ശബരിമലയിൽ ടിയാനെൻമെൻ സ്ക്വയർ ആവർത്തിക്കും, മുഖ്യമന്ത്രിക്ക് നേരെ പരിഹാസവുമായി ജയശങ്കർ
കോഴിക്കോട്: ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് പന്തളം രാജകുടുംബത്തിനും ശബരിമല മേൽശാന്തിക്കുമെതിരെ രൂക്ഷമായ പ്രതികരണമാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയത്. യുവതികൾ പ്രവേശിച്ചാൽ ക്ഷേത്രം അടച്ച് താക്കോൽ പന്തളം രാജകുടുംബത്തിൽ ഏൽപ്പിച്ച് ഇറങ്ങിപ്പോകും എന്ന കണ്ഠരര് രാജീവരുടെ വാക്കുകളാണ് മുഖ്യമന്ത്രിയുടെ രൂക്ഷമായ പ്രതികരണത്തിന് ഇടയാക്കിയത്.
ശബരിമല മേൽശാന്തിമാരെ ബ്രഹ്മചര്യം പറഞ്ഞ് പരിഹസിച്ച മുഖ്യമന്ത്രി കോന്തലയ്ക്കൽ കെട്ടി നടക്കുന്ന താക്കോലിൽ അല്ല അധികാരമെന്നും വ്യക്തമാക്കി. ശബരിമല ക്ഷേത്രത്തിന്റെ അധികാരം ദേവസ്വം ബോർഡിനാണ് എന്നും അർത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം മുഖ്യമന്ത്രി വ്യക്തമാക്കി. അതിനിടെ മുഖ്യമന്ത്രിയുടെ വാക്കുകളെ പരിഹസിച്ച് അഡ്വക്കേറ്റ് ജയശങ്കർ രംഗത്ത് വന്നിരിക്കുകയാണ്.
അഡ്വക്കേറ്റ് എ ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്: താഴമൺ തന്ത്രിയുടെ തറവാട്ടു മുതലല്ല, ശബരിമല ക്ഷേത്രം. പന്തളം രാജാവിനു സ്ത്രീധനം കിട്ടിയതുമല്ല. അത് ദേവസ്വം ബോർഡിന്റെ സ്വത്താണ്. അതായത് സർക്കാരിന്റെ മാത്രം സ്വത്താണ്. ക്ഷേത്രം പൂട്ടി താക്കോൽ കോന്തലയിൽ കെട്ടി നാടുവിട്ടു പോകാനാണ് തന്ത്രിയുടെ പരിപാടിയെങ്കിൽ നടപ്പില്ല. തന്ത്രിയെയും പൂജാരിയെയും പഴയ രാജാവിനെയുമൊക്കെ കൈകാര്യം ചെയ്യാൻ ഈ സർക്കാരിനു കരുത്തുണ്ട്. സുപ്രീംകോടതി വിധി അന്തിമമാണ്. റിവ്യൂ പെറ്റീഷൻ കൊടുക്കുന്ന പ്രശ്നമില്ല. സ്ത്രീ സഖാക്കളുടെ ആരാധനാ സ്വാതന്ത്ര്യം ഉറപ്പു വരുത്തും.
പതിനെട്ടാം പടിക്കു താഴെ കുത്തിയിരുന്നു ശരണം വിളിച്ച് കവിതയ്ക്കും രഹനയ്ക്കും ദർശനം നിഷേധിച്ച പരികർമികളെ ഉടൻ പിരിച്ചുവിടും. അകാരണമായി ശരണം വിളിക്കുന്നത് നിരോധിക്കും. മണ്ഡലപൂജയ്ക്ക് നടതുറക്കുമ്പോൾ വീണ്ടും അലമ്പുണ്ടാക്കാനാണ് പരിപാടിയെങ്കിൽ സർക്കാർ കയ്യുംകെട്ടി നോക്കിയിരിക്കില്ല. പട്ടാളത്തെ വിളിക്കും; ശബരിമലയിൽ ടിയാനെൻമെൻ സ്ക്വയർ ആവർത്തിക്കും എന്നാണ് അഡ്വക്കേറ്റ് ജയശങ്കർ മുഖ്യമന്ത്രിയുടെ വാക്കുകളെ പരിഹസിക്കുന്നത്.