സംവിധായകനിൽ നിന്ന് ദുരനുഭവം, പ്രതിഫലം ഇനിയും നൽകിയിട്ടില്ല, ഗുരുതര ആരോപണങ്ങളുമായി ശ്രീദേവിക
തിരുവനന്തപുരം: എഎംഎംഎ സംഘടനയെ രൂക്ഷമായി വിമർശിച്ച് നടി ശ്രീദേവിക. താൻ നേരിട്ട ദുരനുഭവങ്ങളെ കുറിച്ച് സംഘടനയ്ക്ക് രേഖാ മൂലം പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്ന് ശ്രീദേവിക ആരോപിക്കുന്നു. അഭിനേതാക്കളുടെ പരാതികൾക്കെല്ലാം പരിഹാരം കണ്ടിട്ടുണ്ടെന്ന വാർത്താസമ്മേളനത്തിലെ നടൻ സിദ്ദിഖിന്റെ പ്രസ്താവന ശരിയല്ലെന്നും വർഷങ്ങൾക്ക് മുൻപ് നടന്ന ദുരനുഭവങ്ങൾക്കെതിരെയും പ്രതിഫലം നൽകാത്തതിലും നടപടിയെടുക്കാൻ സംഘടനയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് ശ്രീദേവിക പറയുന്നു.
തന്റെ പ്രശ്നങ്ങൾ വ്യക്തമാക്കി സംഘടനയ്ക്ക് കത്തെഴുതിയിരുന്നു. എന്നാൽ യാതൊരു മറുപടിയും ഭാരവാഹികളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നതിന് പകരം അത് അടിച്ചമർത്തുകയെന്നതാണ് സംഘടനയുടെ നിലപാടെന്നും ഫേസ്ബുക്ക് പോസ്റ്റിൽ ശ്രീദേവിക കുറ്റപ്പെടുത്തുന്നു.

ദുരനുഭവം
ഒരു സംവിധായകനെതിരെ താരസംഘടനയ്ക്ക് നൽകിയ പരാതിയും ശ്രീദേവിക പരസ്യമാക്കിയിരുന്നു. താരസംഘടനയിൽ പ്രശ്നങ്ങളില്ലെന്നും ആർക്കും പരാതികളില്ലെന്നും കെപിഎശി ലളിതയും സിദ്ദിഖും വാർത്താ സമ്മേളനത്തിൽ വാദിച്ചതിന് പിന്നാലെയാണ് വർഷങ്ങൾക്ക് മുൻപ് സിനിമയിൽ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം ചൂണ്ടിക്കാട്ടി എഎംഎംഎ പ്രസിഡന്റ് മോഹൻലാലിന് ശ്രീദേവിക കത്തയച്ചത്. എന്നാൽ കത്ത് കിട്ടിയതായോ അതിന്മേൽ നടപടിയെടുക്കുമെന്നോ സംഘടനാ ഭാരവാഹികൾ ഇതുവരെ തന്നെ അറിയിച്ചിട്ടില്ലെന്ന് ശ്രീദേവിക പറയുന്നു.

പരാതി നൽകാൻ അനുവദിച്ചില്ല
സംഘടനയിൽ സെക്രട്ടറിയുമായി മാത്രമാണ് തനിക്ക് ബന്ധപ്പെടാൻ അവസരമുള്ളത്. എന്നാൽ രേഖാമൂലം പരാതി നൽകാൻ അദ്ദേഹം എന്നെ അനുവദിച്ചില്ല. പരാതി നൽകുന്നവരെ അനുനയിപ്പിച്ച് പ്രശ്നങ്ങൾ ഒതുക്കിത്തീർക്കുന്നതാണ് അവരുടെ പതിവ്. പരാതികൾ വേണ്ട വിധം കൈകാര്യം ചെയ്യാൻ താരസംഘടന ഒരിക്കലും ശ്രമിക്കുന്നില്ലെന്നും ശ്രീദേവിക ആരോപിക്കുന്നു. സംഘടനയ്ക്ക് അയച്ച തുറന്ന കത്തും ശ്രീദേവിക ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.

സംവിധായകനിൽ നിന്നും
2006ലാണ് സംഭവം നടക്കുന്നത്. അർധരാത്രി ആരോ ഞാൻ താമസിക്കുന്ന ഹോട്ടൽ റൂമിന്റെ വാതിൽ മുട്ടിവിളിച്ചു. രണ്ട് മൂന്ന് ദിവസം ഇത് തുടർന്നു. ആളാരാണെന്നറിയാൻ ഞാൻ ഹോട്ടൽ റിസപ്ഷനിലേക്ക് വിളിച്ചു. അത് സംവിധാകൻ ആണെന്നായിരുന്നു അവരുടെ മറുപടി. കൂടെ അഭിനയിച്ച മറ്റൊരു താരത്തോട് എന്റെ അമ്മ ഇക്കാര്യങ്ങൾ പറഞ്ഞു. അയാൾ എന്നെ അയാൾ താമസിക്കുന്ന നിലയിലെ മറ്റൊരു മുറിയിലേക്ക് മാറ്റുകയായിരുന്നു.

മോശം പെരുമാറ്റം
ഈ സംഭവത്തിന് ശേഷം സെറ്റിൽ വളരെ മോശമായും ദേഷ്യത്തോടും കൂടിയായിരുന്നു എന്നോടുള്ള സംവിധായകന്റെ പെരുമാറ്റം. സീനുകൾ വിവരിച്ച് തരികയോ എന്റെ മുഖത്തേയ്ക്ക് നോക്കുകയോ ചെയ്യില്ല. എന്റെ ഡയലോഗുകളും സീനുകളും വെട്ടിച്ചുരുക്കി. എന്തുകൊണ്ട് ? പാതിരാത്രി ഞാൻ അയാൾക്ക് വാതിൽ തുറന്ന് കൊടുക്കാത്തതുകൊണ്ട്. പ്രതിസന്ധി എങ്ങനെ കൈകാര്യം ചെയ്യണമെന്നോ അമ്മയിൽ ഒരു പരാതി പരിഹാര സെൽ ഉണ്ടെന്നോ അറിയാത്ത ഞാൻ എല്ലാം ഉള്ളിലൊതുക്കി.

എന്തുകൊണ്ടാണ് ഇങ്ങനെ?
പുതിയ പ്രോജക്ടുമായി സമീപിച്ച പ്രൊഡക്ഷൻ കൺട്രോളന്മാരുടെയെല്ലാം ആദ്യത്തെ ചോദ്യം സംവിധായകനോ, നിർമാതാവിനോ, നടനോ വേണ്ടി വഴങ്ങാൻ നിങ്ങൾ തയാറാണോ എന്നാണ്. തിരക്കഥ ഇഷ്ടമായോ അഭിനയിക്കാൻ താൽപര്യമുണ്ടോ എന്നതിന് മുൻപ് അവർക്ക് അറിയേണ്ടത് ഇതാണ്. ശ്രീദേവിക പറയുന്നു. എന്തുകൊണ്ടാണിത്?.

പ്രതിഫലത്തർക്കം
ഒരു സിനിമയിൽ എനിക്ക് പറഞ്ഞുറപ്പിച്ച പ്രതിഫലത്തിന്റെ പകുതി മാത്രമാണ് ലഭിച്ചത്. അന്ന് സഹായത്തിനായി അമ്മ സെക്രട്ടറിയേ വിളിച്ചപ്പോൾ പരാതി നൽകരുത് അത് കരിയറിനെ ബാധിക്കുമെന്ന ഉപദേശമാണ് ലഭിച്ചത്. അടുത്ത സിനിമയിലും ഇതേ അനുഭവം ഉണ്ടായെങ്കിലും സംഘടനെ സമീപിക്കണമെന്ന് തോന്നിയില്ല. പ്രതിഫലം നൽകിയില്ലെങ്കിൽ അഭിനയിക്കാൻ വരില്ലെന്ന് നിർമാതാവിനെ അറിയിച്ചു. ഉടനെ സെക്രട്ടറി വിളിച്ച അഭിനയിക്കണമെന്ന് എന്നോട് ആവശ്യപ്പെട്ടു. ആ സിനിമയുടെ ബാക്കി പ്രതിഫലം ഇപ്പോഴും ലഭിച്ചിട്ടില്ല.

ആരും ഇടപെട്ടില്ല
വാർത്താ സമ്മേളനത്തിൽ നടൻ സിദ്ദിഖ് പറഞ്ഞു എല്ലാവരുടെ പ്രശ്നങ്ങളും പരിഗണിക്കുമെന്ന്. എന്നാൽ എന്റെ പരാതിയിൽ ആരും ഇടപെട്ടിട്ടില്ല. എനിക്ക് വേണ്ടി ആരും ശബ്ദമുയർത്തിയിട്ടില്ല. വൈകികിട്ടുന്ന നീതി നീതി നിഷേധമാണെന്ന് പറഞ്ഞാണ് ശ്രീദേവിക കത്ത് അവസാനിപ്പിക്കുന്നത്.
മലയാളം, തമിഴ്, കന്നഡ് ഭാഷകളിലായി 15 ഓളം ചിത്രങ്ങളിൽ വേഷമിട്ട നടിയാണ് ശ്രീവേദിക. കുടുംബത്തോടൊപ്പം ഇപ്പോൾ ദുബായിലാണ് താമസം.
ഫേസ്ബുക്ക് പോസ്റ്റ്
ശ്രീദേവികയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം












Click it and Unblock the Notifications