ആരാണീ തൃപ്തി ദേശായി? സ്ത്രീ പ്രവേശനത്തില്‍ എതിർപ്പുമായി ക്രിസ്ത്യാനിയായ നടി; സമരത്തില്‍ പങ്കാളിയാകും
കൊച്ചി: ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരെ നടി രഞ്ജിനി രംഗത്ത്. നേരത്തേയും ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ എതിര്‍ത്ത ആളാണ് രഞ്ജിനി. ഇത്തവണ കുറച്ചുകൂടി ശക്തമായിട്ടാണ് പ്രതികരണം എന്ന് മാത്രം.
ശബരിമല വിഷയത്തിൽ മുഖ്യമന്ത്രിയെ പുകഴ്ത്തി പോസ്റ്റ്, ആഷിഖ് അബുവിന് പൊങ്കാല
സ്ത്രീ പ്രവേശനത്തിനെതിരെ നടക്കുന്ന സമരത്തില്‍ താനും പങ്കാളിയാകും എന്നാണ് കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ രഞ്ജിനി പറഞ്ഞത്. സുപ്രീം കോടതി വിധിയ്‌ക്കെതിരെ റിവ്യൂ ഹര്‍ജിയുമായി മുന്നോട്ട് പോകും എന്നും രഞ്ജിനി പറയുന്നുണ്ട്.
രാഹുല്‍ ഈശ്വറിന്റെ വിധി!!! നെഞ്ചിൽ ചവിട്ടിന് പിറകേ ഇപ്പോൾ '30 സെക്കന്റ്' പൊങ്കാല... പേര് വരെ മാറ്റി
ഇന്ത്യയ്ക്ക് ഒരു സംസ്‌കാരവും പാരമ്പര്യവും ഉണ്ട്. നമ്മള്‍ പോരാടിയില്ലെങ്കില്‍ അത് നശിക്കും എന്നാണ് രഞ്ജിനി പറയുന്നത്. ശബരിമലയിലെ സ്ത്രീ വിലക്ക് ലിംഗ വിവേചനം ആയി കാണാന്‍ പറ്റില്ലെന്നും രഞ്ജിനി പറയുന്നു.
ആരാണ് ഈ തൃപ്തി ദേശായി
ആരാണ് ഈ തൃപ്തി ദേശായി എന്നാണ് രഞ്ജിനി ചോദിക്കുന്നത്. അവര്‍ എവിടെ നിന്നാണ് വരുന്നത്? സ്ത്രീ സമത്വം വേണമെങ്കില്‍ അവര്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയാണ് പോരാടേണ്ടത് എന്നാണ് രഞ്ജിനിയുടെ വാദം. കൂട്ട ബലാത്സംഗങ്ങള്‍, ഗാര്‍ഹിക പീഡനങ്ങള്‍, സ്ത്രീകള്‍ക്ക് നേര്‍ക്കുള്ള മറ്റ് അതിക്രമങ്ങള്‍... ഇവയ്‌ക്കെതിരെയാണ് പോരാടേണ്ടത് എന്നും രഞ്ജിനി പറയുന്നുണ്ട്.
വിശ്വാസത്തില്‍ സമത്വം വേണ്ട
സ്ത്രീ സമത്വം എന്നത് കുറ്റകൃത്യങ്ങളുമായി ചേര്‍ത്തുവയ്ക്കണം. സംസ്‌കാരത്തിലും ആചാരങ്ങളിലും തുല്യാവകാശം വേണം എന്ന് പറയുന്നത് വലിയ തെറ്റാണെന്നും രഞ്ജിനി പറഞ്ഞു. മതം ആയാലും വിശ്വാസം ആയാലും നൂറ്റാണ്ടുകളായി നമ്മളിലേക്ക് കൈമാറി വന്നതാണ്. അതില്‍ എവിടെ നിന്നാണ് ലിംഗസമത്വം വരുന്നത് എന്നും ഇവര്‍ ചോദിക്കുന്നുണ്ട്.
പാരമ്പര്യം വളരെ പ്രധാനം
പാരമ്പര്യം എന്ന് പറയുന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഇന്ത്യ നിര്‍മിച്ചിരിക്കുന്നത് തന്നെ പാരമ്പര്യത്തിന്റെ മുകളിലാണ്. അത്രയും സമ്പന്നമാണ് നമ്മുടെ സംസ്‌കാരം. ഒരുപാട് മതങ്ങളും ജാതികളും ഒക്കെയുള്ള സംസ്‌കാരം ആണത്. അങ്ങനെ ആകുമ്പോള്‍ എല്ലാവരുടേയും വിശ്വാസങ്ങള്‍ ബഹുമാനിക്കപ്പെടണം.
മൗലികാവകാശം ലംഘിക്കപ്പെട്ടു
ശബരിമല വിധിയില്‍ മൗലികാവകാശം ലംഘിക്കപ്പെട്ടിരിക്കുന്നു എന്നും രഞ്ജിനി പറയുന്നുണ്ട്. നിയമം അനുസരിക്കേണ്ട ഒരു വ്യക്തി എന്ന നിലയില്‍ സുപ്രീം കോടതി വിധിയെ അംഗീകരിച്ചേ പറ്റു. പക്ഷേ, മതത്തിന്റെ കാര്യത്തിലേക്ക് വരുമ്പോള്‍ എവിടെയാണ് നമ്മുടെ അവകാശങ്ങള്‍ എന്നും ചോദിക്കുന്നു.
ജഡ്ജിമാരില്‍ ദക്ഷിണേന്ത്യക്കാരില്ല
അഞ്ച് ജഡ്ജിമാരുടെ ബഞ്ചാണ് വിധി പ്രഖ്യാപിച്ചത്. അതില്‍ ഏക വനിത ജഡ്ജി വിയോജിക്കുകയും ചെയ്തു. ശബരിമല എന്നത് ദ്രാവിഡ സംസ്‌കാരത്തിന്റെ, ദക്ഷിണേന്ത്യയുടെ ഭാഗമാണ്. എന്തുകൊണ്ട് ആ ബഞ്ചിൽ ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഒരു ജഡ്ജി ഉണ്ടായില്ല എന്നും ചോദിക്കുന്നുണ്ട് രഞ്ജിനി. അക്കാര്യം അവരെ ഏറെ സങ്കടപ്പെടുത്തുകയും ചെയ്തുവത്രെ!
പുന:പരിശോധന ഹര്‍ജി
സുപ്രീം കോടതി വിധിയ്‌ക്കെതിരെ പുന:പരിശോധന ഹര്‍ജി നല്‍കും എന്നാണ് രഞ്ജിനി പറയുന്നത്. അതോടൊപ്പം തന്നെ ഹര്‍ജി പരിഗണിക്കുന്ന ബഞ്ചില്‍ ഒരു ദക്ഷിണേന്ത്യക്കാരനായ ജഡ്ജിയെ കൂടി ഉള്‍പ്പെടുത്തണം എന്ന് അഭ്യര്‍ത്ഥിക്കുമെന്നും അവര്‍ പറയുന്നു.
ക്രിസ്ത്യാനിയാണ്... പക്ഷേ,
താന്‍ ഒരു ക്രിസ്തുമത വിശ്വാസിയാണ്. അതേ സമയം തന്നെ താന്‍ എല്ലാ സംസ്‌കാരങ്ങളേയും പാരമ്പര്യങ്ങളേയും മതങ്ങളേയും വിശ്വാസങ്ങളേയും ബഹുമാനിക്കുന്ന ആളാണ്. പരസ്പരം ബഹുമാനം ഇല്ലെങ്കില്‍ സഹിഷ്ണുത ഉണ്ടാവില്ല. ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടാകും എന്നും രഞ്ജിനി പറയുന്നു.
എന്തിനാണ് ഈ ദേവസ്വം ബോര്‍ഡ്
ദേവസ്വം ബോര്‍ഡിനോട് തനിക്ക് ഒരേയൊരു അപേക്ഷയേ ഉള്ളൂ എന്ന് രഞ്ജിനി പറയുന്നു. ദയവായി പുന:പരിശോധന ഹര്‍ജി നല്‍കണം. എന്തിനാണ് ഇവിടെ ദേവസ്വം ബോര്‍ഡ്? നമ്മുടെ വിശ്വാസങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണ്. അതുകൊണ്ട് തന്നെ ദേവസ്വം ബോര്‍ഡ് നിലപാട് തിരുത്തി തങ്ങള്‍ക്കൊപ്പം നില്‍ക്കണം എന്നും രഞ്ജിനി ആവശ്യപ്പെടുന്നു.