അക്കാര്യം അമ്മയുടെ യോഗത്തിൽ സംസാരിച്ചു, അതോടെ 'ബാത്ത്റൂം പാർവ്വതി' എന്ന് പേരായി, വെളിപ്പെടുത്തി നടി!
കൊച്ചി: സിനിമയിലെ സുരക്ഷയുടെ കാര്യത്തില്‍ വലിയ മാറ്റം കൊണ്ടുവരാന്‍ സ്ത്രീകളുടെ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവിന് സാധിച്ചുവെന്ന് നടി പാര്‍വ്വതി തിരുവോത്ത്. സ്ത്രീകളുടെ സാനിട്ടേഷന്‍ പ്രശ്നങ്ങള്‍ സംസാരിച്ചതിന്റെ പേരില്‍ തനിക്ക് ബാത്ത്റൂം പാര്‍വ്വതി എന്ന് ഇരട്ടപ്പേര് വീണു എന്നും പാര്‍വ്വതി പറഞ്ഞു. താരസംഘടനയായ അമ്മയുടെ ഒരു യോഗത്തില്‍ വെച്ചാണ് ഷൂട്ടിംഗ് സെറ്റുകളിലെ സാനിട്ടേഷന്‍ പ്രശ്നത്തെ കുറിച്ച് താന്‍ സംസാരിച്ചത്.
അതോടെ തനിക്ക് ബാത്ത്റൂം പാര്‍വ്വതി എന്ന് ഇരട്ടപ്പേര് വീണു. എന്നാല്‍ താനത് കാര്യമാക്കിയില്ലെന്നും പാര്‍വ്വതി പറഞ്ഞു. അതുകൊണ്ട് ഇപ്പോള്‍ ഷൂട്ടിംഗ് സെറ്റുകളില്‍ ഒരു വാനിറ്റി വാനെങ്കിലും ഉണ്ട്. ഡബ്ല്യൂസിസി ചെയ്യുന്നത് ഇത്തരത്തിലുളള ചര്‍ച്ചകള്‍ക്ക് വഴി തുറക്കുകയാണെന്നും പാര്‍വ്വതി പറഞ്ഞു.
സാനിറ്റേഷന്‍ സംബന്ധിച്ച കാര്യങ്ങള്‍ ഇനിയും അമ്മ സംഘടനയുടെ ജനറല്‍ ബോഡി യോഗത്തില്‍ പോയി സംസാരിക്കുമെന്നും പാര്‍വ്വതി കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ക്ക് ശേഷം വരുന്നവര്‍ക്ക് ഇതിന് വേണ്ടി പൊരുതേണ്ടുന്ന അവസ്ഥ വരരുത്. സെറ്റിലെ ലഹരി ഉപയോഗം പോലുളള കാര്യങ്ങള്‍ കാലങ്ങളായി കണ്ടില്ലെന്ന് നടിക്കും. ഇത്രയും വരുമാനം ഉണ്ടാക്കുന്ന സിനിമാ രംഗത്ത് ഇത്തരം കാര്യങ്ങള്‍ നിയമപ്രകാരം തടയണമെന്നും പാര്‍വ്വതി ആവശ്യപ്പെട്ടു.
സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങളെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഹേമ കമ്മീഷന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇത് ഡബ്ല്യൂസിസിയുടെ വിജയമാണെന്ന് പാര്‍വ്വതി പറഞ്ഞു. തന്നില്‍ നിന്നും 8 മണിക്കൂറോളമാണ് മൊഴിയെടുത്തത്. ഓരോ സെറ്റില്‍ നിന്നും ഓരോ വ്യക്തിയില്‍ നിന്നും ഉണ്ടായ ചൂഷണങ്ങളുടെ വിവരങ്ങള്‍ മൊഴി കൊടുത്തിട്ടുണ്ട്. ഒരു ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ രീതിയിലാണ് കാര്യങ്ങള്‍ നടന്നതെന്നും പാര്‍വ്വതി പറഞ്ഞു.