സുരേഷ് ഗോപി എംപിയായതിൽ സന്തോഷം, മുകേഷിന്റെ കാര്യമറിയില്ല, രാഷ്ട്രീയം കോമഡിയല്ലെന്ന് രഞ്ജിനി
കൊച്ചി: സമകാലിക രാഷ്ട്രീയ വിഷയങ്ങളില്‍ അടക്കം ശക്തമായി പ്രതികരിക്കുന്ന സിനിമാ താരങ്ങളില്‍ ഒരാളാണ് നടി രഞ്ജിനി. സിനിമാ താരങ്ങള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് രഞ്ജിനി.
ഖുശ്ബു, ഇന്നസെന്റ് അടക്കമുളള സിനിമാ താരങ്ങളായ രാഷ്ട്രീയ നേതാക്കളെ രഞ്ജിനി വിമര്‍ശിച്ചു. റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് രഞ്ജിനിയുടെ വിമര്‍ശനം. വിശദാംശങ്ങള്‍ ഇങ്ങനെ..
സിനിമയും രാഷ്ട്രീയവും
ഇന്നസെന്റും സുരേഷ് ഗോപിയും മുകേഷും അടക്കം ഏതാനും താരങ്ങളാണ് മലയാള സിനിമാ രംഗത്ത് നിന്നും രാഷ്ട്രീയത്തില്‍ സജീവമായിരിക്കുന്നത്. പത്ത് സിനിമകളില്‍ അഭിനയിച്ചു എന്നുളളതാകരുത് രാഷ്ട്രീയത്തില്‍ ഇറങ്ങാനുളള മാനദണ്ഡം എന്ന് രഞ്ജിനി കുറ്റപ്പെടുത്തി. റിപ്പോര്‍ട്ടര്‍ ടിവിയിലെ വോട്ട് പടം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു താരം.
രാഷ്ട്രീയക്കാര്‍ക്ക് അറിവുണ്ടായിരിക്കണം
രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അതിനുളള അറിവ് വേണം. നാട്ടില്‍ നടക്കുന്നത് എന്താണ് എന്നത് സംബന്ധിച്ച് അറിവുണ്ടായിരിക്കണം. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ചും നിയമങ്ങളെ കുറിച്ച് രാഷ്ട്രീയക്കാര്‍ക്ക് അറിവുണ്ടായിരിക്കണം എന്നും രഞ്ജിനി പറഞ്ഞു. എല്ലാവര്‍ക്കും നന്മ ചെയ്യണം എന്നതാണ് തന്റെ രാഷ്ട്രീയം.
വെറും കോമഡി
ഇടതുപക്ഷ എംപി കൂടിയായ നടന്‍ ഇന്നസെന്റിനെ രഞ്ജിനി വിമര്‍ശിച്ചു. എംപി എന്ന നിലയില്‍ ഇന്നസെന്റ് യാതൊരു വിധത്തിലുളള നിലവാരവും വെച്ച് പുലര്‍ത്തിയില്ലെന്ന് നടി കുറ്റപ്പെടുത്തി. എംപി എന്ന നിലയ്ക്ക് വെറും കോമഡി കാണിക്കുക മാത്രമാണ് ചെയ്തത്. കോമഡി സിനിമയില്‍ മതി രാഷ്ട്രീയത്തില്‍ വേണ്ടെന്നും രഞ്ജിനി പറഞ്ഞു.
സുരേഷ് ഗോപി എംപി ആയതില്‍ സന്തോഷം
ഇടതുപക്ഷത്തെ തന്നെ മറ്റൊരു രാഷ്ട്രീയ നേതാവും കൊല്ലം എംഎല്‍എയുമായ മുകേഷിന്റെ കാര്യം തനിക്ക് ഒന്നും അറിയില്ലെന്നും രഞ്ജിനി പറഞ്ഞു. അതേസമയം സുരേഷ് ഗോപി എംപി ആയതില്‍ സന്തോഷം ഉണ്ടെന്നും നടി പറഞ്ഞു. സുരേഷ് ഗോപി ബിജെപിയില്‍ ചേര്‍ന്നത് കൊണ്ടാവും തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത് എന്നും രഞ്ജിനി അഭിപ്രായപ്പെട്ടു.
ഖുശ്ബുവിന്റെ കാര്യത്തില്‍ വിഷമം
അടുത്തിടെ കോണ്‍ഗ്രസ് വക്താവ് ആയിരുന്ന നടി ഖുശ്ബു ബിജെപിയില്‍ ചേര്‍ന്നതിനേയും രഞ്ജിനി വിമര്‍ശിച്ചു. ഖുശ്ബുവിന്റെ കാര്യത്തില്‍ തനിക്ക് വിഷമം തോന്നുന്നുണ്ട്. ആദ്യം അവര്‍ ഡിഎംകെയില്‍ ചേര്‍ന്നു. പിന്നീട് ജയാ മാഡത്തിന്റെ പാര്‍ട്ടിയില്‍ ചേരാന്‍ ശ്രമിച്ചു. അതിന് ശേഷം കോണ്‍ഗ്രസില്‍ ചേര്‍ന്നു.
ഏറ്റവും ഒടുവില്‍ ഖുശ്ബു ബജെപിയില്‍
കോണ്‍ഗ്രസില്‍ ആയിരുന്നപ്പോള്‍ ഖുശ്ബു നരേന്ദ്ര മോദിയെ പരസ്യമായി വിമര്‍ശിച്ചിരുന്നു. ഏറ്റവും ഒടുവില്‍ ഖുശ്ബു ബജെപിയില്‍ തന്നെ ചേര്‍ന്നുവെന്നും രഞ്ജിനി ചൂണ്ടിക്കാട്ടി. ബിജെപിയെ കുറിച്ച് താന്‍ എന്താണ് പറയുക എന്നും എല്ലാവര്‍ക്കും അറിയുന്നത് അല്ലേ, ദില്ലിയിലെ മാര്‍ച്ച് നമ്മള്‍ കാണുന്നതല്ലേ എന്നും രഞ്ജിനി ചോദിച്ചു.
ബാബറി മസ്ജിദ് വിഷയത്തില്‍
നേരത്തെ ബാബറി മസ്ജിദ് വിഷയത്തില്‍ അടക്കം രഞ്ജിനി പ്രതികരണം നടത്തിയിരുന്നു ബാബറി മസ്ജിദ് കേസില്‍ ചെലവഴിച്ച പണം സാധാരണക്കാരായ ആളുകള്‍ക്ക് ഉപകാരപ്രദമായ തരത്തില്‍ ചിലവഴിക്കാമായിരുന്നുവെന്നും അതുകൊണ്ടാണ് ഫേസ്ബുക്കില്‍ അന്ന് പ്രതികരിച്ചത് എന്നും രഞ്ജിനി പറഞ്ഞു. വാളയാര്‍ കേസിലും സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങളിലും നടി വിമര്‍ശനം ഉന്നയിച്ചു.
Recommended Video
മാധ്യമങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട്
കേരളത്തിലെ മാധ്യമങ്ങളെ കുറിച്ചും താരം പ്രതികരിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ മാധ്യമങ്ങള്‍ക്ക് ഇത്രയും സ്വാതന്ത്രമില്ല. ഭരണകക്ഷിക്ക് വേണ്ടിയാണ് അവര്‍ നില കൊള്ളുക. കേരളത്തിലെ മാധ്യമങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നത് സന്തോഷകരമായ കാര്യമാണ്. എന്നാല്‍ മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരോട് കടക്ക് പുറത്ത് എന്ന് പറഞ്ഞതില്‍ സങ്കടം തോന്നിയെന്നും മാധ്യമങ്ങള്‍ ജനങ്ങളുടെ ശബ്ദമാണെന്നും രഞ്ജിനി അഭിപ്രായപ്പെട്ടു.