കെട്ടിടങ്ങൾ തകർന്ന് വീഴുന്നതും ആളുകൾ ജീവന് വേണ്ടി ഓടുന്നതും ഞാൻ കണ്ടു; ഭൂകമ്പത്തെക്കുറിച്ച് പാർവതി
മ്യാൻമാറിൽ ഭൂകമ്പം നടക്കുമ്പോൾ താൻ അവിടെ ഉണ്ടായിരുന്നതായി നടിയും അവതാരകയുമായ പാർവതി ആർ കൃഷ്ണ. മരണത്തെ മുഖാമുഖം കണ്ട നിമിഷമായിരുന്നുവെന്നും താൻ സുരക്ഷിതയാണെന്നും പാർവതി പറഞ്ഞു. ബാങ്കോക്കിൽ വെച്ച് തന്റെ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത വിധം ഏറ്റവും ഭയാനകമായ ഭൂകമ്പത്തിന് നേരിട്ട് സാക്ഷിയായത് എന്നാണ് പാർവതി കുറിച്ചത്.
ഭൂകമ്പം അവിടെയുള്ള എല്ലാം പിടിച്ചുകുലുക്കി, കെട്ടിടങ്ങൾ തകർന്ന് വീഴുന്നതും ആളുകൾ ജീവന് വേണ്ടി ഓടുന്നതും താൻ കണ്ടുവെന്നും എല്ലായിടത്തും അരക്ഷിതാവസ്ഥയായിരുന്നുവെന്നും പാർവതി പറഞ്ഞു. അവസാന നിമിഷം ഫ്ലൈറ്റ് ബുക്കിംഗിനും മറ്റും സഹായിച്ചവരോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്നും പാർവതി പറഞ്ഞു. പ്രതികൂല സാഹചര്യങ്ങളെ നേരിടാൻ നമുക്കെല്ലാവർക്കും ശക്തമായി ധൈര്യവും ഉണ്ടാകട്ടെ എന്നാഗ്രഹിക്കുന്നുവെന്നും പാർവതി പറഞ്ഞു.

'' ഇതെഴുതുമ്പോൾ ഞാൻ വിറക്കുകയാണ്. പക്ഷേ ജീവിച്ചിരിക്കുന്നതിൽ ഞാൻ നന്ദിയുള്ളവളാണ്. ഇന്ന് ബാങ്കോക്കിൽ വെച്ച് എന്റെ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത വിധം ഏറ്റവും ഭയാനകമായ ഭൂകമ്പത്തിന് ഞാൻ നേരിട്ട് സാക്ഷിയായി. 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അവിടെയുള്ള എല്ലാം പിടിച്ചുലച്ചു. കെട്ടിടങ്ങൾ തകർന്ന് വീഴുന്നതും ആളുകൾ ജീവന് വേണ്ടി ഓടുന്നതും ഞാൻ കണ്ടു. എല്ലായിടത്തും ഒരുതരം അരക്ഷിതാവസ്ഥയായിരുന്നു. ടാക്സികളില്ല, ഗതാഗതമില്ല, ഒന്നുമില്ല. എല്ലാവരും ആകെ പരിഭ്രാന്തിയിലായിരുന്നു.
ആ നിമിഷം ആദ്യം ഞാൻ ചിന്തിച്ചത് എന്റെ പ്രിയപ്പെട്ടവരെ കുറിച്ചായിരുന്നു. പെട്ടെന്ന് എന്റെ കുടുംബാംഗങ്ങളെ വിളിച്ച് അവരോട് സംസാരിച്ചു.
അവരോട് അവസാനമായി സംസാരിക്കുന്നത് പോലെ എനിക്ക് തോന്നി. അവരോട് സംസാരിച്ച ആ നിമിഷങ്ങൾ ആശ്വാസത്തിന്റെയും നന്ദിയുടെയുമായിരുന്നു. എന്താണ് സംഭവിച്ചതെന്ന് ഞാൻ ഇപ്പോളും ഓർത്തെടുക്കാൻ ശ്രമിക്കുകയാണ്. ഇതെന്റെ ജീവിതത്തിൽ രണ്ടാമത് ലഭിച്ച അവസരമാണ്.
ഭൂകമ്പം ബാധിച്ച എല്ലാവരെയും ഞാനിപ്പോൾ ഓർക്കുന്നു. പ്രതികൂല സാഹചര്യങ്ങളെ നേരിടാൻ നമുക്കെല്ലാവർക്കും ശക്തമായി ധൈര്യവും ഉണ്ടാകട്ടെ എന്നാഗ്രഹിക്കുന്നു. അവസാന നിമിഷം ഫ്ലൈറ്റ് ബുക്കിംഗിനും മറ്റും സഹായിച്ചവരോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. നിങ്ങൾ ഇല്ലായിരുന്നുവെങ്കിൽ ഞങ്ങൾക്ക് തിരിച്ച് വരാൻ കഴിയുമായിരുന്നില്ല. എപ്പോഴും ഞാൻ നിങ്ങളോട് കടപ്പെട്ടിരിക്കും. പാർവതി പറഞ്ഞു. മരണത്തിൽ മുന്നിൽക്കണ്ട നിമിഷമായിരുന്നുവെന്നും പാർവതി പറഞ്ഞു. അതേ സമയം. തായ്ലൻഡിൽ നിന്നും സുരക്ഷിതമായി തിരിച്ചെത്തിയ വിവരവും പാർവതി ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു.












Click it and Unblock the Notifications