വനപാലകർ ശമ്പളം നൽകിയില്ല, ആദിവാസി വാച്ചർ തൂങ്ങിമരിച്ചു
തിരുവനന്തപുരം: ശമ്പളം ലഭിക്കാത്തതിലുള്ള സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വനംവകുപ്പിലെ വാച്ചറായ ആദിവാസി യുവാവ് വനത്തിനുള്ളിൽ തൂങ്ങിമരിച്ചു.അച്ചൻകോവിൽ ഫോറസ്റ്റ് ഡിവിഷനിലെ താത്കാലിക ജീവനക്കാരനായ മുതലത്തോട് ആദിവാസി കോളനിയിലെ ശശി(40) യാണ് മരിച്ചത്.
അച്ചൻകോവിലിനുള്ളിൽ ഉൾവനത്തിലെ പുളിഞ്ചി വനമേഖലയിലെ മരത്തിലാണ് ഇയാളെ തൂങ്ങിമരിച്ചനിലയിൽ കണ്ടത്. ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ അച്ചൻകോവിൽ ഫോറസ്റ്റ് ഓഫീസിലെത്തിയ ശശി ഉദ്യോഗസ്ഥരോട് ശമ്പളക്കുടിശിക ആവശ്യപ്പെട്ടുരുന്നു. ഇത് സംബന്ധിച്ച് ഏറെനേരെ സംസാരം നടന്നതായി സമീപവാസികളും പറയുന്നു.

തുടർന്ന് ശശി ജംഗ്ഷനിൽ എത്തിയപ്പോൾ കടം വാങ്ങിയ സാധനങ്ങളുടെ കാശ് വ്യാപാരികൾ ആവശ്യപ്പെട്ടു. ജോലി ചെയ്തിട്ടും ശമ്പളം ലഭിച്ചില്ലെന്നും എല്ലാം ശരിയാക്കാമെന്നും പറഞ്ഞ് ഭാര്യ ഷൈലജയുമൊത്ത് കാട്ടിലേക്ക് മടങ്ങി. വനവിഭവങ്ങൾ ശേഖരിക്കാൻ ഇരുവരും രണ്ട് വഴിക്ക് തിരിഞ്ഞു. വൈകിട്ടോടെ മടങ്ങിയെത്തിയ ഭാര്യ ശശി മരത്തിൽ തുങ്ങി നിൽക്കുന്നതാണ് കണ്ടത്.
ഇന്നലെ വൈകിട്ടോടെ കോന്നി പൊലീസും വനപാലകരും പുളിഞ്ചി വനമേഖലയിലെത്തി മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംഭവത്തിൽ കൊല്ലം സി.സി.എഫ് വിജയാനന്ദിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications