ഹോട്ടലിൽ ബിൽ അടയ്ക്കാതെ മുങ്ങിയ എഡിജിപി! യെസ്, അത് തച്ചങ്കരി തന്നെ!ബിൽ തുക കേട്ടാൽ വീണ്ടും ഞെട്ടും..
ഔദ്യോഗിക ആവശ്യത്തിനായി തിരുവനന്തപുരത്ത് നിന്നും കോഴിക്കോടെത്തിയ തച്ചങ്കരി നേരിട്ടെത്തിയാണ് റാവിസിൽ മുറിയെടുത്തത്.
കോഴിക്കോട്: നഗരത്തിലെ ഹോട്ടലിൽ മുറിയെടുത്ത ശേഷം പണം നൽകാതെ മുങ്ങിയ എഡിജിപി ടോമിൻ തച്ചങ്കരി തന്നെയാണെന്ന് സ്ഥിരീകരിച്ചു. 2017 ഏപ്രിൽ എട്ടിന് കോഴിക്കോട്ടെ റാവിസ് ഹോട്ടലിലെത്തിയ അദ്ദേഹം പണമടയ്ക്കാതെയാണ് പോയത്.
ഔദ്യോഗിക ആവശ്യത്തിനായി തിരുവനന്തപുരത്ത് നിന്നും കോഴിക്കോടെത്തിയ തച്ചങ്കരി നേരിട്ടെത്തിയാണ് റാവിസിൽ മുറിയെടുത്തത്. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ സന്ദർശനം നടത്താനായാണ് തച്ചങ്കരി കോഴിക്കോടെത്തിയത്. ഏപ്രിൽ എട്ടിന് ഹോട്ടലിൽ മുറിയെടുത്ത അദ്ദേഹം പിറ്റേന്ന് ഏഴു മണിക്കാണ് മടങ്ങിയത്.

ഹോട്ടലിൽ നിന്നും മടങ്ങുമ്പോൾ ലഭിച്ച 8519 രൂപയുടെ ബിൽ ജില്ലാ പോലീസ് മേധാവിക്ക് നൽകാനായിരുന്നു തച്ചങ്കരി ഹോട്ടൽ ജീവനക്കാരോട് നിർദേശിച്ചത്. ഇതനുസരിച്ച് ഹോട്ടൽ ജീവനക്കാർ ബില്ലുമായി ജില്ലാ പോലീസ് മേധാവിയെ സമീപിച്ചെങ്കിലും ബില്ലടയ്ക്കാൻ അദ്ദേഹം തയ്യാറായില്ല. തുടർന്ന് ബിൽ പോലീസ് ആസ്ഥാനത്തേക്ക് അയക്കുകയായിരുന്നു.
എന്നാൽ പണം ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് റാവിസ് ഹോട്ടൽ മാനേജ്മെന്റ് പറയുന്നത്. അതേസമയം, താൻ ബില്ലടച്ചതാണെന്നും, ബിൽ പോലീസ് ആസ്ഥാനത്ത് എത്താൻ വൈകിയതാണ് വിവാദങ്ങൾക്ക് കാരണമായതെന്നുമാണ് തച്ചങ്കരി പ്രതികരിച്ചത്. സർക്കാർ നിശ്ചയിച്ചതിലും കൂടുതൽ തുക ചിലവഴിച്ചതിനാലാണ് ടോമിൻ തച്ചങ്കരിയുടെ ബിൽ പാസാക്കാത്തതെന്നും റിപ്പോർട്ടുകളുണ്ട്.












Click it and Unblock the Notifications