എന്തിനാണ് ഉളളില്‍ തന്നെ ഈ വേര്‍തിരിവ് ഉണ്ടാക്കി വെക്കുന്നത്, ഡബ്ല്യൂസിസിക്കെതിരെ മംമ്ത മോഹൻദാസ്
കൊച്ചി: മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരുമുണ്ട്. മലയാള സിനിമയിലെ തന്നെ വളരെ കുറച്ച് സ്ത്രീകളാണ് ഡബ്ല്യൂസിസിയുടെ ഭാഗമാകാന്‍ മുന്നോട്ട് വന്നിട്ടുളളത് പോലും.
മലയാള സിനിമാ രംഗത്ത് തിരുത്തപ്പെടേണ്ട സ്ത്രീ വിരുദ്ധത അടക്കമുളള പ്രവണതകള്‍ക്കെതിരെ ശക്തമായ നിലപാടുമായി മുന്നോട്ട് പോവുകയാണ് ഡബ്ല്യൂസിസി. അതിനിടെ വനിതാ കൂട്ടായ്മയെക്കുറിച്ച് നടി മംമ്ത മോഹന്‍ദാസിന്റെ വാക്കുകള്‍ ചര്‍ച്ചയാവുകയാണ്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മംമ്ത മോഹന്‍ദാസിന്റെ പ്രതികരണം. വിശദാംശങ്ങള്‍ ഇങ്ങനെ..
എന്തിനാണ് വേർതിരിവ്
വനിതയുടെ ഏറ്റവും പുതിയ പതിപ്പിലാണ് മംമ്ത മോഹന്‍ദാസിന്റെ അഭിമുഖം ഉള്‍പ്പെടുത്തിയിരിക്കുന്നത്. മലയാള സിനിമയില്‍ നടിമാര്‍ക്ക് ഇടയില്‍ ചേരിതിരിവ് ഉണ്ടല്ലോ എന്ന ചോദ്യത്തിനാണ് വിമന്‍ ഇന്‍ സിനിമ കളക്ടീവിനെ പരാമര്‍ശിച്ച് മംമ്ത മറുപടി നല്‍കിയത്. മലയാള സിനിമയില്‍ എന്തിനാണ് അമ്മയെന്നും നടിമാരുടെ സംഘടനയായ ഡബ്ല്യൂസിസി എന്നുമുളള വേര്‍തിരിവെന്ന് മംമ്ത ചോദിച്ചു.
വിവേചനവും അടിച്ചമര്‍ത്തലും ആരും ആവശ്യപ്പെടുന്നില്ല
മംമ്തയുടെ വാക്കുകള്‍ ഇങ്ങനെ: അന്തിമമായി എല്ലാ സ്ത്രീകളുടേയും ആവശ്യം അവര്‍ക്ക് പറയാനുളളത് മറ്റുളളവര്‍ കേള്‍ക്കണം എന്നതാണ്. അവരുടെ കരുത്തിനെ ബഹുമാനിക്കണം എന്നതാണ്. അവര്‍ക്കൊരു വിലാസം ഉണ്ടാകണം എന്നതുമൊക്കെയാണ്. ഒരു തരത്തിലുളള വിവേചനവും അടിച്ചമര്‍ത്തലും ആരും ആവശ്യപ്പെടുന്നില്ലെന്നും മംമ്ത മോഹന്‍ദാസ് പറഞ്ഞു.
സ്ത്രീ വിരുദ്ധത എപ്പോഴും ഉണ്ടാകും
ഓരോ സ്ത്രീയും സ്വതന്ത്രയായിരിക്കാന്‍ ആണ് ആഗ്രഹിക്കുന്നത്. സ്ത്രീ വിരുദ്ധത എപ്പോഴും ഉണ്ടാകും. അതിനെ പരിഗണിക്കേണ്ടതില്ല. മികച്ച ഒരുപാട് കാര്യങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. അത് ശ്രദ്ധിക്കാമല്ലോ. അതുകൊണ്ടൊക്കെ തന്നെ എന്തിനാണ് ഉളളില്‍ തന്നെ ഈ വേര്‍തിരിവ് ഉണ്ടാക്കി വെക്കുന്നത് എന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും മംമ്ത പറഞ്ഞു.
വഴക്കിനോ തര്‍ക്കത്തിനോ ഉളള എനര്‍ജിയില്ല
താന്‍ ആരെയും ഡബ്ല്യൂസിസി മെംബറായിട്ടോ അല്ലാത്ത ആളായിട്ടോ ഒന്നുമല്ല കാണുന്നത്. അതൊരു വ്യത്യാസം ഉണ്ടാക്കുന്നതായും തനിക്ക് തോന്നുന്നില്ല. ഒന്നിച്ച് നില്‍ക്കുമ്പോഴാണ് കൂടുതല്‍ ശക്തരാവുക എന്നാണ് താന്‍ വിശ്വസിക്കുന്നത്. വഴക്കിനോ തര്‍ക്കത്തിനോ ഉളള എനര്‍ജി തനിക്കില്ല. കഴിവുളളവര്‍ക്ക് അവസരം തുറന്ന് കൊടുക്കാനുളള ഒരു മനസ്സ് മാത്രമാണുളളത്. ഈ നിമിഷം നമ്മളുണ്ട്. അതെന്നെന്നും നിലനില്‍ക്കണമെന്നില്ലെന്നും മംമ്ത പറഞ്ഞു.
ഡബ്ല്യൂസിസിയിലെ അംഗമല്ല
നേരത്തെയും മംമ്ത ഡബ്ല്യൂസിസിക്കെതിരെ നിലപാടെടുത്ത് രംഗത്ത് വന്നിരുന്നു. ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ഡബ്ല്യൂസിസി പോലൊരു സംഘടനയുടെ ആവശ്യമില്ലെന്നാണ് മംമ്ത പറഞ്ഞത്. താന്‍ ഡബ്ല്യൂസിസിയിലെ അംഗമല്ല. വനിതാ കൂട്ടായ്മ രൂപീകരിക്കുന്ന സമയത്ത് താന്‍ നാട്ടിലുണ്ടായിരുന്നില്ല. ഉണ്ടായിരുന്നുവെങ്കിലും ഡബ്ല്യൂസിസിയില്‍ അംഗമാകാന്‍ സാധ്യത ഇല്ലെന്നും മംമ്ത പറഞ്ഞിരുന്നു.
എന്തിനാണ് വനിതകള്‍ക്ക് മാത്രമായിട്ട്സംഘടന
അന്ന് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് എന്തിനാണ് വനിതകള്‍ക്ക് മാത്രമായിട്ടൊരു സംഘടന എന്ന് മംമ്ത മോഹന്‍ദാസ് ചോദിച്ചത്. ഒരു വാര്‍ത്താ സമ്മേളനത്തില്‍ മംമ്ത ഡബ്ല്യൂസിസിക്കെതിരെ സംസാരിച്ചതായി അതിന് മുന്‍പ് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ താന്‍ ഡബ്ല്യൂസിസിക്കെതിരെയല്ല, നടിക്കെതിരെയുണ്ടായ അതിക്രമത്തിലാണ് പ്രതികരിച്ചതെന്ന് മംമ്ത വിശദീകരിച്ചു.
ഉത്തരവാദിത്തം അവര്‍ക്കും കൂടി
നടി ആക്രമിക്കപ്പെട്ട സംഭവം നടക്കുമ്പോള്‍ താന്‍ കേരളത്തിലുണ്ടായിരുന്നില്ല. നടി ആക്രമിക്കപ്പെടുന്നതിന് വളരെ മുന്‍പ് തന്നെ ദിലീപിനും നടിക്കും ഇടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും മംമ്ത പറയുകയുണ്ടായി. സ്ത്രീകള്‍ കുഴപ്പങ്ങളില്‍പ്പെടുന്നതിന്റെ ഉത്തരവാദിത്തം അവര്‍ക്കും കൂടിയാണ് എന്നും മംമ്ത മോഹന്‍ദാസ് അന്ന് പറഞ്ഞത് വലിയ വിവാദമായിരുന്നു.
അമ്മയുടെ യോഗങ്ങളില്‍ പങ്കെടുക്കാറില്ല
താരസംഘടനയായ സിനിമയിലെ സ്ത്രീകലുടെ പരാതികളില്‍ എത്രമാത്രം ഫലപ്രദമായി ഇടപെടുന്നുണ്ട് എന്ന കാര്യത്തെ കുറിച്ച് തനിക്ക് അറിയില്ല. താന്‍ അമ്മയുടെ യോഗങ്ങളില്‍ പങ്കെടുക്കാറില്ല. 2005-06ലെ യോഗത്തില്‍ മാത്രമാണ് പങ്കെടുത്തിട്ടുളളത്. സിനിമകള്‍ ചെയ്യുകയും തിരിച്ച് പോവുകയും മാത്രമാണ് താന്‍ ചെയ്യാറുളളതെന്നും മംമ്ത പറഞ്ഞിരുന്നു.
ദിലീപിന്റെ അടുത്ത സുഹൃത്ത്
നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് മംമ്ത. കേസില്‍ ദിലീപ് അറസ്റ്റിലായതിന് പിന്നാലെ നടി പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. നാല് ചുവരുകള്‍ക്കുളളില്‍ പറഞ്ഞ് തീര്‍ക്കാവുന്നതാണ് ഇങ്ങനെയൊക്കെ ആയി തീര്‍ന്നത്. സംഭവം സിനിമാ മേഖലയ്ക്ക് നാണക്കേട് ഉണ്ടാക്കിയെന്നും സിനിമയെ ദോഷകരമായി ബാധിക്കുമെന്നും മംമ്ത പറഞ്ഞിരുന്നു.