'ഒരു പൈസ പോലും പിരിക്കരുത്';സംഘാടക സമിതിയെ വിളിച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍
പണപ്പിരിവിന് എതിരെ വിമർശനം ശക്തമാകുന്നതിനിടെയാണ് അടൂരിന്റെ പ്രതികരണം.ഒരു പൈസ പോലും പിരിക്കരുതെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.

പത്തനംതിട്ട : സ്വയംവരം സിനിമയുടെ അമ്പതാം വാർഷിക ആഘോഷവുമായി ബന്ധപ്പെട്ടുള്ള പണപ്പിരിവ് വിവാദത്തിന് പിന്നാലെ പ്രതികരണവുമായി സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. തന്റെയോ സിനിമയുടെയോ പേരിൽ പണപ്പിരിവ് പാടില്ലെന്നും ഒരു പൈസ പോലും പിരിക്കരുതെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.
സംഘാടക സമിതിയെ വിളിച്ച് അടൂർ ഗോപാലകൃഷ്ണൻ തന്റെ ഈ നിലപാട് അറിയിച്ചു. പണപ്പിരിവിനെ ന്യായീകരിച്ചുകൊണ്ട് മന്ത്രി എം ബി രാജേഷ് പുറത്തിറക്കിയ ഉത്തരവിൽ അതൃപ്തി അറിയിക്കുകയായിരുന്നു അടൂർ.
സ്വയംവരം സിനിമയുടെ അമ്പതാം വാർഷിക ആഘോഷത്തിനുള്ള പണപ്പിരിവ് ഉത്തരവ് വിവാദമായതിന് പിന്നാലെ പണപ്പിരിവിനെ ന്യായീകരിച്ചുകൊണ്ട് മന്ത്രി എം ബി രാജേഷ് രംഗത്തെത്തിയിരുന്നു,. പണപ്പിരിവ് നടത്തുന്നത് സാധാരണ നടപടിയെന്നായിരുന്നു മന്ത്രി എം.ബി. രാജേഷിന്റെ പ്രതികരണം.
അടൂർ ഗോപാലകൃഷ്ണന്റെ സ്വയംവരം സിനിമയുടെ അമ്പതാം വാർഷിക ആഘോഷങ്ങൾക്ക് തദേശ സ്ഥാപനങ്ങൾ ഫണ്ട് നൽകണമെന്ന് തദേശ സ്വയം ഭരണ വകുപ്പ് ഉത്തരവിറക്കിയിരുന്നു. പത്തനംതിട്ട ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾ ഫണ്ട് നൽകണമെന്നാണ് ഉത്തരവ്. 5000 രൂപ വരെ നൽകണം എന്നാണ് തദ്ദേശഭരണ വകുപ്പ് ഉത്തരവിൽ പറയുന്നത്. അടൂരിലാണ് സ്വയംവരം സിനിമയുടെ അമ്പതാം വാർഷികാഘോഷങ്ങൾ നടക്കുന്നത്.
സ്വയംവരത്തിന്റെ അൻപതാം വാർഷികം വിപുലമായി ആഘോഷിക്കാൻ സർക്കാർ നേരത്തേ തീരുമാനിച്ചിരുന്നു. ഇതിനായി സംഘാടക സമിതിയെയും രൂപീകരിച്ചിരുന്നു. സംഘാടക സമിതിയാണ് സർക്കാരിനോടു പണപ്പിരിവിന് അനുമതി തേടിയത്. ഇതിനു അനുമതി നൽകിക്കൊണ്ടാണ് തദ്ദേശ വകുപ്പിന്റെ ഉത്തരവ്.












Click it and Unblock the Notifications