പുതിയ പാർലമെന്റ് മന്ദിരത്തിൻ്റെ ഉദ്ഘാടന ചടങ്ങ് കാണുമ്പോൾ ലജ്ജ തോന്നുന്നു, തുറന്നടിച്ച് നടി രേവതി സമ്പത്ത്
കൊച്ചി: പുതിയ പാർല്ലമെന്റ് മന്ദിരത്തിന് ഇന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടത്. ഈ ചടങ്ങ് ഹിന്ദു മതാചാര പ്രകാരം നടത്തിയതിനെതിരെ രൂക്ഷ വിമർശനം ഉയരുകയാണ്. കോൺഗ്രസും സിപിഎമ്മും അടക്കമുളള പ്രതിപക്ഷ പാർട്ടികൾ ഇതിനകം സർക്കാരിനെയും നരേന്ദ്ര മോദിയേയും വിമർശിച്ച് രംഗത്ത് വന്നിട്ടുണ്ട്.
പുതിയ പാർലമെന്റ് മന്ദിര നിർമ്മാണത്തിന്റെ ഉദ്ഘാടനത്തെ വിമർശിച്ച് നടി രേവതി സമ്പത്തിന്റെ പ്രതികരണം ശ്രദ്ധ നേടുന്നു. ഇന്ത്യൻ ഭരണഘടന പ്രകാരം ഇന്ത്യക്ക് പ്രത്യേകമായൊരു മതമില്ല എന്നും പുതിയ പാർല്ലമെന്റ് മന്ദിരത്തിൻ്റെ ഉത്ഘാടന ചടങ്ങ് കാണുമ്പോൾ ലജ്ജ തോന്നുന്നു എന്നും രേവതി സമ്പത്ത് ഫേസ്ബുക്കിൽ കുറിച്ചു. സെക്യൂലറായി നടക്കേണ്ട ഉത്ഘാടനം സംഘപരിവാറിൻ്റെ ഏതോ ഉത്സവം പോലെയാണ് നടക്കുന്നത് എന്നും രേവതി കുറ്റപ്പെടുത്തി.
രേവതി സമ്പത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: '' ഇന്ത്യൻ ഭരണഘടന പ്രകാരം ഇന്ത്യക്ക് പ്രത്യേകമായൊരു മതമില്ല. എല്ലാ മതങ്ങളെയും മതമില്ലായ്മയേയും ഒന്നുപോലെയാണ് ഇന്ത്യ കാണേണ്ടതെന്നാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്. ഇന്ത്യയുടെ ജനാധിപത്യത്തിൻ്റെ അടിസ്ഥാനകേന്ദ്രമാണ് പാർല്ലമെന്റ്. പുതിയ പാർല്ലമെന്റ് മന്ദിരത്തിൻ്റെ ഉത്ഘാടന ചടങ്ങ് കാണുമ്പോൾ ലജ്ജ തോന്നുന്നു. സെക്യൂലറായി നടക്കേണ്ട ഉത്ഘാടനം സംഘപരിവാറിൻ്റെ ഏതോ ഉത്സവം പോലെയാണ് നടക്കുന്നത്.
നരേന്ദ്ര മോഡി തറക്കല്ലിട്ടത് അദ്ദേഹത്തിന്റെ സ്വന്തം വീടിനല്ലെന്ന് എളമരം കരീം പറയുന്നത് അതുകൊണ്ട് കൂടിയാണ്. പ്രതിപക്ഷ പാർട്ടികളെ അറിയിക്കുക പോലും ചെയ്യാതെ സ്വന്തം ഇഷ്ടപ്രകാരം തറക്കല്ലിട്ടത് 'ജനാധിപത്യത്തിൻ്റെ ശ്രീകോവിലിന്' ആണെന്ന് ഓർക്കണേ !! ഇന്ത്യയിലെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ പരിഗണിക്കാതെ എന്തൊക്കെ കോപ്രായം കാട്ടിയിട്ടും കാര്യമില്ല മിസ്റ്റർ മോദി