'നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ വേണം'; കോടതിയില്‍ ഇന്ന് ദിലീപിന് നിർണ്ണായക ദിനം
Recommended Video
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ തുടങ്ങുന്നതിന് മുമ്പുള്ള നാടകീയ നീക്കങ്ങള്‍ തുടരുന്നു. കേരളാ പോലീസിന്റെ അന്വേഷണത്തില്‍ അതൃംപ്തി അറിയിച്ച ദിലീപ് കേസ് സിബിഐ അന്വേഷിക്കണമെന്ന് കഴിഞ്ഞ ദിവസം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. കേസിലെ കൂട്ടുപ്രതികളായ മാര്‍ട്ടിനും വിജിനും കഴിഞ്ഞ ദിവസം ദിലീപിന് വേണ്ടി രംഗത്തെത്തിയിരുന്നു. ദിലീപിനെ കേസില്‍ മനപ്പൂര്‍വ്വം കുടുക്കിയതാണ്.
അദ്ദേഹത്തെ സമൂഹ മധ്യത്തില്‍ താറടിച്ചു കാണിക്കുന്നതിന് വേണ്ടിയാണ് കേസില്‍ പ്രതിയാക്കിയതെന്നായിരുന്നു മാര്‍ട്ടിനും വിജിനും മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയ ശേഷം മടക്കിക്കൊണ്ടു പോകവേയായിരുന്നു മാര്‍ട്ടിന്റേയും വിജിന്റേയും പ്രതികരണം. കേസില്‍ ദിലീപിന്റെ ഹര്‍ജി ഇന്ന് കോടതി വീണ്ടും പരിഗണിക്കാനിരിക്കുകയാണ്.
11 മണിക്ക്
നടിയെ അക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകള്‍ ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയാണ് വിചാരണ കോടതി ഇന്ന് വീണ്ടും പരിഗണിക്കുന്നത്. രാവിലെ 11 മണിയോടെ കേസ് കോടതി പരിഗണിക്കും. പോലീസ് കോടതിയില്‍ ഹാജരാക്കിയ തെളിവുകളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന വാദമാണ് ദിലീപ് പ്രധാനമായും ഉന്നയിക്കുന്നത്.
കൃത്രിമം
തെളിവുകളില്‍ നടന്ന കൃത്രിമം വിശദമാമായി പരിശോധിക്കണം എന്നും ദിലീപ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. കേസിലെ പ്രധാന തെളിവായ നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുമ്പ് കോടതി തെളിവുകള്‍ കാണാന്‍ ദിലീപിന് അവസരം ഒരുക്കിയിരുന്നു.
പള്‍സര്‍ സുനി
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടപ്പോള്‍ കേസിലെ പ്രധാന പ്രതിയാ പള്‍സര്‍ സുനി മൊബൈലില്‍ പകര്‍ത്തി എന്ന് പറയപ്പെടുന്ന ദൃശ്യങ്ങളാണ് ദിലീപ് ആവശ്യപ്പെടുന്നത്. ഇത് പൂര്‍ണ്ണമായും തനിക്ക് ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് വീണ്ടും കോടതിയെ സമീപിച്ചിരിക്കുന്നത്. ദൃശ്യങ്ങളില്‍ എഡിറ്റിങ്ങ് നടന്നിട്ടുണ്ടെന്നും ദിലീപ് ഉന്നയിക്കുന്നു.
പ്രധാന തെളിവ്
കോടതിയില്‍ സമര്‍പ്പിച്ച ദൃശ്യങ്ങളാണ് കേസിലെ പ്രധാന തെളിവ്. എന്നാല്‍ ഈ തെളിവില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നും ഇതില്‍ ഒരു സ്ത്രീയുടെ ശബ്ദം കേള്‍ക്കുന്നുണ്ടുമെന്നുമാണ് ദിലീപിന്റെ വാദം. അതിനാല്‍ ദൃശ്യങ്ങളും മറ്റ് തെളിവുകളും വിശദമായി പരിശോധിക്കാന്‍ വിട്ടുതരണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ദിലീപിന്റെ ഹര്‍ജി.
തിരിച്ചടി
കേസില്‍ നടിക്ക് നേരത്തെ കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടിരുന്നു. രണ്ട് ആവശ്യങ്ങളാണ് ആക്രമണത്തിനിരയായ നടി കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്. വിചാരണ നടത്താന്‍ വനിതാ ജഡ്ജിയെ നിയമിക്കണം, കേസില്‍ വാദം കേള്‍ക്കാന്‍ പ്രത്യേക കോടതി വേണമെന്നും നടി ആവശ്യപ്പെട്ടിരുന്നു. രണ്ട് ആവശ്യങ്ങളും അംഗീകരിക്കാന്‍ പറ്റില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നത്.
ആളൂര്‍
കേസില്‍ ഒന്നാം പ്രതിയുടെ അഭിഭാഷകനായിരുന്നു ബിഎ ആളൂര്‍ സുനിയുടെ വക്കാലത്ത് ഒഴിഞ്ഞതായി കോടതിയെ അറിയിച്ചിരുന്നു. ബിഎ ആളൂര്‍ ഇനി സുനിക്ക് വേണ്ടി ഹാജരാകില്ല. ആളൂരിന്റെ വക്കാലത്ത് ഒഴിഞ്ഞ് പുതിയ അഭിഭാഷകന് വക്കാലത്ത് നല്‍കണം എന്ന സുനി കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. അപേക്ഷ കോടതി അംഗീകരിക്കുകയും ചെയ്തു.
അട്ടിമറി
ദിലീപിന് വേണ്ടി കേസില്‍ അട്ടിമറി നടക്കുന്നുണ്ടോ എന്ന സംശയം ഇപ്പോള്‍ ഉയരുന്നുണ്ട്. കേസിലെ പ്രധാന പ്രതികളായ മാര്‍ട്ടിനും വിജിനും ദിലീപിനെ കുടുക്കാന്‍ മനപ്പൂര്‍വ്വം ശ്രമങ്ങള്‍ നടക്കുന്നു എന്ന ആരോപണം ഉന്നയിച്ചിരുന്നു. മലയാള സിനിമാ രംഗത്തെ നാല് പേര്‍ തന്നേയും കുടുംബത്തേയും ഭീഷണിപ്പെടുത്തുന്നു എന്നും മാര്‍ട്ടിന്‍ മാധ്യമങ്ങളാട് പറഞ്ഞിരുന്നു.
കൊല്ലപ്പെടും
താന്‍ പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെടുമോ എന്ന ഭയപ്പെടുന്നതായും മാര്‍ട്ടിന്‍ പറഞ്ഞു. കേസ് അന്വേഷിച്ചിരുന്നു മുന്‍ ആലുവ റൂറല്‍ എസ്പി എവി ജേര്‍ജ്ജിനെതിരെ മറ്റൊരു പ്രതിയായ വിജിനും ആരോപണം ഉന്നയിച്ചു. ദിലീപിന്റെ പേര് പറഞ്ഞാല്‍ തന്നെ കേസില്‍ മാപ്പ് സാക്ഷിയാക്കാം എന്ന് എവി ജോര്‍ജ്ജ് ഉറപ്പ് നല്‍കിയിരുന്നുവെന്നാണ് വിജിന്റെ വെളിപ്പെടുത്തല്‍.
മറ്റ് പ്രതികള്‍
ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നതിനോടൊപ്പം കേസിലെ മറ്റ് പ്രതികളായ അഡ്വ.പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരുടെ വിടുതല്‍ ഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കും. പള്‍സര്‍ സുനിയുടെ അഭിഭാഷകനായ പ്രതീഷ് ചാക്കോ തെളിവ് നശിപ്പിച്ചു എന്ന കുറ്റത്തിനാണ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടത്.