നാളെ മരിക്കുമെന്ന തോന്നല്‍;ശരണ്യയുടെ കൂടെ നില്ക്കാന് ദൈവം പറഞ്ഞത് പോലെ തോന്നിയെന്ന് സീമാ ജി നായര്‍
തിരുവനന്തപുരം: ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു നടി ജീവിതത്തിലേക്കുള്ള തിരിച്ചു വരവിന്റെ പാതയിലാണ്. എട്ട് ശസ്ത്രക്രിയകളും കാൻസർ ചികിത്സ ഏൽപ്പിച്ച വേദനകളേയുമെല്ലാം മനശക്തികൊണ്ട് അതിജീവിച്ച അനുഭവമാണ് ശരണ്യ ഇപ്പോള്‍ പങ്കുവെക്കുന്നത്. എട്ട് വര്‍ഷത്തിനിടയില്‍ എട്ട് ശസ്ത്രക്രിയയും മരുന്നു ഫിസിയോ തെറാപ്പിയുമായുള്ള ദീര്‍ഘകാലത്ത ആശുപത്രി വാസത്തിനും ശേഷമാണ് ശരണ്യ സാധാരണ ജീവിതത്തിലേക്ക് തിരികെ വരുന്നത്.
ശരണ്യ ശശിക്കൊപ്പം
കാന്‍സറിനോടുള്ള പോരാട്ടത്തിനിടയില്‍ നിരവധി സുഹൃത്തുക്കള്‍ നടിക്കൊപ്പം നിന്നു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരാളാണ് നടി സീമാ ജി നായര്‍. പുതിയ ജീവിതത്തിലേക്ക് ചുവടുവെക്കുമ്പോള്‍ സുഹൃത്തുക്കളുടെ സഹായത്തോടെ പുതിയ വീടും ഉയരുന്നുണ്ട്. തിരുവനന്തപുരം ചെമ്പഴത്തിയിലാണ് പുതിയ വീട്. വീടൊരുക്കും അടക്കം ഉള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും സീമാ ജി നായര്‍ ശരണ്യയ്ക്ക് ഒപ്പം തന്നെയുണ്ട്.
സീമ ചേച്ചിയെ അറിയില്ലായിരുന്നു
ഈ രോഗം വരുന്ന സമയത്ത് എനിക്ക് സീമ ചേച്ചിയെയും സീമ ചേച്ചിക്ക് എന്നെയും അറിയില്ലായിരുന്നുവെന്നാണ് മനോരമ ന്യൂസിന് നല്കിയ അഭിമുഖത്തില്‍ ശരണ്യ വ്യക്തമാക്കുന്നത്. നേരിട്ട് അറിയില്ലെങ്കിലും ഫോണില്‍ എന്നെ വിളിക്കുമായിരുന്നു. അങ്ങനെയാണ് ഞങ്ങള്‍ക്കിടയിലെ ആ ബന്ധം വളരുന്നത്. രോഗത്തിന്റെ പിടിയിലായിരുന്ന സമയത്ത് കടല്‍ കാണാനും ഓണപ്പായസം കുടിക്കാനുമൊക്കെ ഞാന്‍ ആഗ്രഹിച്ചിരുന്നു.
ഫീനിക്സ് പക്ഷിയെപ്പോലെ
നാളെ മരിക്കുമെന്ന ചിന്തയൊക്കെ ആ സമയത്ത് മനസ്സില്‍ വന്നിരുന്നു. രോഗമുക്തയായ ശേഷവും ശസ്ത്രക്രിയ വേണ്ടി വന്നു. വര്‍ഷങ്ങളോളം നീണ്ട ശസ്ത്രക്രിയകളായിരുന്നു. ഒടുവില്‍ ഫീനിക്സ് പക്ഷിയെപ്പോലെ ഉയര്‍ത്തെഴുന്നേറ്റുവെന്നും ചാനലിന്റെ മോണിങ് ഷോയില്‍ പങ്കെടുത്തുകൊണ്ട് ശരണ്യ അഭിപ്രായപ്പെട്ടു.
സീമാ ജി നായര്‍ പറയുന്നു
ശരണ്യ തന്റെ സുഹൃത്തോ കുടുംബ സുഹൃത്തോ ആയിരുന്നില്ലെന്ന് സീമാ ജി നായരും വ്യക്തമാക്കുന്നു. 2012ൽ ശരണ്യയുടെ ആദ്യ സർജറിയുടെ സമയത്താണ് കൂടെ നിന്നു തുടങ്ങിയത്. ശരണ്യയുടെ കൂടെ കുറച്ചു നാള് നീ കൂടെയുണ്ടാവണം എന്ന് ദൈവം പറഞ്ഞത് പോലെയാണ് എനിക്ക് അപ്പോള്‍ തോന്നിയത്. മുഴുവൻ പത്ത് ശസ്ത്രക്രിയകള്‍ ചെയ്തു കഴിഞ്ഞെന്നും സീമാ ജി നായര്‍ പറഞ്ഞു.
സഹായിക്കാന്‍ തയ്യാറായിരുന്നില്ല.
ഒൻപതാമത്തെ ശസ്ത്രക്രിയയുടെ സമയം വന്നപ്പോൾ ഞങ്ങൾ തളർന്നുപോയി. അപ്പോള്‍ പത്ത് പൈസ കയ്യില്‍ എടുക്കാന്‍ ഇല്ലെന്നതായിരുന്നു പ്രധാന കാരണം. ഒരു പാട് വാതിലുകളില്‍ സഹായവുമായി മുട്ടിയെങ്കിലും ആരും സഹായിക്കാന്‍ തയ്യാറായിരുന്നില്ല. അങ്ങനെയാണ് ആദ്യമായി സാമൂഹിക മാധ്യമങ്ങളിലൂടെ രംഗത്ത് വരുന്നത്.
സോഷ്യൽമീഡിയയിലൂടെ
ഇത്തരത്തില്‍ സാമൂഹിക മാധ്യമത്തിലൂടെ സഹായം തേടിയത് ശരണ്യയ്ക്കൊരു വിഷമമായിരുന്നു. രണ്യയുടെ മുഖം കാണിച്ചാൽ മാത്രമേ ആളുകൾ സോഷ്യൽമീഡിയയിലൂടെ സഹായിക്കൂ എന്നൊരു ധാരണ അവള്‍ക്ക് ഉണ്ടായിരുന്നു. എന്നാല്‍ അതിനെയെല്ലാം മാറ്റിമറിച്ച് ശരണ്യയെ മുന്നില്‍ കൊണ്ടുവരാതെ തന്നെ ഞാന്‍ ജനങ്ങളോടെ സഹായം ആവശ്യപ്പെട്ടു.
എല്ലാ മലയാളികളും
ശരണ്യയെ സ്നേഹിക്കുന്ന ലോകത്തെ എല്ലാ മലയാളികളും സഹായിച്ചുതുടങ്ങി. ചികിത്സ പൂര്‍ത്തിയായി കഴിഞ്ഞപ്പോള്‍ വീടെന്ന സ്വപ്നമായി. ഇപ്പോള്‍ അതും പൂര്‍ത്തിയായി. വലിയ സന്തോഷമാണ് ഇപ്പോള്‍ തോന്നുന്നത്. വിഷുവിന് തന്നെ പുതിയ വീടിന്റെ പാലുകാച്ചല്‍ നടത്തണമെന്നുണ്ടായിരുന്നു. എന്നാല്‍ ആ സമയത്താമ് കൊവിഡ് പ്രശ്നം ഉണ്ടാവുന്നത്.
പീസ് വാലിയിലെ ചികിത്സ
അതിന് പിന്നാലെ ശരണ്യയുടെ പത്താമത്തെ സര്‍ജറി വന്നു. അത് അധികമാരും അറിഞ്ഞില്ലായിരുന്നു. ആ സർജറി കഴിഞ്ഞതിനു ശേഷം അവൾ പൂർണമായും തളർന്നുപോയിരുന്നു. എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയായ പീസ് വാലിയിലെ ചികിത്സ അവളുടെ ആരോഗ്യത്തെ മടക്കിക്കൊണ്ടുവെന്നും അഭിമുഖത്തില്‍ സീമ ജി നായര്‍ പറഞ്ഞു.
ഗൃഹപ്രവേശനം
എല്ലാവരുടേയും പ്രാർത്ഥനകളുടേയും അനഗ്രഹങ്ങളുടേയും ഫലമായി സ്വന്തമായി കിട്ടിയ കിടപ്പാടത്തിലേയ്ക്ക് പ്രവേശിക്കുകയാണ്. തിരുവനന്തപുരം ചെമ്പഴന്തിയിൽ ഒക്ടോബർ 23 നാണ് ഗൃഹപ്രവേശനം. എല്ലാവരേയും ആത്മാർത്ഥമായി ക്ഷണിക്കുന്നു. പ്രാർത്ഥനയും സഹകരണവും തുടർന്നും പ്രതീക്ഷിക്കുന്നുണ്ടെന്ന് ശരണ്യ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
കണ്ണൂർ സ്വദേശി
കണ്ണൂർ പഴയങ്ങാടി സ്വദേശിയായ ശരണ്യ. കുടുംബത്തിനോടൊപ്പം തിരുവനന്തപുരത്താണ് താമസം. അമ്മയും അനിയനും അനുജത്തിയും ഉൾപ്പെടുന്ന കുടുംബത്തിന്റെ ഏക ആശ്രയും ശരണ്യയായിരുന്നു. ചലച്ചിത്ര മേഖലയില്‍ ശ്രദ്ധിക്കപ്പെട്ടു വരുന്നതിനിടയിലാണ് രോഗം പിടികൂടുന്നത്. 2012 ലാണ് ബ്രെയിൻ ട്യൂമർ സ്ഥിരീകരിക്കുന്നത്. ഷൂട്ടിങ് ലൊക്കേഷനിൽ കുഴഞ്ഞ് വീണ ശരണ്യയെ ആശുപത്രിയിൽ എത്തിച്ച് നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകിക്കുകയായിരുന്നു.
Recommended Video
ചികിത്സയുടെ കാലം
പിന്നീടുള്ള എട്ട് വര്‍ഷം ചികിത്സയുടെ കാലമായിരുന്നു. ബ്രെയ്ൻ ട്യൂമറുമായി ബന്ധപ്പെട്ട ഏഴു ശസ്ത്രക്രിയകളും തൈറോയ്ഡ് ക്യാൻസറുമായി ബന്ധപ്പെട്ട രണ്ടു ശസ്ത്രക്രിയകളും അടക്കമാണ് പത്തോളം സര്‍ജറികള്‍ ചെയ്തത് . തുടർച്ചയായി രോഗം ആവർത്തിക്കുന്നത് ഒരു അപൂർവ്വമായ കേസായാണ് ഡോക്ടർമാരും നോക്കി കണ്ടിരുന്നതെങ്കിലും ഇപ്പോള്‍ പുതിയ ജീവതത്തിലേക്ക് തിരിച്ചു വരുന്നതിന്റെ ആഹ്ളാദത്തിലാണ് നടിയും സുഹൃത്തുക്കളും
പികെ ഫിറോസും നിയമസഭയിലേക്ക്, കുറഞ്ഞത് 25 സീറ്റുകളില്‍ വിജയം ഉറപ്പിക്കും; എല്ലാം സജ്ജമാക്കി ലീഗ്