ഗാന്ധിവധം പുനഃസൃഷ്ടിച്ചവരൊക്കെ എംപിമാർ, അനീതിക്കെതിരെ ശബ്ദമുയർത്തിയവർ രാജ്യദ്രോഹികളെന്ന് അടൂർ!
തിരുവനന്തപുരം: ആൾക്കൂട്ട ആക്രമണത്തിനെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ച വിഷയത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ രംഗത്ത്. രാജ്യത്ത് ജനാധിപത്യം നിലനില്‍ക്കുന്നുണ്ടെന്ന വിശ്വാസത്തിലാണ് താനടക്കമുള്ളവര്‍ ഒരു അനീതി ശ്രദ്ധയില്‍പ്പെടുത്താന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചതെന്നും രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും ആശങ്കാ ജനകമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
ആൾക്കൂട്ട ആക്രമണത്തിനെതിരെ കത്ത്; മോദിയുടെ പ്രതിച്ഛായ നഷ്ടപ്പെട്ടു, അടൂർ അടക്കമുള്ളവർക്കെതിരെ കേസ്!
രാജ്യത്ത് ഒരു അനീതി നടക്കുമ്പോള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് കത്തെഴുതിയത്. വിനീതനായിട്ടാണ്, ധിക്കാരപരമായി എഴുതിയതല്ല ആ കത്ത്. അതില്‍ ഒപ്പിട്ട 49 പേരില്‍ ഒരാള്‍ പോലും രാഷ്ട്രീയക്കാരല്ല. മാധ്യമപ്രവര്‍ത്തകരും സാംസ്‌കാരിക പ്രവര്‍ത്തകരുമാണെന്നും അദ്ദേഹം വ്യക്തമാക്കി. കോടതി അത്തരമൊരു പരാതി പരിഗണിച്ച് കേസെടുക്കാന്‍ ആവശ്യപ്പെട്ടത് തന്നെ രാജ്യത്തെ ആശങ്കജനകമായ സാഹചര്യം വ്യക്തമാക്കുന്നു.
ഗോഡ്‌സെ ഗാന്ധിജിയെ വെടിവെച്ചത് പോലെ ഗന്ധി പ്രതിമ ഉണ്ടാക്കി അതിന് നേരെ വെടിവെച്ചവർ ഇപ്പോൾ എപിമാരാണ്. അവർ രാജ്യദ്രോഹികളല്ല. അത്തരക്കാരെ ഒരു കോടതിയും ഭരണകൂടവും കാണുന്നില്ല. അത്തരമൊരു രാജ്യത്താണ് നമ്മൾ ജീവിക്കുന്നത്. നീതിന്യായ വ്യവസ്ഥയിലും സംശയമുണ്ടാക്കുന്ന നിലയിലാണ് രാജ്യം പോകുന്നതെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.