കാത്തിരുന്ന് തിരിച്ചടിച്ച് ഊർമിള ഉണ്ണി; ഇത് ദൈവം കൊടുത്തത്, അമ്മയോട് കളിച്ചാൽ ഇങ്ങനെയിരിക്കും
Recommended Video
കൊച്ചി: ദീപാ നിശാന്തും കലേഷും കവിതാ മോഷണവുമൊക്കെയാണ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. മാപ്പ് പറഞ്ഞ് തടിതപ്പാൻ ശ്രമിച്ചിട്ടും രൂക്ഷമായ ആക്രമണമാണ് ദീപാ നിശാന്തിനെതിരെ സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്. ദീപ നിശാന്തിന്റെ വിമർശനങ്ങൾക്ക് ഇരയായിട്ടുള്ളവർ കാത്തിരുന്ന് തിരിച്ചടിച്ച് തുടങ്ങിയിരിക്കുന്നു.
നടിയെ ആക്രമിച്ച കേസിൽ ദിലീപ് അനുകൂല നിലപാടുകളുടെ പേരിൽ ഏറെ പഴികേൾക്കേണ്ടി വന്ന ആളാണ് നടി ഊർമിള ഉണ്ണി. അന്ന് ദീപാ നിശാന്തും തന്റെ ഫേസ്ബുക്ക് പേജിൽ ഊർമിള ഉണ്ണിയെ കൊന്നു കൊലവിളിക്കുകയും അവരോടൊപ്പം വേദി പങ്കിടാൻ വിസമ്മതിക്കുകയും ചെയ്തിരുന്നു. എന്നാൽ ദീപാ നിശാന്തിനനെതിരെ തിരിച്ചടിയ്ക്കാൻ കാത്തിരുന്ന് കിട്ടിയ അവസരം മുതലാക്കുകയാണ് ഊർമിള ഉണ്ണി. അമ്മയെ പിന്തുണച്ച് മകൾ ഉത്തര ഉണ്ണിയും രംഗത്തുണ്ട്.
ദിലീപിനെ പിന്തുണച്ചതിന്
നടിയ ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ദിലീപിനെ താര സംഘടനയിൽ നിന്നും പുറത്താക്കിയിരുന്നു. ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യം സംഘടനയിൽ ആദ്യം ഉന്നയിച്ചത് ഊർമിള ഉണ്ണിയായിരുന്നു. വീട്ടിലെ ജോലിക്കാരി പോയാൽ അവർ തിരിച്ചെത്തുമോയെന്ന് ഒരു വീട്ടമ്മയ്ക്കുണ്ടാകുന്ന ആശങ്കപോലെ ഇതിനെ കണ്ടാൽ മതിയെന്നായിരുന്നു മാധ്യമങ്ങളോട് നടി പ്രതികരിച്ചത്. തികച്ചും പരിഹാസ രൂപത്തിൽ നടത്തിയ പ്രതികരണങ്ങളുടെ പേരിൽ ഊർമിള ഉണ്ണിക്കെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉയർന്നത്. സാംസ്കാരിക-രാഷ്ട്രീയ മേഖലയിൽ നിന്നുള്ള സ്ത്രീകൾ പോലും അവർക്കെതിരെ ആഞ്ഞടിച്ചു.
വേദി പങ്കിടാനില്ല
ഇതിന് പിന്നാലെയാണ് കോഴിക്കോട് വെച്ച് നടന്ന വൈക്കം മുഹമ്മദ് ബഷീർ പുരസ്കരാദാന ചടങ്ങിൽ നിന്നും താൻ വിട്ടുനിൽക്കുകയാണെന്ന് അറിയിച്ചുകൊണ്ട് ദീപാ നിശാന്ത് രംഗത്തെത്തിയത്. ചടങ്ങിൽ പങ്കെടുക്കുന്ന ഊർമിള ഉണ്ണിയോടുള്ള പ്രതിഷേധം എന്ന നിലയ്ക്കാണ് തന്റെ വിട്ടിനിൽക്കൽ എന്ന് ദീപ പ്രഖ്യാപിച്ചു. ദീപാ നിശാന്തിന് പിന്നാലെ പുരസ്കാരം ലഭിച്ച ചില വിദ്യാർത്ഥികളും ഇതേ കാരണം ചൂണ്ടിക്കാട്ടി ചടങ്ങിൽ നിന്നും വിട്ടുനിന്നു.
കവിതാ മോഷണ വിവാദം
താൻ എഴു വർഷങ്ങൾക്ക് മുൻപെഴുതിയ കവിത ദീപ നിശാന്തിന്റേതെന്ന പേരിൽ പ്രസിദ്ധികരിച്ചുവന്നതിനെ ചോദ്യം ചെയ്ത് എസ് കലേഷിട്ടൊരു ഫേസ്ബുക്ക് പോസ്റ്റിൽ നിന്നാണ് കവിതാ മോഷണത്തിന്റെ ചുരുളഴിയുന്നത്. തുടക്കം മുതൽ ഉരുണ്ടുകളിച്ച ദീപാ നിശാന്ത് ഒടുവിൽ മാപ്പുപറഞ്ഞ് തടിതപ്പാൻ ശ്രമിച്ചെങ്കിലും വിമർശനങ്ങൾ തുടരുകയാണ്. താനെഴുതിയ കവിതയാണെന്ന് തെറ്റിദ്ധരിപ്പിച്ച് കവി ശ്രീചിത്രൻ നൽകിയതാണ് കവിതയെന്നാണ് ദീപ നിശാന്ത് പറയുന്നത്.
വിടാതെ സോഷ്യൽ മീഡിയ
ദീപാ നിശാന്തും ശ്രീചിത്രനും മാപ്പ് പറഞ്ഞിട്ടും വിവാദങ്ങൾ കെട്ടടങ്ങുന്നില്ല. സോഷ്യൽ മീഡിയയും ഇവർക്ക് പിന്നാലെയുണ്ട്. ഇരുവരുടെയും മുൻകാല രചനകൾക്കും വേറെ അവകാശികളുണ്ടോയെന്ന് ചോദ്യം ചെയ്യുകയാണ് പലരും. ഒരിക്കൽ ഊർമിള ഉണ്ണിക്കൊപ്പം വേദി പങ്കിടാനില്ലെന്ന് പറഞ്ഞ ദീപാ നിശാന്തിനെ ഇന്ന് പല പരിപാടികളിൽ നിന്നും സംഘാടകർ ഒഴിവാക്കുകയാണ്. കവിതാ മോഷണത്തിലൂടെ ഇവരുടെ ധാർമികത നഷ്ടപ്പെട്ടിരിക്കുകയാണെന്നാണ് സംഘാടകർ നൽകുന്ന വിശദീകരണം
കാത്തിരുന്ന പ്രതികാരം
ദീപ നിശാന്തിന്റെ പേര് പരാമർശിക്കാതെയാണ് ഊർമ്മിള ഉണ്ണിയുടെ പരിഹാസം. കോപ്പിയടിക്കുന്ന ടീച്ചർമാർക്കൊപ്പം വേദി പങ്കിടരുതെന്ന് തന്റെ ജാതകത്തിൽ ഉണ്ടെന്ന് തോന്നുന്നുവെന്ന് ഊർമിള ഉണ്ണി ഫേസ്ബുക്കിൽ കുറിച്ചു, ഒപ്പം ദൈവം കൊടുക്കുന്നത് എന്ന കുറിപ്പുമുണ്ട്. നമ്മളനുഭവിക്കുന്ന സൗകര്യങ്ങൾ എല്ലാവർക്കും ഉണ്ടെന്ന് കരുതുന്ന വലംപിരി ശംഖിന്റെ പ്രചാരകരോട് ഒന്നും പറയാനില്ലെന്നായിരുന്നു അന്ന് ദീപാ നിശാന്ത് ഊർമിള ഉണ്ണിയെ പരിഹസിച്ചത്.
ഫേസ്ബുക്ക് പോസ്റ്റ്
ഊർമിള ഉണ്ണിയുടെ ഫേസ്ബുക്ക് പോസ്റ്റ്
അമ്മയ്ക്ക് പിന്തുണയുമായി മകളും
എന്റെ അമ്മയോട് കളിച്ചാൽ ദൈവം കൊടുക്കുമെന്ന അടിക്കുറിപ്പോടെ മകൾ ഉത്തര ഉണ്ണിയും ഇതേ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. ദിലീപ് വിഷയത്തിലെ അമ്മയുടെ നിലപാടുകളുടെ പേരിൽ സൈബർ ആക്രമണം നേരിടേണ്ടി വന്നത് മകൾ ഉത്തര ഉണ്ണിയായിരുന്നു.
ഫേസ്ബുക്ക് പോസ്റ്റ്
ഉത്തര ഉണ്ണിയുടെ ഫേസ്ബുക്ക് പോസ്റ്റ്
കണ്ണ് അടച്ചാല് അപ്പോ മിസ് ആവും'.. മുഖ്യന് നേരെയുള്ള ബിജെപിയുടെ കരിങ്കൊടി പ്രതിഷേധം! വൈറല് വീഡിയോ
ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ബാഹ്യശക്തികൾ നിയന്ത്രിച്ചിരുന്നു; ആരോപണവുമായി ജസ്റ്റിസ് കുര്യൻ ജോസഫ്