എന്ത് ചെയ്തെന്ന് മനസ്സിലാവുന്നില്ല; എന്റെ പടം കണ്ടവരല്ലേ മലയാളികള്‍, പലരും നേട്ടമുണ്ടാക്കി: ഷക്കീല
കോഴിക്കോട്: നടി ഷക്കീല മുഖ്യാതിഥിയായി പങ്കെടുക്കേണ്ട കോഴിക്കോട്ടെ പരിപാടി റദ്ദാക്കിയതില്‍ വലിയ വിമർശനമാണ് ഉയർന്ന് വരുന്നത്. ഒമർലുലു സംവിധാനം ചെയ്യുന്ന നല്ല സമയം എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് പരിപാടി കോഴിക്കോട് ഹൈലൈറ്റ് മാളിലായിരുന്നു സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്. ഷക്കീലയായിരുന്നു പരിപാടിയിലെ മുഖ്യാതിഥി. മാള്‍ അധികൃതർ ആദ്യം പരിപാടിക്ക് സമ്മതം നല്‍കിയെങ്കിലും എന്നാല്‍ പിന്നീട് സുരക്ഷ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി റദ്ദാക്കിയെന്നുമാണ് സംവിധായകന്‍ ഒമർ ലുലു ആരോപിക്കുന്നത്.
അതേസമയം താന്‍ പങ്കെടുക്കേണ്ട പരിപാടി റദ്ദാക്കിയതില്‍ വലിയ ദുഃഖമുണ്ടെന്നാണ് ഷക്കീല പ്രതികരിക്കുന്നത്. റിപ്പോർട്ടർ ടിവിയുടെ എഡിറ്റേഴ്സ് അവർ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് പ്രതികരിക്കുകയായിരുന്നു നടി.

ഇത്തരം അനുഭവം ആദ്യമായി നേരിടുന്നതല്ല, കഴിഞ്ഞ ഇരുപത് വർഷത്തിനിടയില്‍ കുറേ പരിപാടികില്‍ റദ്ദാക്കപ്പെട്ടുപോയിട്ടുണ്ട്. ഇവിടെ ഇങ്ങനെ സംഭവിക്കുമെന്ന് കരുതിയില്ല. എല്ലാ റെഡിയാണെന്ന് ഒമർ പറഞ്ഞതുകൊണ്ടാണ് അവിടുന്നും പുറപ്പെട്ട് ഇവിടെ എത്തിയത്. എന്നാല്‍ എവിടെ എത്തിയപ്പോഴാണ് പരിപാടി നടക്കില്ലെന്ന് അറിഞ്ഞത്. പരിപാടി നടക്കില്ലെന്നും ചില പ്രോടോകോളുകള്‍ ഉണ്ടെന്നും യാത്രാ മദ്ധ്യേയാണ് അറിഞ്ഞതെന്നും നടി പറയുന്നു.

നേരത്തെ പല സിനിമകളില്‍ നിന്നും ഇത്തരത്തില്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്നും ഷക്കീല പറയുന്നു. അഡ്വാന്‍സ് നല്‍കിയ ശേഷം കഥാപാത്രം ഇല്ലെന്ന് പറയും. തുക തിരിച്ചുകൊടുക്കുന്ന ഘട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. കേരളത്തില്‍ നിന്ന് മാത്രമാണ് എനിക്ക് ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുള്ളത്. തെലുങ്കു, തമിഴ് തുടങ്ങിയ ഭാഷകളിലെല്ലാം എനിക്ക് പരിപാടികള്‍ ലഭിക്കുന്നുണ്ട്. കുക്കറിഷോകളിലെല്ലാം ഞാന്‍ പങ്കെടുത്ത് വിജയിച്ചിട്ടുണ്ട്.

മറ്റ് സംസ്ഥാനങ്ങളിലെല്ലാം കാര്യങ്ങള്‍ മാറി, കേരളത്തില്‍ മാത്രം ഒരു മാറ്റവുമില്ല. ഞാന്‍ എന്താണ് ചെയ്തതെന്നും ആളുകളുടെ മനസ്സില്‍ എന്താണെന്നും എനിക്ക് മനസ്സിലാവുന്നില്ല. എന്റെ സിനിമകളിലൂടെ തിയേറ്ററുകാരും, ടിക്കറ്റിലൂടെ ലഭിക്കുന്ന നികുതിയിലൂടെ സർക്കാരും നേട്ടങ്ങളുണ്ടാക്കിയിട്ടുണ്ട്. എന്നിട്ടും ഇവർ എന്താണ് എങ്ങനെ ചെയ്യുന്നതെന്ന് എനിക്ക് എറിയില്ലെന്നും നടി പറയുന്നു.

താന്‍ ചെയ്തത് ബി ഗ്രേഡ് സിനിമകളാണെന്നത് എല്ലാവര്‍ക്കും അറിയാം. അത് അങ്ങനെ അല്ലെന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. പിന്നെന്തിനാണ് 2022 ലും ഇവർ ഇത്തരമൊരു മനോഭാവം വെച്ച് പുലർത്തുന്നു. ഇതേ മലയാളികള്‍ തന്നെയാണ് എന്റെ സിനിമ കണ്ടത്. എന്നെ സ്റ്റാര്‍ ആക്കിയതും അവരല്ലേ. എന്നാല്‍ ഇപ്പോള്‍ അപമാനിക്കുകയാണ്. ഇന്നത്തെ സംഭവം എന്നെ വല്ലാതെ ദുഃഖിപ്പിച്ചു.

എന്റെ സിനിമകളും കാണും, എന്നാല്‍ എന്നെ അംഗീകരിക്കുകയില്ല. എന്റെ അന്നത്തെ ജീവിത സാഹചര്യം കൊണ്ടാണ് അതുപോലത്തെ സിനിമ ചെയ്തത്. എന്നാല്‍ കഴിഞ്ഞ 22 വർഷമായി ഞാന്‍ എന്തുകൊണ്ട് അത് ചെയ്തുവെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. സുരക്ഷ പ്രശ്നങ്ങള്‍ എന്ന നിലയില്‍ തന്നെ അത് എടുക്കാം. എന്ത് തന്നെയായാലും അത് എന്നെ ഏറെ വിഷമിപ്പിച്ച സംഭവമാണെന്നും ഷക്കീല കൂട്ടിച്ചേർക്കുന്നു.

അതേസമയം, സംഭവത്തില്‍ പ്രതികരിച്ചുകൊണ്ട് സാഹിത്യകാരി ശാരദക്കുട്ടി ഉള്‍പ്പടേയുള്ളവർ രംഗത്ത് എത്തി. 'ഷക്കീല ഒരു കലാകാരിയാണ്. സ്വന്തം കുടുംബം രക്ഷപ്പെടുത്താനായി അവർ സ്വീകരിച്ച ഒരു തൊഴിലാണ് സിനിമ . പിന്നീട് അവർ തകർന്നുവെങ്കിലും സിനിമ എന്ന വ്യവസായം തകർന്നു നിന്ന കാലത്ത് അവരെ ഉപയോഗിച്ചു രക്ഷപ്പെട്ടതൊന്നും മറക്കാൻ പാടില്ല.'- എന്നാണ് ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചത്. അവരുടെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

കോഴിക്കോട് ഹൈലൈറ്റ് മാളിൽ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടി ഷക്കീലയെ വിളിച്ചു വരുത്തിയിട്ട് , ഷക്കീലയായതു കൊണ്ട് പരിപാടി നടത്താനാവില്ല എന്ന് ഹൈലൈറ്റ് മാൾ അധികൃതർ അറിയിച്ചതായി വാർത്ത കണ്ടു. ഒരു വീഡിയോയും കണ്ടു. അപമാനിക്കപ്പെടുന്നത് ഇതാദ്യമല്ല എന്നവർ പറഞ്ഞു. ഷക്കീല ഒരു കലാകാരിയാണ്. സ്വന്തം കുടുംബം രക്ഷപ്പെടുത്താനായി അവർ സ്വീകരിച്ച ഒരു തൊഴിലാണ് സിനിമ . പിന്നീട് അവർ തകർന്നുവെങ്കിലും സിനിമ എന്ന വ്യവസായം തകർന്നു നിന്ന കാലത്ത് അവരെ ഉപയോഗിച്ചു രക്ഷപ്പെട്ടതൊന്നും മറക്കാൻ പാടില്ല.

അവർ നേരിട്ട അപമാനങ്ങളെല്ലാം ഒറ്റക്കുള്ളതായിരുന്നു എല്ലാക്കാലവും . ഒരു വലിയ വ്യവസായത്തിന്റെ ഭാഗമായിരുന്നിട്ടും അവർക്കൊപ്പം ഒരിക്കലും ആരുമുണ്ടായിരുന്നില്ല. അവരുടെ വേദന ആരെയും ഒരിക്കലും നോവിക്കില്ല. പരസ്യമായി അവർക്കൊപ്പം നിൽക്കാനും ആരുമുണ്ടാവില്ല. സിൽക്ക് സ്മിതയെ ആത്മഹത്യക്കു ശേഷം വാഴ്ത്തി കഥയും കവിതയും എഴുതിയവർ ഇവിടെയൊക്കെ ഉണ്ടല്ലോ അല്ലേ ?












Click it and Unblock the Notifications