സംസ്ഥാന ഖജനാവ് കാലി, ധൂർത്ത് വാനോളം കണ്ണടയ്ക്ക് പിന്നാലെ ഭരണപരിഷ്കാര കമ്മീഷനും ധൂർത്തിൽ
കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ അടിസ്ഥാന ക്ഷേമപ്രവർത്തനങ്ങൾക്ക് പോലും തുക കണ്ടെത്താനാവാതെ സംസ്ഥാന സർക്കാർ ഉലയുമ്പോൾ ഭരണപരിഷ്കാരത്തിനെന്ന പേരിൽ മുൻ മുഖ്യമന്ത്രി വിഎസ്. അച്ച്യുതാനന്ദനെ അധ്യക്ഷനാക്കി രൂപീകരിച്ച കമ്മീഷൻ സർക്കാർ ഖജനാവിന് വലിയ ബാധ്യതയാവുന്നു. ശമ്പളത്തിനും അലവൻസുകൾക്കുമായി ഇതുവരെ രണ്ട് കോടിയിലധികം രൂപയാണ് ചിലവഴിച്ചത്. ഭരണം മെച്ചപ്പെടുത്താൻ കമ്മീഷൻ പല നിർദ്ദേശങ്ങളും മുന്നോട്ടുവെച്ചിട്ടുണ്ടെങ്കിലും ഇവയൊന്നും സർക്കാർ പരിഗണിക്കുന്നില്ലെന്നതാണ് വസ്തുത.
തുടരേണ്ടതുണ്ടോ
മുഖ്യമന്ത്രി പദവിയിൽ തടയപ്പെട്ടതിനെ തുടർന്ന് പാർട്ടിയുമായി ഇടഞ്ഞ വി.എസ്. അച്ച്യുതാനന്ദനെ തൃപ്തിപ്പെടുത്താനാണ് ഭരണപരിഷ്കാര കമ്മീഷനെന്ന പുതിയ സംവിധാനം രൂപീകരിച്ചത്. ഭരണത്തിന്റെ കടിഞ്ഞാണും പ്രധാന തീരുമാനങ്ങളും ആർക്കും പങ്കുവെക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടാണ് ഭരണപരിഷ്കാര കമ്മീഷനെ നോക്കുകുത്തിയാക്കുന്നതെന്ന ആക്ഷേപമുണ്ട്. സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ നീങ്ങുമ്പോൾ അധികചിലവ് വരുത്തുന്ന കമ്മീഷന്റെ പ്രവർത്തനം തുടരേണ്ടതില്ലെന്ന അഭിപ്രായവും ശക്തമാണ്. കാൽ ലക്ഷത്തിന്റെ കണ്ണട വാങ്ങി മന്ത്രി കെ.കെ ശൈലജയും അരലക്ഷത്തിന്റെ കണ്ണടയുമായി സ്പീക്കർ പി. ശ്രീരാമകൃഷ്ണനും ദൂർത്തിന്റെ പേരിൽ അടുത്തിടെ ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു.
കമ്മീഷൻ ഇങ്ങനെ
ഭരണ പരിഷ്‌കാര കമ്മീഷനിൽ അധ്യക്ഷൻ ഉൾപ്പെടെ നാല് അംഗങ്ങളേയാണ് സർക്കാർ നിയമിച്ചത്. അധ്യക്ഷനായ വിഎസ് അച്യുതാനന്ദന്‍റെ പേഴ്‌സണൽ സ്റ്റാഫിലെ 11 പേർ വേറെയും. ഇതോടെ 27 പേരെയാണ് ഭരണപരിഷ്‌കാര കമ്മീഷൻ എന്ന പേരിൽ സർക്കാർ തീറ്റിപോറ്റുന്നത്. അധ്യക്ഷന്റെ യാത്രാബത്ത, ശമ്പള ഇനത്തിൽ മാത്രമായി ഇതുവരെ സർക്കാർ 20303872 രൂപയാണ് ചെലവാക്കിയത്.
ചെലവോട് ചെലവ്
വിഎസിന് ശമ്പള ഇനത്തിൽ മാത്രം നൽകിയത് 902494 രൂപയാണത്രേ. ഇത് കൂടാതെ ആകാശ യാത്രക്കായി 140201 രൂപ, യാത്രാ ബത്തയായി 1,11066 രൂപ, മെഡിക്കൽ റീഇമ്പേഴ്‌സ്‌മെന്റായി 140779 രൂപ എന്നിങ്ങനെയും ചെലവാക്കിയിട്ടുണ്ട്. തീർന്നില്ല പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾക്കായി 16290551 രൂപയും ചെലവാക്കിയിട്ടുണ്ട്. അംഗങ്ങളുടെ യാത്രാചെലവും ശമ്പളവും മറ്റ് ബത്തയും വേറെ. ശമ്പളവും ബത്തയും പോരാഞ്ഞ് കമ്മീഷന്റെ പ്രവർത്തനങ്ങൾക്ക് വേണ്ടി സർക്കാർ വകയിരുത്തിയതാകട്ടെ 21,90338 രൂപ വേറേയും.
എന്ത് കാര്യം
കൊട്ടിഘോഷിച്ച് ഞെക്കിപഴിപ്പിച്ചെടുത്ത ഭരണപരിഷ്‌കാര കമ്മീഷൻ മുന്നോട്ട് വെച്ച ഒരു നിർദ്ദേശങ്ങൾ പോലും സർക്കാർ അംഗീകരിച്ചില്ലെന്നത് മറ്റൊരു വസ്തുത. സർക്കാർ ഭരണത്തിൽ ഏറിയിട്ട് ഇതുവരെ കമ്മീഷൻ ആകെ സമർപ്പിച്ചത് ഒരൊറ്റ ശുപാർശയാണ്. വിജിലൻസ് നവീകരണവുമായി ബന്ധപ്പെട്ട ശുപാർശയായിരുന്നു അത്. എന്നാൽ ഇതുവരെ അതിൽ ഒരു നടപടി പോലും ഉണ്ടായിട്ടില്ല. പേപ്പറിൽ മാത്രമായി കമ്മീഷന്റെ അധികാരം ചരുങ്ങുമ്പോൾ ശമ്പളവും ആനുകൂല്യങ്ങളും നൽകി ഇവരേയും പോറ്റാൻ സർക്കാർ ചെലവാക്കുന്നതും സംസ്ഥാന ഖജനാവിൽ നിന്ന് തന്നെ.