വനിതാ സംഘടനകൾ വേണ്ടെന്ന് മൈഥിലി.. തുടക്കം മുതൽ താരസംഘടനയായ അമ്മയ്ക്കൊപ്പം.. ആണും പെണ്ണുമുണ്ട്!
കൊച്ചി: പ്രമുഖ നടി ആക്രമിക്കപ്പെട്ടിട്ട് ഫെബ്രുവരി 17 ശനിയാഴ്ച ഒരു വര്‍ഷം തികഞ്ഞിരിക്കുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ സിനിമയില്‍ തന്നെ ആദ്യമായി സിനിമയിലെ സ്ത്രീകള്‍ക്ക് വേണ്ടി ഒരു സംഘടന രൂപീകരിക്കപ്പെട്ടത്. പലവിധ എതിര്‍പ്പുകളേയും വിമര്‍ശനങ്ങളേയും നേരിട്ട് കൊണ്ടാണ് വിമന്‍ ഇന്‍ സിനിമ കലക്ടീവ് പിടിച്ച് നില്‍ക്കുന്നത്.
'ഫെമിനിച്ചി' വിളിക്കാരോട് പൃഥ്വിരാജ്.. ഒളിച്ചോടാവുന്ന കാലമല്ല ഇത്.. എല്ലാത്തിനോടും യോജിപ്പുമില്ല!
അമ്മയുടെ മുഖമടച്ച് അടി കൊടുത്ത് വിമൻ ഇൻ സിനിമ കലക്ടീവ്.. ഇന്നസെന്റും സംഘവും അന്ധന്മാരാണോ!!
മലയാള സിനിമാ രംഗത്ത് നിന്നും വേണ്ടത്ര പിന്തുണ ഈ കൂട്ടായ്മയ്ക്ക് ഇതുവരെ ആര്‍ജിക്കാന്‍ സാധിച്ചിട്ടില്ല. ഇതൊരു സവര്‍ണ കൊച്ചമ്മമാരുടെ സംഘമാണ് എന്നാണ് പ്രമുഖ താരങ്ങളുടെ ഫാന്‍സ് അധിക്ഷേപിക്കുന്നത് പോലും. ചില നടിമാര്‍ തന്നെ ഡബ്ല്യൂസിസിക്കെതിരെ രംഗത്ത് വരികയുമുണ്ടായി. ഏറ്റവും ഒടുവിലായി സ്ത്രീ സംഘടനകള്‍ക്കെതിരെ പ്രതികരിച്ചിരിക്കുന്നത് നടി മൈഥിലിയാണ്.
പ്രത്യേക സംഘടന വേണ്ട
മൈഥിലിയുടെ പുറത്തിറങ്ങാനിരിക്കുന്ന പ്രിയനന്ദന്‍ ചിത്രം പാതിരാക്കാലത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് സ്ത്രീ സംഘടനകളെക്കുറിച്ച് താരം തുറന്ന് പറഞ്ഞത്. സ്ത്രീകള്‍ക്ക് വേണ്ടി മാത്രമായി പ്രത്യേക സംഘടന ആവശ്യമില്ലെന്നാണ് മൈഥിലിയുടെ പ്രതികരണം.
തന്നെ ആരും സമീപിച്ചിട്ടില്ല
നിങ്ങള്‍ ഇങ്ങനെ ചെയ്യൂ, അങ്ങനെ ചെയ്യൂ, ഞങ്ങള്‍ ഇങ്ങനെ ചെയ്യും എന്നൊക്കെയാണ് സംഘടനകള്‍ പറയുന്നത്. എന്തുകൊണ്ട് നമ്മള്‍ എന്ന് പറയുന്നില്ല എന്നാണ് മൈഥിലിയുടെ ചോദ്യം. നമ്മള്‍ എന്ന് പറയുമ്പോഴാണ് അതിന് പൂര്‍ണ രൂപം കൈവരുന്നത് എന്നും മൈഥിലി പറയുന്നു. തന്നെ ഒരു സംഘടനയും സമീപിച്ചില്ലെന്നും മൈഥിലി കൂട്ടിച്ചേര്‍ത്തു.
തനിക്ക് അറിയില്ല
വിമന്‍ ഇന്‍ സിനിമ കലക്ടീവിന് ബദലെന്നോണം ഫെഫ്കയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ക്ക് വേണ്ടി മറ്റൊരു സംഘടനയും രൂപീകരിച്ചിരുന്നു. എന്നാല്‍ പുതുതായി രൂപീകരിച്ച ഒരു സംഘടനയും തന്നെ സമീപിച്ചിട്ടില്ലെന്നും തനിക്ക് അവയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ഒന്നും അറിയില്ലെന്നും മൈഥിലി വ്യക്തമാക്കി.
തുടക്കം മുതൽ അമ്മയ്ക്കൊപ്പം
സ്ത്രീകള്‍ക്ക് മാത്രമായി ഒരു സംഘടനയ്ക്ക് പ്രസക്തിയില്ല. നമുക്കൊരു പ്രശ്‌നമുണ്ടായാല്‍ അത് സ്വയം തന്നെ നേരിടേണ്ടതാണ് എന്നും മൈഥിലി അഭിപ്രായപ്പെട്ടു. അതല്ലാതെ സംഘടനകള്‍ക്ക് അക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ല. താന്‍ സിനിമയില്‍ വന്നത് മുതലിന്നും ഒരു സംഘടനയില്‍ മാത്രമാണുള്ളത്. അത് അമ്മ ആണെന്നും മൈഥിലി പറഞ്ഞു.
പുതിയ നിയമങ്ങൾ വേണം
അമ്മയില്‍ സ്ത്രീകള്‍ മാത്രമല്ല, പുരുഷന്മാരും ഉണ്ടെന്നും മൈഥിലി പറഞ്ഞു. ഇവിടുത്തെ നിയമങ്ങള്‍ക്കെല്ലാം പരിധിയുണ്ടെന്നും പല നിയമങ്ങളും ഇന്നില്ലെന്നും നടി വ്യക്തമാക്കി. അതൊന്നും നമുക്ക് ഉണ്ടാക്കി എടുക്കാനുമാവില്ല. അടുത്ത തലമുറയ്ക്ക് വേണ്ടിയെങ്കിലും നിയമങ്ങളുണ്ടാകട്ടെ എന്നും മൈഥിലി കൂട്ടിച്ചേര്‍ത്തു.
സംഘടനയുടെ സഹായം വേണ്ട
നടിമാരായ ശ്വേത മേനോന്‍, ലക്ഷ്മി പ്രിയ എന്നിവരടക്കമുള്ളവര്‍ നേരത്തെ പ്രത്യക്ഷത്തില്‍ തന്നെ വിമന്‍ ഇന്‍ സിനിമ കലക്ടീവിനെതിരെ രംഗത്ത് വന്നിരുന്നു. സിനിമാ രംഗത്ത് നിലനില്‍ക്കാന്‍ തനിക്ക് ഒരു സംഘടനയുടേയും സഹായം ആവശ്യമില്ലെന്നായിരുന്നു ശ്വേതയുടെ പ്രതികരണം. സ്വന്തം നിലനില്‍പ്പിനായി സ്വയം പോരാടാന്‍ തനിക്ക് അറിയാമെന്നും നടി പറഞ്ഞു.
അമ്മ എന്നും പിന്തുണയ്ക്കുന്നു
തെറ്റ് കാണുമ്പോഴെല്ലാം പ്രതികരിച്ചിട്ടുണ്ടെന്നും അതിന് അമ്മയുടെ പിന്തുണ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും നടി ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുകയുണ്ടായി. അമ്മ സംഘടന തന്നെ എന്നും പിന്തുണച്ചിട്ടുണ്ടെന്നും വിമന്‍ ഇന്‍ സിനിമ കലക്ടീവ് പുതിയ സംഘടന അല്ലേയെന്നും ശ്വേത ചോദിക്കുകയുണ്ടായി.
ആരും ക്ഷണിച്ചിട്ടില്ല
ഡബ്ല്യൂസിസിയെ വിമര്‍ശിച്ച് നടി ലക്ഷ്മി പ്രിയയും നേരത്തെ രംഗത്ത് വന്നിരുന്നു. സിനിമയിലെ ഭൂരിഭാഗം നടിമാരോടും ആലോചിക്കാതെയാണ് സംഘടന രൂപീകരിച്ചതെന്നും സംഘടനയില്‍ ചേരണം എന്നാവശ്യപ്പെട്ട് ആരും സമീപിച്ചിട്ടില്ലെന്നും ലക്ഷ്മി പ്രിയ വ്യക്തമാക്കുകയുണ്ടായി. സംഘടനയുടെ ഉദ്ദേശം എന്താണെന്ന് ഭൂരിഭാഗം നടിമാര്‍ക്കും അറിയില്ലെന്നും ലക്ഷ്മിപ്രിയ പറയുകയുണ്ടായി