'അമ്മ'യോ സിനിമയോ പുരുഷകേന്ദ്രീകൃതമല്ല.. ഡബ്ലൂസിസിയെക്കുറിച്ച് അറിയില്ലെന്ന് ശ്വേത മേനോൻ
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം സിനിമയില്‍ സ്ത്രീകളുടെ പ്രശ്‌നപരിഹാരത്തിന് വേണ്ടിയാണ് വിമന്‍ ഇന്‍ സിനിമ കലക്ടീവ് രൂപീകരിക്കപ്പെട്ടത്. സ്ത്രീ-പുരുഷ സമത്വം വേണമെന്ന് വാദിക്കുന്ന, ഉറച്ച നിലപാടുകളുള്ള ഒരു കൂട്ടം സ്ത്രീകളാണ് സംഘടനയ്ക്ക് വേണ്ടി മുന്നിട്ടിറങ്ങിയത്. അതേസമയം മലയാള സിനിമയില്‍ ഇങ്ങനൊക്കെ മതിയെന്ന് കരുതുന്നവരും പ്രതികരിക്കാന്‍ ഭയമുളളവരുമടക്കവുള്ളവര്‍ അമ്മയ്‌ക്കൊപ്പം തന്നെ നിന്നു.
അമ്മയില്‍ നിന്നും വേറിട്ട് സ്ത്രീകളൊരു കൂട്ടായ്മ ഉണ്ടാക്കിയതിന്റെ ക്ഷീണം താരസംഘടനയ്ക്കുണ്ട്. ഇത്തവണ അമ്മ എക്‌സിക്യൂട്ടീവില്‍ കൂടുതല്‍ സ്ത്രീകളെ ഉള്‍പ്പെടുത്തിയത് ഡബ്ല്യൂസിസിക്കുള്ള മറുപടിയാണ്. അതിനിടെ എക്‌സിക്യൂട്ടിവിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ നടി ശ്വേത മേനോന് ഭീഷണിയുമെത്തി. അമ്മയെക്കുറിച്ചും ഡബ്ല്യൂസിസിയെക്കുറിച്ചും മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ശ്വേത നിലപാട് വ്യക്തമാക്കിയിരിക്കുന്നു.
കൂടുതൽ സ്ത്രീകൾ
ശ്വേത മേനോനെ കൂടാതെ നാല് നടിമാരാണ് ഇത്തവണ അമ്മയുടെ എക്‌സിക്യൂട്ടീവിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. വിമന്‍ ഇന്‍ സിനിമ കലക്ടീവിലെ സജീവാംഗവും ആക്രമിക്കപ്പെട്ട നടിക്കൊപ്പം ഉറച്ച് നിന്ന താരവുമായ രമ്യ നമ്പീശനെ പുറത്താക്കിയാണ് നാല് നടിമാരെ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ശ്വേത മേനോന്‍, രചന നാരായണന്‍ കുട്ടി, മുത്തുമണി, ഹണി റോസ് എന്നിവരാണ് അമ്മ എക്‌സിക്യൂട്ടീവിലെ സ്ത്രീകള്‍.
ഫോണില്‍ ഭീഷണികള്‍
അമ്മ എക്‌സിക്യൂട്ടീവിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് മണിക്കൂറുകള്‍ക്കകമാണ് ശ്വേത മേനോന് ഫോണില്‍ ഭീഷണികള്‍ ലഭിച്ചത്. ഭീഷണിക്കോളുകള്‍ കൂടാതെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ പേരില്‍ വ്യാജ സന്ദേശവും ശ്വേത മേനോന് ലഭിക്കുകയുണ്ടായി. ഇതേ ഇന്‍ഡസ്ട്രിയില്‍ ഉള്ള ആളുകള്‍ തന്നെ നിങ്ങളെ ചതിക്കും എന്ന തരത്തിലാണ് വിളിച്ച ഒരാള്‍ സംസാരിച്ചത് എന്ന് ശ്വേത പറയുന്നു.
സിനിമ പുരുഷകേന്ദ്രീകൃതമല്ല
സംസാര രീതി പ്രകാരം സിനിമയില്‍ തന്നെ ഉള്ള, തന്നെ നന്നായി അറിയാവുന്ന ആരോ ആണ് വിളിച്ചതെന്നും ശ്വേത പറയുകയുണ്ടായി. മുംബൈ പോലീസില്‍ ശ്വേത പരാതി നല്‍കിയിട്ടുണ്ട്. ഇത്തരം ഭീഷണികളെ ശ്വേത മേനോന്‍ ചിരിച്ച് തള്ളുക മാത്രമാണ് ചെയ്യുന്നത്. മലയാള സിനിമാ രംഗം പുരുഷ കേന്ദ്രീകൃതമല്ല എന്നും ശ്വേത മേനോന്‍ നിലപാട് വ്യക്തമാക്കുന്നു.
പ്രതിഫലത്തിലേ വ്യത്യാസമുള്ളൂ
സിനിമയിലെ പ്രതിഫലത്തിന്റെ കാര്യത്തില്‍ സ്ത്രീയും പുരുഷനും തമ്മില്‍ വ്യത്യാസമുണ്ട് എന്ന കാര്യം സമ്മതിക്കുന്നു. എന്നാല്‍ താരസംഘടനയായ അമ്മ ആണ്‍പക്ഷമാണ് എന്ന് തോന്നുന്നില്ല. അമ്മയിലെ ചുമതലകള്‍ സ്ത്രീകള്‍ക്കാണോ പുരുഷന്മാര്‍ക്കാണോ നല്‍കിയിരിക്കുന്നത് എന്നും താന്‍ നോക്കാറില്ലെന്നും മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ശ്വേത അഭിപ്രായപ്പെട്ടു.
കരുത്തുറ്റ സ്ത്രീകളുണ്ട്
അവരവര്‍ക്ക് വേണ്ടി വാദിക്കാന്‍ കരുത്തുള്ള സ്ത്രീകളാണ് മലയാള സിനിമയില്‍ ഉള്ളത്. വാദിക്കുന്ന രീതി ചിലപ്പോള്‍ വ്യത്യസ്തമായേക്കാം എന്നേ ഉള്ളൂ. ഒരു സ്ത്രീ ആയത് കൊണ്ട് തന്നെ സിനിമാ സെറ്റില്‍ സ്ത്രീകള്‍ക്ക് നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളെക്കുറിച്ച് തീര്‍ച്ചയായും ബോധ്യമുണ്ട്. അത്തരം പ്രശ്‌നങ്ങളില്‍ താന്‍ എപ്പോഴും ശബ്ദം ഉയര്‍ത്തിയിട്ടുണ്ട് എന്നും ശ്വേത മേനോന്‍ പറയുന്നു.
സ്ത്രീകളുടെ പ്രശ്നങ്ങൾ ഉന്നയിക്കും
അമ്മ എക്‌സിക്യൂട്ടീവ് കമ്മറ്റിയില്‍ അംഗമായാല്‍ മാത്രമേ അത്തരം പ്രശ്‌നങ്ങളില്‍ പ്രതികരിക്കാന്‍ സാധിക്കൂ എന്നില്ല. തനിക്ക് വേണ്ടി താന്‍ പ്രതികരിക്കുമ്പോള്‍ അത് മറ്റുള്ളര്‍ക്കും പ്രയോജനപ്പെടാറുണ്ട്. സിനിമയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ താന്‍ സംഘടനയില്‍ ഉന്നയിക്കുമെന്നും താന്‍ മാത്രമല്ല, എക്‌സിക്യൂട്ടീവിലെ എല്ലാ സ്ത്രീകളും ഇത്തരം പ്രശ്‌നങ്ങള്‍ മുന്നോട്ട് വെയ്ക്കുമെന്നും ശ്വേത വ്യക്തമാക്കി.
ഡബ്ല്യൂസിസിയെക്കുറിച്ച് അറിയില്ല
വിമന്‍ ഇന്‍ കലക്ടീവിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും താന്‍ ആ കൂട്ടായ്മയില്‍ അംഗം അ്‌ല്ലെന്നും ശ്വേത മേനോന്‍ വ്യക്തമാക്കി. താന്‍ നിലവില്‍ അമ്മയിലെ അംഗമാണ്. കുറേ സംഘടനകളില്‍ അംഗമായിരിക്കാന്‍ തനിക്ക് സാധിക്കില്ലെന്നും ശ്വേത പറയുന്നു. വ്യക്തിപരമായ പ്രശ്‌നങ്ങള്‍ അനുഭവിച്ചപ്പോഴൊക്കെ ഒറ്റയ്ക്കാണ് കൈകാര്യം ചെയ്തത്. നേരത്തെയും ശ്വേത ഡബ്ല്യൂസിസിക്കെതിരെ രംഗത്ത് വന്നിട്ടുണ്ടായിരുന്നു.
വനിതാ സംഘടനയുടെ ആവശ്യമില്ല
വിമന്‍ ഇന്‍ സിനിമ കലക്ടീവ് രൂപീകരിക്കപ്പെട്ട സമയത്താണ് ശ്വേത സംഘടനയ്ക്ക് എതിരെ രംഗത്ത് വന്നത്. തനിക്ക് വനിതാ സംഘടനയുടെ സഹായം ആവശ്യമില്ലെന്നാണ് അന്നും ശ്വേത പറഞ്ഞത്. സ്വന്തം നിലപാടിനായി സ്വയം പോരാടാന്‍ തനിക്ക് അറിയാമെന്നും അതാണ് തന്റെ രീതിയെന്നും ശ്വേത പറഞ്ഞു. താരസംഘടനായ അമ്മ തനിക്ക് എല്ലാ പിന്തുണയും നല്‍കുന്നുണ്ടെന്നും വിമന്‍ ഇന്‍ സിനിമ കലക്ടീവ് ഇപ്പോള്‍ ജനിച്ചതല്ലേ ഉള്ളൂ എന്നുമാണ് ശ്വേത നേരത്തെ പ്രതികരിച്ചത്.