പോലീസ് അക്കാദമിയിലെ ബീഫ് വിലക്ക് മാധ്യമസൃഷ്ടി; മെനുവിൽ ബീഫ് മാത്രമല്ല മട്ടനുമില്ലെന്ന് എഡിജിപി!
തിരുവനന്തപുരം: പോലീസ് അക്കാദമിയിലെ ബീഫിന് വിലക്കെന്ന വാര്‍ത്ത മാധ്യമസൃഷ്ടിയാണെന്ന് എഡിജിപി ബി സന്ധ്യ. പോലീസ് അക്കാദമി ഡയറക്ടറാണ് ബി സന്ധ്യ. ഡയറ്റീഷ്യന് നല്കിയ നിര്‍ദേശമാണ് പിന്തുടര്ന്നത്. മട്ടനും മെനുവില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് എഡിജിപി വിശദീകരിച്ചു. കേരള പോലീസിന്റെ ഭക്ഷണ മെനുവില്‍ നിന്ന് ബീഫ് ഒഴിവാക്കിയ വാര്‍ത്ത കഴിഞ്ഞദിവസങ്ങളില്‍ വൻ ചർച്ചയായത്.
തൃശൂര്‍ പോലീസ് അക്കാദമിയിലിടക്കം സംസ്ഥാനത്തെ മറ്റ് പൊലീസ് ക്യാമ്പുകളിലെത്തിയ പുതിയ പൊലീസുകാര്ക്കായൊരുക്കിയ മെനുവിലാണ് ഇത്തരത്തില്‍ ബീഫ് ഒഴിവാക്കിയത്. ഈ വിഷയത്തിലാണ് ഇപ്പോള്‍ അക്കാദമി ഡയറക്ടര്‍ കൂടിയായ ബി സന്ധ്യ ഇപ്പോള്‍ വിശദീകരണം നല്‍കിയിരിക്കുന്നത്.ബീഫ് മാത്രമല്ല, മട്ടനും അച്ചാറും പപ്പടവും ഉള്‍പ്പടെയുള്ള വിഭവങ്ങള്‍ പുതിയ ഭക്ഷണമെനുവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഡയറ്റീഷ്യന് നല്കിയ ചാര്‍ട്ടാണ് ഫോളോ ചെയ്യുന്നതെന്നും പോലീസ് അക്കാദമി ഡയറക്ടർ വിശദീകരിച്ചു.
സംസ്ഥാനത്തെ വിവിധ ക്യാംപുകളില്‍ പുതിയ ബാച്ചിന് പരിശീലനം നടന്ന് കൊണ്ടിരിക്കുകയാണ്. ഇവിടേക്കെല്ലാമുളള മെനുവാണ് തൃശൂര്‍ പോലീസ് അക്കാദമി തയ്യാറാക്കിയിരിക്കുന്നത്. ചിക്കന്‍ കറി, മുട്ട, തുടങ്ങി സാമ്പാറും അവിയലും കഞ്ഞിയും വരെ പോലീസ് ഭക്ഷണ മെനുവില്‍ ഇടം പിടിച്ചിട്ടുണ്ട്.
പരിശീലനം നടക്കുന്ന ക്യാംപുകളില്‍ ഏതിലെങ്കിലും ബീഫ് ഉള്‍പ്പെടുത്തണം എന്നുണ്ടെങ്കില്‍ അതാത് ഭക്ഷണ കമ്മിറ്റിക്ക് തീരുമാനിക്കാവുന്നതാണെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഐജി ആയിരുന്ന സുരേഷ് രാജ് പുരോഹിത് അക്കാഡമി കാന്റീനില്‍ ബീഫ് നിരോധിച്ചിരുന്നു. പിന്നീട് വിവാദമായപ്പോള്‍ നിരോധനം പിന്‍വലിക്കുകയായിരുന്നു.