മീ ടൂ ആരോപണം: വേടന്റെ മാപ്പിന് ലൈക്കടിച്ച് വിവാദത്തിൽ, തിരുത്തി മാപ്പ് പറഞ്ഞ് പാർവ്വതി തിരുവോത്ത്
കൊച്ചി: സിനിമയ്ക്ക് അകത്തും പുറത്തും സ്ത്രീപക്ഷ രാഷ്ട്രീയം ശക്തമായി ഉന്നയിക്കുന്ന ചുരുക്കം ചില ചലച്ചിത്ര പ്രവര്‍ത്തകരില്‍ ഒരാളാണ് പാര്‍വ്വതി തിരുവോത്ത്. എന്നാല്‍ ലൈംഗിക ആരോപണ വിധേയനായ മലയാളി റാപ്പര്‍ വേടന്റെ മാപ്പപേക്ഷ പോസ്റ്റിന് ലൈക്ക് അടിച്ച് പാര്‍വ്വതി വിവാദത്തിലായിരിക്കുകയാണ്.
Recommended Video
പാര്‍വ്വതി മുന്നോട്ട് വെയ്ക്കുന്ന രാഷ്ട്രീയത്തിന് വിപരീതമാണ് ഈ പ്രവര്‍ത്തി എന്നാണ് വിമര്‍ശനം ഉന്നയിക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നത്. വേടന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിനുളള ലൈക്ക് വിവാദമായതോടെ പാര്‍വ്വതി പിന്‍വലിച്ചിരുന്നു. പിന്നാലെ പാര്‍വ്വതി ഖേദം പ്രകടിപ്പിച്ചും രംഗത്ത് വന്നിരിക്കുകയാണ്.
ഇന്ധന വില വര്‍ധനവിനെതിരെ യുഡിഎഫ് എംപിമാരുടെ രാജ്ഭവന്‍ ധര്‍ണ- ചിത്രങ്ങള്‍
അതിജീവിച്ച എല്ലാവരോടും മാപ്പ്
ഇന്‍സ്റ്റഗ്രാമിലാണ് പാര്‍വ്വതി തിരുവോത്ത് സംഭവത്തില്‍ വിശദീകരണം പോസ്റ്റ് ചെയ്തിരിക്കുന്നത്. അതിജീവിച്ച എല്ലാവരോടും മാപ്പ് എന്ന തലക്കെട്ടിലാണ് പാര്‍വ്വതിയുടെ കുറിപ്പ്. '' വേടനെതിരെ സധൈര്യം തുറന്ന് പറച്ചില്‍ നടത്തിയ എല്ലാ സര്‍വൈവര്‍മാരോടും താന്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു. പല പുരുഷന്മാരും തങ്ങള്‍ ചെയ്ത തെറ്റ് അംഗീകരിക്കാന്‍ തയ്യാറാകാത്തവരാണ്. അതുകൊണ്ടാണ് വേടന്റെ മാപ്പപേക്ഷ പോസ്റ്റിന് താന്‍ ലൈക്ക് അടിച്ചത്.
പോസ്റ്റിലെ ലൈക്ക് പിന്‍വലിച്ചു
അത് ആഘോഷിക്കപ്പെടേണ്ട ഒന്നല്ലെന്ന വ്യക്തമായ ബോധം തനിക്കുണ്ട്. അതിജീവിച്ചവര്‍ കേസുമായി മുന്നോട്ട് പോകുമ്പോള്‍ അതിനെ ബഹുമാനിക്കേണ്ടത് സുപ്രധാനമാണ് എന്ന് തന്നെ താന്‍ ഉറച്ച് വിശ്വസിക്കുന്നു. വേടന്റെ മാപ്പ് പറച്ചില്‍ ആത്മാര്‍ത്ഥത ഇല്ലാത്തതാണ് എന്ന് സര്‍വൈവര്‍മാരില്‍ ചിലര്‍ ചൂണ്ടിക്കാട്ടിയതിന് തൊട്ട് പിന്നാലെ തന്നെ ആ പോസ്റ്റിലെ ലൈക്ക് താന്‍ പിന്‍വലിച്ചിട്ടുണ്ട്.
നിരാശപ്പെടുത്തിയെങ്കില്‍ മാപ്പ്
ഞാന്‍ സ്വയം തിരുത്തുന്നു. മാപ്പ് കൊടുക്കണമോ മുറിവുണക്കണമോ എന്നുളളത് അതിജീവിച്ചവരുടെ മാത്രം തീരുമാനമാണ്. താന്‍ നില്‍ക്കുന്നത് അവര്‍ക്കൊപ്പം മാത്രമാണ്. നിങ്ങളെ ഞാന്‍ നിരാശപ്പെടുത്തിയെങ്കില്‍ മാപ്പ് ചോദിക്കുന്നു- എന്നാണ് പാര്‍വ്വതി കുറിച്ചിരിക്കുന്നത്. പാര്‍വ്വതിയുടെ വിശദീകരണത്തെ അംഗീകരിച്ചും വിമര്‍ശിച്ചും നിരവധി പേരാണ് പ്രതികരിച്ച് കൊണ്ടിരിക്കുന്നത്.
കടുത്ത ഖേദവും ആത്മനിന്ദയും
ലൈംഗിക ആരോപണം ഉയർന്നതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് വേടൻ സോഷ്യൽ മീഡിയയിൽ മാപ്പപേക്ഷ പോസ്റ്റ് ചെയ്തത്. വായിക്കാം: ' പ്രിയമുള്ളവരേ, തെറ്റ് തിരുത്താനുള്ള ആത്മാര്‍ത്ഥമായ ആഗ്രഹത്തോടെയാണ് ഈ പോസ്റ്റ് ഇടുന്നത്. എന്നെ സ്‌നേഹത്തോടെയും സൗഹാര്‍ദത്തോടെയും കണ്ടിരുന്ന സ്ത്രീകളോടുള്ള എന്റെ പെരുമാറ്റത്തില്‍ സംഭവിച്ച പിഴവുകള്‍ ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ കടുത്ത ഖേദവും ആത്മനിന്ദയും പശ്ചാത്താപവും തോന്നിക്കുന്നുണ്ട്. ആഴത്തില്‍ കാര്യങ്ങള്‍ മനസ്സിലാക്കാതെ പ്രതികരണ പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചപ്പോള്‍, സ്ത്രീകള്‍ക്കത് മോശം അനുഭവങ്ങളുടെ തുടര്‍ച്ചയായതിലും ഇന്ന് ഞാന്‍ ഒരുപാട് ഖേദിക്കുന്നു.
വേണ്ടവിധം മനസ്സിലാക്കിയില്ല
എന്റെ നേര്‍ക്കുള്ള നിങ്ങളുടെ എല്ലാം വിമര്‍ശനങ്ങളും ഞാന്‍ താഴ്മയോടെ ഉള്‍ക്കൊള്ളുകയും നിലവില്‍ ഉന്നയിക്കപ്പെട്ട എല്ലാ വിഷയങ്ങളിലും നിര്‍വ്യാജമായി മാപ്പ് പറയുകയും ചെയ്യുന്നു. വരും കാലങ്ങളില്‍ ഇത്തരത്തിലുള്ള വിഷമതകള്‍ അറിഞ്ഞോ അറിയാതെയോ എന്നില്‍ നിന്ന് മറ്റൊരാള്‍ക്കു നേരെയും ഉണ്ടാകാതിരിക്കാന്‍ പൂര്‍ണ്ണമായും ഞാന്‍ ബാദ്ധ്യസ്ഥനാണ്. അത്തരം ഒരു മാറ്റം എന്നില്‍ ഉണ്ടാകണം എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. ഇക്കാര്യത്തിൽ എന്റെ പെരുമാറ്റങ്ങളില്‍ പ്രകടമായ ചില ന്യൂനതകള്‍ ശ്രദ്ധിച്ച് താക്കീത് നല്‍കിയവരെ വേണ്ടവിധം മനസ്സിലാക്കാന്‍ കഴിയാതെ പോയിട്ടുണ്ട്.
ശരിയായ സുഹൃത്തുക്കള്‍
എന്നില്‍ സ്ത്രീവിരുദ്ധമായ ഒരു ഉള്ളടക്കം വന്നു ചേര്‍ന്നിട്ടുണ്ടെന്ന് ഈ ദിവസങ്ങളില്‍ എന്നോട് സംസാരിച്ചവര്‍ ചൂണ്ടിക്കാണിച്ചു. എന്നിലെ സ്ത്രീ വിരുദ്ധതയുടെ ആഴവും അതിന്റെ പഴക്കമേറിയ അംശവും കണ്ടെത്തി ഉന്മൂലനം ചെയ്യാന്‍ തെറാപ്പി അടക്കമുള്ള ആവശ്യ സഹായങ്ങള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നെ അല്പം പോലും ന്യായീകരിച്ചിട്ടില്ലാത്ത, സ്ത്രീപക്ഷത്തു നിന്ന് കൊണ്ട് എന്റെ അഹന്തയും നീക്കം ചെയ്യാന്‍ സഹായിക്കുന്നവരാണ് ഈ സമയത്തെ ശരിയായ സുഹൃത്തുക്കള്‍ എന്ന് ഞാന്‍ നന്ദിയോടെ തിരിച്ചറിയുന്നു. അനീതി നേരിടുന്ന എല്ലാവരോടും ഒപ്പം നിലയുറപ്പിക്കേണ്ട എന്നില്‍, സ്ത്രീവിരുദ്ധമായ പെരുമാറ്റം ഉണ്ടാകരുതായിരുന്നു.
തിരുത്താനുള്ള ശേഷി എനിക്കുണ്ടായില്ല
അതോടെ നീതിയെ കുറിച്ചു പറയാനുള്ള അവകാശമാണ് ഞാന്‍ നഷ്ടമാക്കിയതെന്ന് അവര്‍ ഓരോരുത്തരും എന്നെ ബോദ്ധ്യപ്പെടുത്തി. മാത്രവുമല്ല, എന്റെ പ്രിയപ്പെട്ടവര്‍കൂടി അനാവശ്യമായി വേദനിക്കുന്നതിനും ഞാന്‍ ഒരു കാരണമായി. തിരിഞ്ഞു നോക്കുമ്പോള്‍ എന്റെ ജീവിതത്തില്‍ ഇതിനു മുന്‍പില്ലാത്ത വിധം ഇക്കഴിഞ്ഞ 11 മാസത്തിനുള്ളിലാണ് വിപുലമായ ഒരു സൗഹൃദവലയം എനിക്കുണ്ടായത്. എന്നാല്‍ മേല്‍ സൂചിപ്പിച്ച കാര്യങ്ങളില്‍ കാണിക്കേണ്ട ജാഗ്രതയും കരുതലും വീണ്ടുവിചാരവും ഒക്കെ പിടിവിട്ടു പോയിട്ടുണ്ട്... ആത്മവിമര്‍ശനത്തിനും കാര്യമായി മുടക്കം സംഭവിച്ചിട്ടുണ്ട്. എന്നിലെ ആണത്തഹുങ്കും പൗരുഷ പ്രകടനങ്ങളും പ്രവര്‍ത്തികളും ചൂണ്ടിക്കാണിക്കപ്പെട്ട അതേ സമയങ്ങളില്‍ തിരുത്താനുള്ള ശേഷി എനിക്കുണ്ടായില്ല.
മാപ്പ് ചോദിക്കുന്നു
പുരുഷ മേധാവിത്തപരമായ മനോഭാവങ്ങള്‍ എത്രമാത്രം അപകടകരമായ രോഗമാണെന്ന് മനസ്സിലാക്കുന്നു. അതിനെ എന്നില്‍ തന്നെ നിരന്തരം ചോദ്യം ചെയ്തും വിമര്‍ശനത്തെ ഉള്‍ക്കൊണ്ടും മാത്രമേ ഇനി ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുകയുള്ളു. പശ്ചാത്തപിക്കാനും സ്വയം തിരുത്തി ജീവിതം തുടരാനും കലചെയ്യാനും കഴിയണമെന്നും ഈ കടന്നു പോകുന്ന നിമിഷങ്ങളില്‍ ഞാന്‍ ആഗ്രഹിക്കുന്നു. തുറന്നു പറയുന്ന സ്ത്രീയ്ക്ക്, അതേത്തുടര്‍ന്ന് ഉണ്ടാകുന്ന മാനസികവും സാമൂഹികവുമായ ആഘാതങ്ങളെ തിരിച്ചറിയാതെ, ഏതെങ്കിലും വിധത്തില്‍ സ്വയം ന്യായീകരിക്കാന്‍ ശ്രമിച്ചതിനും ഞാന്‍ ഇവിടെ മാപ്പ് ചോദിക്കുന്നു.
വന്നിടത്തേയ്ക്കു തന്നെ മടങ്ങുമായിരിക്കാം
എന്നില്‍ കടന്നു കൂടിയ പല തെറ്റിദ്ധാരണകളും തിരുത്താനായി മാറിയിരിക്കുന്ന ഈ ദിവസങ്ങള്‍ക്കപ്പുറം പാടാനൊന്നും എനിക്കാവില്ലായിരിക്കാം... വന്നിടത്തേയ്ക്കു തന്നെ മടങ്ങുമായിരിക്കാം... അറിയില്ല.സ്ത്രീകളോടും, ഒരാളോടും ഒരു മോശം പെരുമാറ്റവും ഇല്ലാത്ത ഒരാളായി വേണം ഇനിയങ്ങോട്ട് ജീവിക്കാൻ എന്ന് ഞാൻ ആത്മാർഥമായി ആഗ്രഹിക്കുന്നു. ഇപ്പോള്‍ പറയുന്ന ഈ വാക്കുകളിലടക്കം ഞാന്‍ അറിയാത്ത ഏതെങ്കിലും തെറ്റുണ്ടെങ്കില്‍ വീണ്ടും തിരുത്താനും സന്നദ്ധനാണ്. മാപ്പ് നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു''.
അല്‍പ്പം ഹോട്ടാണ് ഇനിയ; നടിയുടെ പുതിയ ഫോട്ടോകള്‍ കാണാം