മോളി കണ്ണമാലിയെ തിരിഞ്ഞ് നോക്കാതെ 'അമ്മ': ബാലയും പ്രേംകുമാറും സഹായിച്ചെന്ന് മകന്
ചില താരങ്ങള്‍ ഫോണെടുത്തെങ്കിലും ആവശ്യം പറഞ്ഞപ്പോള്‍ കട്ട് ചെയ്തെന്നും മോളി കണ്ണമാലിയുടെ മകന് പറയുന്നു
ഗുരുതരമായ സാഹചര്യത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നടി മോളി കണ്ണമാലിയെ കഴിഞ്ഞ ദിവസമാണ് വീട്ടിലേക്ക് മാറ്റിയത്. ശ്വാസകോശ അണുബാധയെ തുടർന്നായിരുന്നു താരത്തെ അടിയന്തര സാഹചര്യത്തില്‍ ആശുപത്രിയിലേക്ക് മാറ്റേണ്ടി വന്നത്. ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതിനെ തുടർന്ന് വീട്ടിലേക്ക് മാറ്റിയെങ്കിലും കൃത്രിമ ഓക്സിജന്റെ സഹായത്തോടെയാണ് മോളി കണ്ണമാലി ഇപ്പോള്‍ വീട്ടില്‍ കഴിഞ്ഞ് വരുന്നത്.
അതേസമയം, അത്യാവശ്യ ഘട്ടത്തില്‍ സഹായം അഭ്യർത്ഥിച്ച് ചെന്നപ്പോള്‍ താര സംഘടനായ അമ്മ ഉള്‍പ്പടെ പലരും കയ്യൊഴിഞ്ഞെന്നാണ് മോള കണ്ണമാലിയുടെ മകന് ജോളി ആരോപിക്കുന്നത്. വണ്‍ ഇന്ത്യ മലയാളത്തിന് അനുവദിച്ച് പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മകന്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.
അസുഖം പൂർണ്ണമായും ഭേദമായിട്ടില്ല
അസുഖം പൂർണ്ണമായും ഭേദമായിട്ടില്ല. ആരോഗ്യ സ്ഥിതി മെച്ചപ്പെട്ട് വരുന്നതേയുള്ളു. കൃത്രിമ ഓക്സിജന്റെ സഹായമില്ലാതെ കഴിയാന്‍ പറ്റാത്ത അവസ്ഥയാണ്. മൂന്നാം തിയതി വീണ്ടും കൊണ്ടുപോവണം. പൂർണ്ണമായി ശരിയായി വരാന്‍ കുറച്ച് അധികം സമയം എടുക്കുമെന്നാണ് ഡോക്ടർമാർ പറഞ്ഞത്. എന്തായാലും പ്രതീക്ഷയാണ് ഉള്ളതെന്നും മകന് പറയുന്നു.
ചികിത്സയ്ക്കായി വളരേയധികം സാമ്പത്തികമായി ബുദ്ധിമുട്ടി. ജോയ് മാത്യ എന്നയാളാണ് സാമ്പത്തിക സഹായം തേടിയുള്ള പോസ്റ്റിന് കാരണമായത്. പിന്നെ അവരുടെ സുഹൃത്ത് ജോസ്, ഫിറോസ്, ഹാരിഷ് തുടങ്ങിയവരെല്ലാം സഹായം അഭ്യർത്ഥിച്ചുള്ള പോസ്റ്റ് പങ്കുവെച്ചു. ഇതിലൊരു പോസ്റ്റാണ് ബിഗ് ബോസ് താരം ദിയ സന കണ്ടത്. അവരും പോസ്റ്റിട്ടു.
ദിയ സന വഴിയാണ് ഫിറോസ് കുന്നംപറമ്പില്‍
ദിയ സന വഴിയാണ് ഫിറോസ് കുന്നംപറമ്പില്‍ വരുന്നത്. അദ്ദേഹം നല്ല രീതിയില്‍ സഹായിച്ചു. നടന് ബാലയും പ്രേംകുമാറും സഹായിച്ചു. അല്ലാതെ സിനിമ രംഗത്ത് നിന്നും സഹായിച്ച ആരുമില്ല. പിന്നെ കൂടെ നിന്നത് ജനങ്ങളാണ്. അവരുടെ ഒരു സഹായം കൊണ്ടാണ് സത്യം പറഞ്ഞാല്‍ അമ്മയിപ്പോള്‍ ഇങ്ങനെ നില്‍ക്കുന്നതെന്നും മകന് വ്യക്തമാക്കുന്നു.
താരസംഘടനയായ അമ്മയെ സമീപിച്ചെങ്കിലും അവരില്‍ നിന്നും അവഹേളിക്കുന്നത് പോലെയുള്ള സമീപനമാണ് ഉണ്ടായത്. വിളിച്ചപ്പോള്‍ അംഗത്വമില്ലാത്തവർക്ക് സഹായമില്ലെന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു. സംഘടനയില്‍ അംഗത്വം എടുക്കാന്‍ ഒന്നര ലക്ഷത്തോളം വരും. ആ പൈസ ഉണ്ടേല്‍ നമുക്ക് ആശുപത്രിയില്‍ അടയ്ക്കാമല്ലോ.
ക്യാഷറിന്റെ അബദ്ധത്തിന് കോടി ആദ്യം ലക്ഷമായി; ഒടുവില്‍ ദമ്പതികള്‍ക്ക് 8 കോടി; ഇതാണ് മഹാഭാഗ്യം..
ഏറ്റവും വലിയ തുക തന്നത് ഫിറോസ് കുന്നം പറമ്പിലാണ്. കാര്യം പറഞ്ഞപ്പോള്‍ തന്നെ രണ്ട് ലക്ഷം രൂപയോളം തരികയും ഇവിടെ വരികയും ചെയ്തു. എല്ലാംകൂടെ ഒരു നാല് ലക്ഷത്തോളം രൂപ അക്കൌണ്ടില്‍ വന്നു. എന്നാല്‍ അതില്‍ കൂടുതല്‍ ഇപ്പോള്‍ ചിലവായിട്ടുണ്ട്. ദിവസേനയുള്ള മരുന്നിനും വലിയ പൈസ വേണം. അതൊക്കെ കണ്ടെത്തി മുന്നോട്ട് പോവുകയാണ്.
ഓക്സിജന്‍ സിലിണ്ടർ ഫുള്‍ ടൈം കരണ്ടിലാണ് പ്രവർത്തിക്കുന്നത്. അതിന്റെ ബില്ല് കുറയണമെങ്കില്‍ കെ എസ് ഇ ബിയില്‍ പോയി അപേക്ഷ കൊടുക്കണം. കുറേയധികം മരുന്ന കഴിക്കാനുണ്ട്. അമ്മച്ചിയാതെ ക്ഷീണിച്ച് അവശയായിരിക്കുകയാണ്. ആഹാരം കഴിക്കുന്നതിലൊക്കെ ബുദ്ധിമുട്ടുണ്ട്. ട്യൂബ് വഴി കഞ്ഞിവെള്ളമാണ് കുടിക്കുന്നത്.
നല്ല വേദനയുണ്ട്. അതുകൊണ്ടാണ് കരയുന്നത്. പെട്ടെന്നുള്ള വീഴ്ചയാണല്ലോ. ന്യൂമോണിയ ആയിരുന്നു. ഇത്ര വഷളായത് നമുക്ക് അറിയില്ലാലോ. ശ്വാസം മുട്ട് വന്ന് തലകറങ്ങി വീഴുകയായിരുന്നു. ഗൌതം ആശുപത്രിയില്‍ കൊണ്ടുപോയപ്പോള്‍ തന്നെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. പരിശോധിച്ചപ്പോള്‍ ന്യൂമോണിയയാണ്. ശ്വാസ കോശത്തിനും ചെറിയ പ്രശ്നങ്ങളുണ്ട്. പിന്നീട് ആള്‍ക്കാരൊക്കെ അറിഞ്ഞ് കുറച്ച് പൈസ വന്നപ്പോഴാണ് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റുന്നതെന്നും അദ്ദേഹം പറയുന്നു.