നടി സനുഷയ്ക്ക് ഡിജിപിയുടെ അഭിനന്ദനം; ധൈര്യം മാതൃക, പ്രതിയുടേത് വിചിത്ര വാദം...
തിരുവനന്തപുരം: നടി സനുഷയെ അഭിനന്ദിച്ച് പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. ട്രെയിന്‍ യാത്രക്കിടെ തന്നെ അപമാനിക്കാന്‍ ശ്രമിച്ചവയാള്‍ക്കെതിരെ പ്രതികരിക്കാന്‍ യുവനടി സനുഷ കാണിച്ച ധൈര്യം മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. അക്രമികളെ പോലീസില്‍ ഏല്‍പ്പിക്കാന്‍ കാണിച്ച സനുഷയുടെ ധൈര്യത്തെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ അതിനിടെയാണ് പോലീസ് ചോദ്യം ചെയ്യലിനിടെ പ്രതി വിചിത്ര വാദം ഉന്നയിച്ചത്. താന്‍ ബോധപൂര്‍വ്വം സനുഷയെ അക്രമിക്കാന്‍ ശ്രമിച്ചതല്ലെന്ന നിലപാടിലാണ് പ്രതി. ഷുഗര്‍ നില കൂടിയപ്പോള്‍ അറിയാതെ കൈ തട്ടിയതാണെന്നാണ് പ്രതി ആന്റോ ബോസ് പറയുന്നത്. തമിഴ്‌നാട് സ്വദേശിയും സ്വര്‍ണപണിക്കാരനുമാണ് ആന്റോ ബോസ്.
അറസ്റ്റ് ചെയ്തത് തൃശ്ശൂർ പോലീസ്
നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തൃശൂര്‍ റെയില്‍വേ പോലീസാണ് വില്ലുകുറി സ്വദേശിയായ ആന്റോ ബോസിനെ അറസ്റ്റു ചെയ്തത്. ബുധനാഴ്ച രാത്രി മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന മാവേലി എക്‌സ്പ്രസിലായിരുന്നു സംഭവം. എസി എ വണ്‍ കോച്ചില്‍ യാത്ര ചെയ്യുകയായിരുന്ന യുവ നടിയെ ഉറക്കത്തിനിടെ സഹയാത്രികനായ ആന്റോ ബോസ് അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നു.
സഹായത്തിനെത്തിയത് 2 പേർ മാത്രം
നടി ട്രെയിനിനുള്ളില്‍ ആക്രമിക്കപ്പെടുമ്പോള്‍ രണ്ടു പേര്‍ മാത്രം സഹായത്തിനെത്തിയത് ഞെട്ടിപ്പിക്കുന്നുവെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെ അടുത്തകാലത്ത് ഉണ്ടായ അക്രമണസംഭവങ്ങളില്‍ നാട്ടുകാര്‍ ചിലര്‍ മുഖംതിരിച്ചുനിന്നത് കേരളത്തിന് ചേര്‍ന്നതല്ലെന്ന് ഡിജിപി വ്യക്തമാക്കി.
സുരക്ഷ വർധിപ്പിക്കും
സ്ത്രീകള്‍ക്ക് രാത്രിയാത്രകളില്‍ സുരക്ഷ വര്‍ധിപ്പിക്കുവാന്‍ വിദഗ്ധ പരിശീലനം നേടിയ വനിതാ ഗാര്‍ഡുകളെ നിയോഗിക്കുന്ന പദ്ധതി ആസൂത്രണം ചെയ്യുന്നുണ്ടെന്നും ഡിജിപി അറിയിച്ചു. അഭിനന്ദനം അറിയിച്ചുകൊണ്ട് നടിക്ക് ഉടനെതന്നെ കത്തയക്കുമെന്നും അദ്ദേഹം അറിയിച്ചു.
പ്രതിയുടെ വാക്ക് പോലീസ് മുഖവിലക്കെടുത്തില്ല
ഇന്ത്യന്‍ ശിക്ഷാ നിയമം 354 വകുപ്പ് ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പുലര്‍ച്ചെ ഒരു മണിക്ക് ശേഷം ഷൊര്‍ണുരിനും തൃശൂരിനും ഇടയില്‍ വച്ചായിരുന്നു സംഭവം നടന്നത്. തിരക്കഥാകൃത്ത് ഉണ്ണി ആറും സുഹൃത്തുമാണ് നടിയുടെ രക്ഷക്കെത്തിയത്. അതേസമയം ഷുഗര്‍ നില കൂടിയപ്പോള്‍ അറിയാതെ കൈ തട്ടിയതാണെന്നാണ് ആന്റോ ബോസ് പറയുന്നത് പോലീസ് മുഖവിലയ്ക്ക് എടുത്തിട്ടില്ല.