നടി പ്രിയങ്കയെത്തി അമ്മമാർക്ക് സാന്ത്വനമേകാൻ; മാറോടണച്ച് അമ്മമാരും,കണ്ണൂരിലെ ഐആര്‍പിസിയിൽ സംഭവിച്ചത്
കണ്ണൂർ: കണ്ണൂരിൽ സാന്ത്വന പരിചരണ രംഗത്ത് മുന്നേറ്റം നടത്തികൊണ്ടിരിക്കുന്ന സംഘടനയാണ് സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഐആർപിസി. കണ്ണൂരിലെ ആലംബഹീനരും,അവശത അനുഭവിക്കുന്നവരുമായ ആളുകള്‍ക്കിടയില്‍ സഹായ ഹസ്തവുമായി എന്നും സജീവമാണ്ഐആർപിസിയിലെ വളണ്ടിയർമാർ. രോഗം ശമിപ്പിക്കാനുള്ള ചികിത്സ മാത്രമേ വൈദ്യശാസ്ത്രത്തിന് നല്‍കാന്‍ കഴിയൂ. എന്നാല്‍ മരുന്നും ചികിത്സയും നിഷ്ഫലമാകുന്ന ഘട്ടങ്ങള്‍ രോഗികള്‍ക്ക് ഉണ്ടാകും. അങ്ങിനെയുള്ള രോഗികള്‍ വേദന തിന്നാണ് മരണത്തിലേക്ക് നീങ്ങുന്നത്. ഒരു മനുഷ്യന്റെ അവസാന ജീവിതകാലം അത് എത്ര ചെറുതായാലും അര്‍ത്ഥപൂര്‍ണ്ണമാക്കാന്‍ ആവശ്യമായ പരിചരണം നല്‍കുക എന്ന കടമയോടെയാണ് കണ്ണൂരിലെ സിപിഎം ഇത്തരത്തിലുള്ള ഒരു പ്രവർത്തനത്തിന് തുടക്കം കുറിച്ചത്.
കണ്ണൂരിലെ ധർമ്മടത്ത് ഒരുപരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു നടി പ്രിയങ്ക. അവിടെ നിന്നാണ് ഐആർപിസി എന്ന സംഘടനയെ കുറിച്ച് കേൾക്കാനിടയായത്. തുടർന്നാണ് ഐആർപിസിയിൽ പ്രിയങ്ക എത്തിയത്. സ്വന്തം വീട്ടിലെത്തിയ പ്രതീതിയാണ് ഐആര്‍പിസിയിലെത്തിയപ്പോള്‍ ഉണ്ടായതെന്നാണ് പ്രിയങ്ക പറഞ്ഞത്. തയ്യില്‍ ഐആര്‍പിസിയുടെ സാന്ത്വന പരിചരണ കേന്ദ്രത്തിലെത്തിയ സിനിമാനടി പ്രിയങ്കയെ അന്തേവാസികളായ അമ്മമാര്‍ സ്‌നേഹത്തില്‍ പൊതിയുകയായിരുന്നു. താരപരിവേഷങ്ങളിലാത്തെ എത്തിയ പ്രിയങ്കയെ കുശലാന്വേഷണങ്ങളുമായി മാറോടണയ്ക്കുകയായിരുന്നു ഓരോ അമ്മമാരും.
മകളെപ്പോലെ മാറോടണച്ച് അമ്മമാർ
ആരോരുമില്ലാത്ത സാന്ത്വന പരിചരണ കേന്ദ്രത്തിലെ ശാന്തയ്ക്ക് പ്രിയങ്കയെ കണ്ടപ്പോൾ ഒരു മകളെ കിട്ടിയ സന്തോഷമായിരുന്നു. തീരെ അവശയായിരുന്ന അവര്‍ സാന്ത്വനകേന്ദ്രത്തിലെ പരിചരണത്തെ തുടര്‍ന്ന് എഴുന്നേറ്റ് നടക്കാവുന്ന അവസ്ഥയിലായി. വീണ് എല്ലുപൊട്ടി ഇപ്പോള്‍ വീണ്ടും കിടപ്പിലാണ്. പോകാന്‍നേരം പ്രിയങ്ക കെട്ടിപ്പിടിച്ച് നെറുകയില്‍ ഉമ്മ നല്‍കിയപ്പോള്‍ ശാന്തമ്മയുടെ കണ്ണുനിറഞ്ഞിരുന്നു. അറുപത്തഞ്ചുകാരിയായ ശാന്തമ്മ എടക്കാട് സ്വദേശിയാണ്. ഐആര്‍പിസിയില്‍ എത്തുന്നതുവരെ കിടക്കാന്‍പോലും കഴിയാതെ ഇരുന്നുറങ്ങിയ ജാനകിയമ്മയ്ക്കും പ്രിയങ്കയുടെ വരവ് ഒരു ആശ്വമായിരുന്നു. പക്ഷാഘാതം വന്ന് കിടപ്പിലായ മട്ടന്നൂരിലെ ജാനകിയും പ്രിയങ്കയെ ഏറെനേരം ചേര്‍ത്തു പിടിച്ചു.
ഇത് ഒരു വീട് തന്നെ
ഐആര്‍പിസിയില്‍ രോഗികള്‍ക്ക് നല്‍കുന്ന പരിചരണം നേരിട്ട് കണ്ടറിഞ്ഞ പ്രിയങ്ക സാന്ത്വന കേന്ദ്രം യഥാര്‍ഥത്തില്‍ വീടുപോലെയാണെന്നാണ് ആദ്യം പ്രതികരിച്ചത്. രോഗികള്‍ വേഗത്തില്‍ സുഖം പ്രാപിക്കുന്നത് പരിചരണംകൊണ്ട് മാത്രമല്ല വളണ്ടിയര്‍മാരും ഡോക്ടര്‍മാരും പകര്‍ന്നു നല്‍കുന്ന സ്‌നേഹംകൊണ്ടുകൂടിയാണെന്ന് അവര്‍ പറഞ്ഞു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ രാജ്യമൊട്ടാകെ ശ്രദ്ധിക്കപെടുന്ന മഹാ പ്രസ്ഥാനമായ് ഐ ആര്‍ പി സി മാറിയിരിക്കുകയാണ്. നിലവില്‍ 1800 വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ ജില്ലയില്‍ ഹോം കെയര്‍ സേവനം നല്‍കി വരുന്നുണ്ട്. പ്രയാസമനുഭവിക്കുന്നവര്‍ക്ക് വീടുകളില്‍ ചെന്ന് ഫിസിയോതെറാപ്പി ചികിത്സ ഐആര്‍പിസി നേതൃത്വത്തില്‍ നല്‍കിവരുന്നുണ്ട്.
ഡോക്ടർമാരുടെയും നേഴ്സ്മാരുടെയും സേവനങ്ങൾ
തലശ്ശേരി ഫിസിയോ തെറാപ്പി കോളേജിന്റെ (ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹോസ്പിറ്റല്‍ കോണ്‍ഫെഡറേഷന്‍, തലശ്ശേരി) സഹായത്തോടെയാണ് ചികിത്സ നടത്തി വരുന്നത്. ഇതിന് പുറമെയാണ് തയ്യിലിൽ ഐആർപിസിയുടെ നേതൃത്വത്തിൽ സാന്ത്വന കേന്ദ്രം പ്രവർത്തിക്കുന്നത്. സാന്ത്വന പരിചരണം നേടിയ വളണ്ടിയര്‍മാര്‍ മാത്രമല്ല, ജില്ലയിലെ ഡോക്ടര്‍മാര്‍, നേഴ്സുമാര്‍ തുടങ്ങിയവരുടെ സേവനവും ഈ പ്രസ്ഥാനത്തിന് ലഭിക്കുന്നുണ്ട്. മദ്യത്തിനും മയക്കുമരുന്നിനും അടിപ്പെട്ടവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനുള്ള മദ്യാസക്തി വിമുക്ത കേന്ദ്രം പുനരധിവാസ കേന്ദ്രത്തില്‍ സ്ഥാപിക്കണമെന്ന നിര്‍ദേശവും ഉയർന്നു വന്നതായി സിപിഎം കണ്ണൂർ ജില്ല സെക്രട്ടറി പി ജയരാജൻ നേരത്തെ പറഞ്ഞിരുന്നു.
രാഷ്ട്രീയ ലക്ഷ്യമില്ല
ഈ പ്രസ്ഥാനത്തിന് രൂപം കൊടുത്തത് സിപിഎമ്മാണെങ്കിലും എല്ലാവിഭാഗം രോഗികള്‍ക്കും പരിചരണം നല്‍കുന്നുണ്ട്ജീവകാരുണ്യ പ്രസ്ഥാനമായ ഐആര്‍പിസിക്ക് ഒരു രാഷ്ട്രീയവുമില്ലെന്നതാണ് മറ്റൊരു യാഥാർത്ഥ്യം. ഹർത്താൽ ദിനത്തിൽ വയയുന്നവർക്ക് ഭക്ഷണം നൽകാനും, കലോത്സവ വേദികളിൽ കുട്ടികൾ കൂടിനീർ നൽകാനും എന്നും മുന്നിൽ തന്നെയുണ്ടായിരുന്നു ഐആർപിസിയും അതിലെ വളണ്ടിയർമാരും. അസുഖം വന്നാല്‍ ചികിത്സ കിട്ടുക, സാന്ത്വന പരിചരണം ലഭ്യമാവുക എന്നത് രോഗിയുടെ അവകാശമാണ് സമൂഹത്തിന്റെ ബാധ്യതയുമാണ്.അതാണ് ഐആര്‍പിസി വളണ്ടിയര്‍മാര്‍ നിര്‍വ്വഹിക്കുന്നത്.