച്ചവട സാധ്യത ഉണ്ടാക്കി കൊടുക്കാനാണെന്നും മറ്റും കാര്യമായി പ്രചരിപ്പിച്ചു.
ജീവിതമാർഗ്ഗം അടഞ്ഞ് പോകുമോ എന്ന ഭയം
ലുലു പോലെയുള്ള മാളുകൾ, തിരുവനന്തപുരത്ത് വരാനിരിക്കുന്ന സാഹചര്യത്തിലാണ് ഇങ്ങനത്തെ പ്രചരണം എന്ന് മനസ്സിലാക്കണം. ഓൺലൈൻ മൽസ്യ വ്യാപാരം തുടങ്ങിയതിൽ പിന്നെ ജീവിത മാർഗ്ഗം പ്രതിസന്ധിയിലായ ധാരാളം പേരുണ്ട് അവിടെ. പരമ്പരാഗതമായ രീതിയിൽ മത്സ്യം വിറ്റ് ജീവിക്കുന്ന മനുഷ്യർ. റോഡരികിലും വീടുകളിലും മറ്റും മീൻ കൊണ്ട് നടന്ന് വിറ്റ് ഉപജീവനം നടത്തുന്നവർ. അവരുടെ ജീവിതമാർഗ്ഗം അടഞ്ഞ് പോകുമോ എന്ന ഭയം നിലനിൽക്കെയാണ് ട്രിപ്പിൽ ലോക്ക് ഡൗൺ കരയിലും കടലിലും പ്രഖ്യാപിച്ചത്.
കടലിനെയൊ മരണത്തെയോ പേടിക്കാത്തവർ
ഈ സാഹചര്യത്തിലാണ് കോവിഡ് പോസിറ്റീവ് ആകുന്നവരുടെ കണക്കുകൾ പെരുപ്പിച്ച് കാണിക്കുന്നു എന്ന് പ്രമുഖ ചാനലിലടക്കം വാർത്ത വന്നത്.ഇതിനൊക്കെ പുറമേ.. ആൻ്റിജൻ ടെസ്റ്റിനെ കുറിച്ച് തെറ്റായി വാർത്ത നൽകി ആശയ കുഴപ്പം സൃഷ്ടിക്കുകയും ചെയ്തു. അവരുടെ അന്നം മുട്ടിച്ചാൽ, ജീവിത മാർഗ്ഗം മുട്ടിച്ചാൽ ഭയക്കുന്നവരല്ല മത്സ്യതൊഴിലാളികൾ. കടലിനെയൊ മരണത്തെയോ പേടിക്കാത്തവരാണവർ.
പ്രതിപക്ഷം തീ കൊണ്ട് കളിക്കുന്നു
കടൽക്ഷോഭത്തിലും മീൻ പിടിക്കാൻ ഇറങ്ങുന്നവർ. തിരുവനന്തപുരം കത്താത്തത് ആരുടെയോ ഭാഗ്യം. ഈ പ്രതിപക്ഷം തീ കൊണ്ട് കളിക്കുകയാണ്.. കഴിഞ്ഞ മന്ത്രിസഭയിലെ ആരോഗ്യ വകുപ്പ് മന്ത്രിയെ പോലുള്ളവരെ അവർക്ക് വലിയ വിശ്വാസമാണ്. അദ്ദേഹത്തിൻ്റെ ആൾക്കാരൊന്നും ചുമ്മാ പറയില്ല എന്നാണ് അവരുടെ വാദം. ഇത് ഞാൻ വിശ്വസിക്കുന്നില്ല. കാരണം കേട്ടറിവാണ്. ചില യൂത്ത് കോൺഗ്രസ്സുകാർ എന്ന് മുഖ്യമന്ത്രി തന്നെ പറയുകയും ചെയ്തു.
Recommended Video
അവരെ കൊലയ്ക്ക് കൊടുക്കരുത്
അതിഥി തൊഴിലാളികളെ തെരുവിലിറക്കിയ അതേ രീതിയാണ് ഇവർ അവലംബിച്ചത് എന്നാണ് മനസ്സിലാക്കുന്നത്. പക്ഷേ ഈ കുത്തിത്തിരിപ്പുണ്ടാക്കുന്നവരാരായാലും കാലം നിങ്ങളോട് പൊറുക്കില്ല. നിഷ്കളങ്കതയെ ചൂഷണം ചെയ്യരുത്. അവരെ കൊലയ്ക്ക് കൊടുക്കരുത്. അവിടെ സൂപ്പർ സ്പ്രെഡ് ഉണ്ട് എന്ന് അവർക്കറിയില്ലെങ്കിലും നിങ്ങൾക്കറിയാം. കന്യാകുമാരിയിൽ നിന്ന് മത്സ്യം കൊണ്ടുവരുന്നവരിൽ നിന്നാണ് പകരുന്നത് എന്ന് അവർക്കറിയില്ല. പക്ഷേ നിങ്ങൾക്കറിയാം.
തരൂർ കോൺഗ്രസ്സുകാരനാണ്
ചന്ത അടയ്ക്കേണ്ടി വന്ന സാഹചര്യം, അവർക്കറിയില്ല പക്ഷേ നിങ്ങൾക്കറിയാം. തീരദേശത്തുള്ളവരുടെ വോട്ട് വാങ്ങിയാണ് തീരുവനന്തപുരത്ത് നേതാക്കളുണ്ടാകുന്നത്. അവരുടെ വോട്ട് വാങ്ങി പല പദവിയിലും ഇരുന്നിട്ടുള്ളവരുണ്ട്. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി അവരെ ബലിയാടാക്കുന്നതിൽ അതിയായ ഖേദമുണ്ട്.. അടച്ചാക്ഷേപിക്കുകയല്ല. അടച്ചാക്ഷേപിക്കാൻ സാധിക്കൂകയുമില്ല. കാരണം തിരുവനന്തപുരം M.P ഡോ.ശശി തരൂർ കോൺഗ്രസ്സുകാരനാണ്.
കാവലായി നിന്ന നേതാവ്
ഡോ തരൂർ, കോവിഡ് കാലത്ത് മലയാളികൾക്ക്, ഷൈലജ ടീച്ചറിനെ പോലെ പ്രിയപ്പെട്ട നേതാവായി മാറിയ വ്യക്തിയാണ്.. കോവിഡ് കാലത്ത് സ്തുത്യർഹമായ കാര്യങ്ങളാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. ശ്രീ ഹൈബി ഈഡനും അതെ. യാതൊരു പ്രകടനവും കൂടാതെ, കേരളത്തിലെ ജനങ്ങളെ സേവിച്ചു. കാവലായി നിന്ന നേതാവാണ്. ആവശ്യങ്ങൾ അറിഞ്ഞു പെരുമാറി. അത് പോലെയും നേതാക്കന്മാരുണ്ട് .
കുറച്ച് കടന്ന കാര്യങ്ങൾ
ഇവരൊക്കെ നല്ല മാതൃകകളാണ്. ഭരണപക്ഷമായും പ്രതിപക്ഷമായും കേരളത്തെ ഭരിച്ചു കൊണ്ടിരിക്കുന്നവരാണ് നിങ്ങൾ. നല്ലവരായ ധാരാളം നേതാക്കളുള്ള, ഉണ്ടായിരുന്ന പ്രതിപക്ഷം തന്നെയാണ് നിങ്ങൾ. പക്ഷേ ഈ ഇടയായി കാട്ടി കൂട്ടുന്ന കാര്യങ്ങൾ കുറച്ച് കടന്ന കാര്യങ്ങളാണ്. സ്വർണ്ണ കള്ളക്കടത്തിനെതിരെയുള്ള സമരത്തെ പറ്റി അല്ല പറയുന്നത്. പക്ഷേ കോവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്നതും, ലംഘിക്കാൻ പ്രേരിപ്പിക്കുന്നതും അവസാനിപ്പിക്കണം.
കസേര മോഹികളോട് എന്ത് പറയാൻ?
നുണ പ്രചരണം പോലെയുള്ള ശീലങ്ങൾ മാറ്റാൻ പറ്റുമോ എന്നറിയില്ല. എങ്കിലും ആത്മപരിശോധനയ്ക്ക് തയ്യാറാകണം. ഇപ്പൊ നടക്കുന്ന കാര്യങ്ങൾ ശരിയാണോ എന്ന് ചോദിക്കണമെന്നുണ്ട്...! ഡോ തരൂരിനെ പോലും ഓടിക്കാൻ നോക്കുന്ന കസേര മോഹികളോട് എന്ത് പറയാൻ? ഒറ്റ കാര്യം..കൊല്ലരുത്, കൊല്ലിക്കരുത്. അപേക്ഷയാണ്. എന്ന് ഒരു തിരുവനന്തപുരം നിവാസി.