'അവളോടൊപ്പം, പ്രാർത്ഥന ദിലീപിന്'... മോഹൻലാലിനോട് ആക്രമിക്കപ്പെട്ട നടിക്ക് പറയാനുള്ളത് ... കേൾക്കണം
കൊച്ചി/തിരുവനന്തപുരം: ദിലീപ് ഇപ്പോഴും താരസംഘടനയ്ക്ക് പുറത്താണെന്നാണ് മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. അതിലേറെ അപഹാസ്യം ആയിരുന്നു നടിക്കൊപ്പമാണ് താനും സംഘടനയും എന്ന് പറഞ്ഞതിന് ശേഷം ദിലീപിന് വേണ്ടി പ്രാര്‍ത്ഥിക്കും എന്ന് പറഞ്ഞത്. ഇത് സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ വിമര്‍ശിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.
ദിലീപിനെ തിരിച്ചെടുത്തതുകൊണ്ട് മാത്രമല്ല താന്‍ എഎംഎംഎയില്‍ നിന്ന് രാജിവയ്ക്കുന്നത് എന്നാണ് നടി പുറത്ത് വിട്ട കുറിപ്പില്‍ വ്യക്തമാക്കിയിട്ടുള്ളത്. തനിക്ക് അവസരങ്ങള്‍ നിഷേധിക്കുന്നു എന്ന പരാതി സംഘടന ഒരിക്കലും ഗൗരവമായി എടുത്തിട്ടില്ലെന്നും അവര്‍ ആക്ഷേപിച്ചിരുന്നു.
എന്നാല്‍ ഇതിനേയും തള്ളിക്കളയുകയായിരുന്നു മോഹന്‍ലാല്‍. ദിലീപിനെതിരെ നടിയില്‍ നിന്ന് അങ്ങനെ ഒരു പരാതിയും ഔദ്യോഗികമായി കിട്ടിയിട്ടില്ലെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. അതിനുള്ള മറുപടി നടിക്ക് പറയാനും ഉണ്ട്.

എഴുതിയ പരാതി
ദിലീപിനെതിരെ നടി അത്തരത്തില്‍ ഒരു പരാതിയും എഴുതി നല്‍കിയിട്ടില്ല എന്നായിരുന്നു മോഹന്‍ലാലിന്റെ വാദം. ആരെയെങ്കിലും ഫോണില്‍ വിളിച്ച് പറഞ്ഞാല്‍ അത് പരാതിയായി കണക്കാക്കാന്‍ ആവില്ലെന്നും അദ്ദേഹം പറഞ്ഞു. നടിയുടെ രാജിയെ സംബന്ധിച്ച ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു മോഹന്‍ലാല്‍.

പലതവണ
എന്നാല്‍ ആദ്യമായിട്ടല്ല നടി ഈ സംഭവത്തെ കുറിച്ച് പ്രതികരിച്ചിട്ടുള്ളത്. ആക്രമിക്കപ്പെടുന്നതിന് മുമ്പും ഇക്കാര്യം അവര്‍ വെളിപ്പെടുത്തിയിരുന്നു. സംഘടനയില്‍ പരാതിപ്പെട്ട കാര്യവും അവര്‍ പറഞ്ഞിട്ടുണ്ട്.

നടിക്ക് വേണ്ടി വിധു പറയുന്നു
ഈ സംഭവങ്ങളില്‍ ഒന്നും പരസ്യ പ്രതികരണങ്ങള്‍ക്ക് നടി മുതിര്‍ന്നിട്ടില്ല. എന്നാല്‍ തനിക്ക് പറയാനുള്ള കാര്യങ്ങള്‍ എന്തൊക്കെ ആണെന്ന് വനിത കൂട്ടായ്മയിലെ സഹപ്രവര്‍ത്തകരോട് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. മോഹന്‍ലാലിന്റെ ആക്ഷേപത്തിനുള്ള മറുപടിയും അങ്ങനെ തന്നെ. ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത സംവിധായകയു ഡബ്ല്യുസിസി അംഗവും ആയ വിധു വിന്‍സെന്റ് ആണ് നടിയുടെ നിലപാട് വ്യക്തമാക്കിയത്.

രമ്യ നമ്പീശനോട്
ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന ഡബ്ല്യുസിസി അംഗങ്ങള്‍ കൃത്യമായി പറയേണ്ട രണ്ട് കാര്യങ്ങള്‍ നടി രമ്യ നമ്പീശനോട് പറഞ്ഞിട്ടുണ്ട് എന്നാണ് വിധു വിന്‍സെന്റ് പറയുന്നത്. അവസരങ്ങള്‍ നഷ്ടപ്പെടുത്തിയ വിഷയം തന്നെ ആണ് അതില്‍ പ്രധാനം.

ഇടവേള ബാബുവിനോട്
താരസംഘടനയുടെ ഉത്തരവാദിത്തപ്പെട്ട ഭാരവാഹികളില്‍ ഒരാളായ ഇടവള ബാബുവിനെ വിളിച്ചാണ് നടി, തനിക്ക് അവസരങ്ങള്‍ നിഷേധിക്കപ്പെടുന്ന കാര്യം പറഞ്ഞത്. അതിന് ശേഷം ഇടവേള ബാബു ഇത് സംബന്ധിച്ച് ദിലീപിനോട് ഫോണില്‍ ആരായുകയും ചെയ്തിരുന്നത്രെ.

എല്ലാം തോന്നലാണെന്ന്
അങ്ങനെ ഒന്നും ഇല്ലെന്നായിരുന്നത്രെ ദിലീപ് ഇടവേള ബാബുവിന് കൊടുത്ത മറുപടി. അതിന് ശേഷം ഇടവേള ബാബു നടിയെ ഫോണില്‍ വിളിച്ചു. 'എല്ലാം നിന്റെ തോന്നല്‍ മാത്രം ആണെന്ന്' ഇടവേള ബാബു പറയുകയും ചെയ്തു. ഇതെല്ലാം ആക്രമണത്തെ അതിജീവിച്ച നടി തന്നെ ആണ് പറഞ്ഞത് എന്നും വിധു വിന്‍സെന്റ് പറയുന്നു.

പിന്തുണ നല്‍കാമെന്നും
ആക്രമണത്തിന് ഇരയായതിന് ശേഷവും നടി ഇടവേള ബാബുവിനെ വിളിച്ചിട്ടുണ്ട്. തനിക്ക് പിന്തുണ വേണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. ഒപ്പമുണ്ടാകും എന്നായിരുന്നത്രെ ഇടവേള ബാബു നല്‍കിയ മറുപടി. ഈ രണ്ട് കാര്യങ്ങളും പ്രത്യേകം ശ്രദ്ധിക്കണം എന്നാണ് വിധു വിന്‍സെന്റ് പറയുന്നത്.

പരാതി തന്നെ
ഈ രണ്ട് സംഭവങ്ങളിലും നടി ഫോണില്‍ വിളിച്ച് ഉത്തരവാദിത്തപ്പെട്ട ഒരു ഭാരവാഹിയോട് പരാതിയായും ആവശ്യമായും ഉന്നയിച്ച കാര്യങ്ങള്‍ ആണ്. എന്നാല്‍ അതൊരു പരാതിയായി എഴുതി തരൂ എന്ന് ആക്രമിക്കപ്പെട്ട നടിയോട് താരസംഘടന ആവശ്യപ്പെട്ടിട്ടില്ല എന്നും വിധു വിന്‍സെന്റ് വ്യക്തമാക്കുന്നുണ്ട്.

ആര്‍ക്കൊപ്പം
ആക്രമണത്തെ അതിജീവിച്ച നടിയും കുറ്റാരോപിതനായ നടനും തങ്ങളുടെ സംഘടനയിലെ അംഗങ്ങളാണ്. ആരേയും തങ്ങള്‍ക്ക് കൈവിടാന്‍ ആവില്ലെന്ന നിലപാടാണ് താരസംഘടനയായ എഎംഎംഎ പൊതുവില്‍ സ്വീകരിക്കുന്നത്. അതെങ്ങനെ സാധ്യമാകും എന്ന ചോദ്യമാണ് പൊതുസമൂഹം ചോദിച്ചുകൊണ്ടിരിക്കുന്നതും.
Recommended Video


രണ്ട് പേരും ഇല്ല
തന്റെ നിലപാടുകള്‍ വ്യക്തമാക്കിക്കൊണ്ടാണ് നടി താരസംഘടനയില്‍ നിന്ന് രാജിവച്ചത്. സംഗതി വിവാദമായപ്പോള്‍ സംഘടനയിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി ദിലീപും കത്ത് നല്‍കി. ചുരുക്കി പറഞ്ഞാല്‍ ആക്രമണത്തിന് ഇരയായ ആളും കുറ്റാരോപുിതനായ ആളും ഇപ്പോള്‍ താരസംഘടനയില്‍ ഇല്ല.
ചര്‍ച്ച കാണാം
ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവര്‍ ചര്‍ച്ച കാണാം












Click it and Unblock the Notifications