'മീ ടൂ'വുമായി നടി റോസിൻ ജോളിയും, രൂക്ഷമായി വിമർശിച്ച് സൈബർ ലോകം, 'മീ ടൂ' പോസ്റ്റ് മുക്കി നടി
പുരുഷാധിപത്യ മനോഭാവങ്ങള്‍ കൊണ്ട് നൂറ്റാണ്ടുകളായി കണ്ടീഷന്‍ ചെയ്യപ്പെട്ട ഒരു സമൂഹത്തിന് മുന്നില്‍ ചെന്ന് താന്‍ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടു എന്നൊരു തുറന്ന് പറച്ചില്‍ നടത്തുക ഒരു സ്ത്രീയ്ക്കും എളുപ്പമുളള കാര്യമല്ല. എന്നിട്ടും ധൈര്യപൂര്‍വ്വം പെണ്ണുങ്ങള്‍ തങ്ങള്‍ക്ക് നേരിട്ട അനുഭവങ്ങള്‍ തുറന്ന് പറയുന്നു. ഭയന്ന് ഒളിച്ച് വെച്ചതെല്ലാം തുറന്ന് കാട്ടാന്‍, പൊയ്മുഖങ്ങള്‍ വലിച്ച് കീറാന്‍ മറ്റ് സ്ത്രീകള്‍ക്ക് കരുത്ത് പകരുന്നു.
മീ ടൂ എന്ന ക്യാംപെയ്ന്‍ അത്തരത്തില്‍ ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ മുന്നേറ്റങ്ങളിലൊന്നാണ്. ഇതൊന്നും മനസ്സിലാക്കാതെ വിലകുറഞ്ഞ ട്രോളുകളും പരിഹാസവും ചിലര്‍ പുറത്തിറക്കുന്നു. നടി റോസിന്‍ ജോളി മീ ടൂ ക്യാംപെയ്‌നെ പരിഹസിച്ച് ഫേസ്ബുക്കിലിട്ട പോസ്‌ററ് വിവാദത്തിലായിരിക്കുകയാണ്. ഒടുവില്‍ നടിക്ക് പോസ്റ്റ് പിന്‍വലിക്കേണ്ടി വന്നു.
മീ ടൂ ക്യാംപെയ്‌ന്
മീ ടൂ ക്യാംപെയ്‌ന് സമാന്തരമായി മറ്റൊരു ക്യാംപെയ്ന്‍ എന്ന തരത്തില്‍ പരിഹാസ രൂപേണയാണ് റോസിന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. കടം വാങ്ങിയിട്ട് പണം തിരിച്ച് തരാമെന്ന് ഉറപ്പ് പറയുകയും തരാതിരിക്കുകയും ചെയ്തവര്‍ക്കെതിരെ തുറന്ന് പറച്ചിലിന് ഒരുങ്ങുന്നു എന്നതായിരുന്നു മീ ടൂ എന്ന ഹാഷ്ടാഗില്‍ നടി തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്.
കുറച്ച് സമയം അനുവദിക്കാം
നടിയുടെ പോസ്റ്റ് ഇതാണ്: പണം കടം വാങ്ങുകയും തിരിച്ച് തരാമെന്ന് ഉറപ്പ് പറയുകയും ചെയ്ത ശേഷം തരാതിരിക്കുന്നവരെ ഉദ്ദേശിച്ച് ഒരു മീ ടൂ ക്യാംപെയ്ന്‍ തുടങ്ങിയാലോ എന്ന് ആലോചിക്കുകയാണ്. പണം കടം വാങ്ങിയവരെല്ലാം ഇപ്പോള്‍ സെറ്റില്‍ഡാണ്. അവര്‍ക്കെല്ലാം പണം തിരിച്ച് തരാന്‍ കുറച്ച് സമയം അനുവദിക്കാം.
പേരുകൾ പുറത്ത് വിടും
കടം വാങ്ങിയവര്‍ക്കെല്ലാം എന്റെ അക്കൗണ്ടിലേക്ക് പണം തിരികെ ഇട്ട് തുടങ്ങാം. അതല്ലെങ്കില്‍ പണം തിരികെ തരാനുള്ള വിവരങ്ങള്‍ക്ക് എന്നെ വിളിക്കാം. ഇതും രണ്ടും ചെയ്യുന്നില്ല എങ്കില്‍ അത്തരക്കാരുടെ പേര് കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഓരോന്നായി പുറത്ത് വിടും എന്നായിരുന്നു പോസ്റ്റ്. കടുത്ത വിമര്‍ശനങ്ങള്‍ ഈ പോസ്റ്റിന് നേര്‍ക്ക് ഉയര്‍ന്നു.
പോസ്റ്റ് മുക്കി
തൊഴിലിടങ്ങളിലെ പീഡനങ്ങളെക്കുറിച്ച് സ്ത്രീകള്‍ ശക്തമായി മുന്നോട്ട് വന്ന് പ്രതികരിക്കുന്ന ഒരു മുന്നേറ്റത്തെ വിലകുറച്ച് കാണിക്കുന്നതും പരിഹസിക്കുന്നതുമാണ് പോസ്റ്റ് എന്നാണ് വിമര്‍ശനം ഉയര്‍ന്നത്. ഇതോടെയാണ് നടി പോസ്റ്റ് പിന്‍വലിച്ചത്. സോഷ്യല്‍ മീഡിയയില്‍ ഇത്തരത്തില്‍ മീ ടൂ ക്യാംപെയ്‌നെ പരിസഹിച്ച് കൊണ്ട് ട്രോളുകളും കാര്‍ട്ടൂണുകളും മറ്റും പ്രചരിക്കുന്നുണ്ട്.
ഹോളിവുഡിൽ നിന്ന്
മാതൃഭൂമി പത്രത്തില്‍ അടക്കം ഇത്തരം കാര്‍ട്ടൂണുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. 2017ല്‍ ഹോളിവുഡ് നിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റിനെതിരെ നിരവധി സ്ത്രീകള്‍ രംഗത്ത് വന്നതോടെയാണ് മീ ടൂ ക്യാംപെയ്ന്‍ ശ്രദ്ധ നേടുന്നത്. ബോളിവുഡിലും തമിഴ്, തെലുങ്ക് സിനിമാ രംഗത്തും മലയാളത്തിലും ഈ ക്യാംപെയ്ന്‍ ശ്രദ്ധേ നേടിയിരുന്നു.
മന്ത്രി മുതൽ എംഎൽഎ വരെ
സിനിമാരംഗത്ത് നിന്നും മാധ്യമപ്രവര്‍ത്തനം അടക്കമുളള തൊഴില്‍ മേഖലകളിലേക്ക് മീ ടൂ ക്യാംപെയ്ന്‍ വ്യാപിച്ചിരിക്കുകയാണ്. നിരവധി പ്രമുഖരാണ് പൊതുമധ്യത്തില്‍ തുറന്ന് കാട്ടപ്പെട്ട് കൊണ്ടിരിക്കുന്നത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായ എംജെ അക്ബറില്‍ നിന്ന് തുടങ്ങി കൊല്ലം എംഎല്‍എയും നടനുമായ മുകേഷില്‍ വരെ എത്തി നില്‍ക്കുകയാണ് മീ ടൂ.
'ഹിരൺമയ'യിലേക്ക് ലക്ഷ്മി തനിച്ച്.. ബാലുവും ജാനിയുമില്ല, ആശുപത്രി വിടാൻ ഒരാഴ്ച, പുതിയ വിവരങ്ങൾ ഇങ്ങനെ