ഡ്യൂട്ടി രജിസ്റ്ററിൽ ഗവാസ്കറുടെ പേര് തിരുത്തി; മകളെ രക്ഷിക്കാൻ എഡിജിപി നടത്തിയ ശ്രമം പാളി
തിരുവനന്തപുരം: പോലീസ് ഡ്രൈവർ ഗവാസ്കറെ മർദ്ദിച്ച കേസിൽ സ്വന്തം മകളെ രക്ഷിക്കാൻ എഡിജിപി സുധേഷ് കുമാർ നടത്തിയ കള്ളക്കളികൾ പുറത്ത്. എഡിജിപിയുടെ മകൾ മർദ്ദിച്ചുവെന്ന് കാട്ടി ഗവാസ്കർ പരാതി നൽകിയ ദിവസം വാഹനം ഓടിച്ചത് മറ്റൊരാളായിരുന്നു എന്ന് വരുത്തിതീർക്കാനാണ് എഡിജിപി ശ്രമിച്ചത്. ഇതിനായി ഡ്യൂട്ടി ബുക്കിൽ ഗവാസ്കറിന് പകരം മറ്റൊരു പോലീസ് ഡ്രൈവറിന്റെ പേര് എഴുതിച്ചേർക്കുകയായിരുന്നുവെന്ന് കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം കണ്ടെത്തി. ഡ്യൂട്ടി രജിസ്റ്ററിൽ ഗവാസ്കറിന്റെ പേര് തിരുത്തി ജെയ്സൺ എന്ന ഡ്രൈവറുടെ പേരാണ് എഡിജിപി എഴുതിച്ചേർത്തത്. ഡ്യൂട്ടി രജിസ്റ്ററടക്കമുള്ള രേഖകൾ ക്രൈംബ്രാഞ്ച് സംഘം പിടിച്ചെടുത്തു.
ഗവാസ്കറിന് പകരം ജെയ്സൺ
ഡ്യൂട്ടി ബുക്കിൽ പേരുണ്ടായിരുന്ന ജെയ്സണെ അന്വേഷണസംഘം ചോദ്യം ചെയ്തു. എഡിജിപിയുടെ നിർദ്ദേശപ്രകാരം താൻ പേര് ഡ്യൂട്ടി ബുക്കിൽ എഴുതിച്ചേർക്കുകയായിരുന്നു എന്ന് ജെയ്സൺ മൊഴി നൽകി. ആശുപത്രിയിൽ നിന്നാണ് താൻ വാഹനം എടുത്തതെന്നും ജെയ്സൺ പറഞ്ഞു. കേസ് അട്ടിമറിക്കാൻ എഡിജിപി തന്നെ ശ്രമിച്ചെന്ന് വ്യക്തമാക്കുന്നതാണ് ജെയ്സന്റെ മൊഴി. കനകക്കുന്നിൽ പ്രഭാതസവാരിക്ക് കൊണ്ടുപോയി മടങ്ങിവരുമ്പോൾ എഡിജിപിയുടെ മകൾ തന്നെ ക്രൂരമായി മർദ്ദിച്ചുവെന്നായിരുന്നു ഗവാസ്കറുടെ പരാതി. കേസ് പിൻവലിക്കാൻ എഡിജിപി സമ്മർദ്ധം ചെലുത്തിയതായും ഗവാസ്കർ നേരത്തെ മൊഴി നൽകിയിരുന്നു.
ഗവാസ്കറിനെതിരെ എഡിജിപിയുടെമകൾ സ്നിഗ്ദ കുമാരിയുടെ പരാതിയും കെട്ടിച്ചമച്ചതാണെന്ന തെളിവുകളും ഇന്നലെ പുറത്തുവന്നിരുന്നു. ഗവാസ്കർ തന്റെ കാലിൽ പോലീസ് വാഹനം കയറ്റിയെന്നായിരുന്നു പരാതി. എന്നാൽ കാലിൽ ഓട്ടോറിക്ഷ കയറി പരുക്കുപറ്റിയെന്നാണ് എഡിജിപിയുടെ മകൾ ചികിത്സിച്ച ഡോക്ടറോട് പറഞ്ഞത്. ഡോക്ടറുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. വനിതാ പോലീസിനെക്കൊണ്ട് ഗവാസ്കറിനെതിരെ പരാതി നൽകിക്കാനും ശ്രമം നടന്നിരുന്നതായി ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഗവാസ്കർ മോശം സ്വഭാവമുള്ളയാളാണെന്ന് വരുത്തി തീർക്കാനായിരുന്നു ശ്രമം. എന്നാൽ ഇതും പൊളിയുകയായിരുന്നു.
മകളുടെ പരാതിയും വ്യാജം
ഗവാസ്കറിനെതിരെ എഡിജിപിയുടെ മകൾ സ്നിഗ്ദ കുമാരിയുടെ പരാതിയും കെട്ടിച്ചമച്ചതാണെന്ന തെളിവുകളും ഇന്നലെ പുറത്തുവന്നിരുന്നു. ഗവാസ്കർ തന്റെ കാലിൽ പോലീസ് വാഹനം കയറ്റിയെന്നായിരുന്നു പരാതി. എന്നാൽ കാലിൽ ഓട്ടോറിക്ഷ കയറി പരുക്കുപറ്റിയെന്നാണ് എഡിജിപിയുടെ മകൾ ചികിത്സിച്ച ഡോക്ടറോട് പറഞ്ഞത്. ഡോക്ടറുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. വനിതാ പോലീസിനെക്കൊണ്ട് ഗവാസ്കറിനെതിരെ പരാതി നൽകിക്കാനും ശ്രമം നടന്നിരുന്നതായി ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഗവാസ്കർ മോശം സ്വഭാവമുള്ളയാളാണെന്ന് വരുത്തി തീർക്കാനായിരുന്നു ശ്രമം. എന്നാൽ ഇതും പൊളിയുകയായിരുന്നു..
ഡിജിപിക്ക് പരാതി
തന്റെ മകൾ ഗവാസ്കറെ മർദ്ദിച്ചുവെന്ന ആരോപണം വ്യാജമാണ്. മോശം പെരുമാറ്റം കാരണം ഗവാസ്കറിനെ പലതവണ താക്കീത് ചെയ്തിരുന്നു. ഇതിന് പകരം വീട്ടാൻ തന്നെയും കുടുംബത്തേയും സമൂഹത്തിന് മുമ്പിൽ അപമാനിക്കാനാണ് ഗവാസ്കറുടെ ശ്രമമെന്നാരോപിച്ച് സുധേഷ് കുമാർ ഡിജിപിക്ക് പരാതി നൽകിയിരുന്നു. അശ്രദ്ധമായി വാഹനം ഓടിച്ചതുകൊണ്ടാണ് ഗവാസ്കറിന്റെ കഴുത്തിന് പരുക്ക് പറ്റിയതെന്നുമാണ് എഡിജിപി പരാതിയിൽ പറഞ്ഞിരുന്നത്. തനിക്കും കുടുംബത്തിനും സുരക്ഷാഭീഷണിയുണ്ടെന്ന് വീടിന് നേരെ ആക്രമണങ്ങൾ ഉണ്ടാകുന്നുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
അറസ്റ്റ്
എഡിജിപിയുടെ മകളുടെ മൊഴിയിൽ പൊരുത്തക്കേടുകളുണ്ടെന്ന് ക്രൈം ബ്രാഞ്ച് സംഘത്തിന് ബോധ്യമായിട്ടുണ്ട്. എഡിജിപിയുടെയും ഭാര്യയുടേയും മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ സാക്ഷികളും തെളിവുകളുമുണ്ടോയെന്ന് ഉറപ്പാക്കിയ ശേഷം അന്തിമ നിഗമനത്തിൽ എത്താമെന്നാണ് ക്രൈംബ്രാഞ്ച് സംഘത്തിൻരെ തീരുമാനം. അതേസമയം അറസ്റ്റ് സാധ്യത മുന്നിൽക്കണ്ട് എഡിജിപി മുൻകൂർ ജാമ്യത്തിന് ശ്രമം നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്.