''നിരന്തരം വിമർശിക്കുന്നു എന്നു കരുതി പാഷയോട് തെല്ലുമില്ല വിരോധം'' പരിഹാസവുമായി അഡ്വ. ജയശങ്കർ
കൊച്ചി: ജസ്റ്റിസ് കെമാൽ പാഷയുടെ സുരക്ഷാ പിൻവലിച്ച സർക്കാർ നടപടിയെ വിമർശിച്ച് അഡ്വ. എ ജയശങ്കർ. കെമാൽ പാഷയെ അപായപ്പെടുത്താൻ യാതൊരു ഉദ്ദേശവുമില്ലെന്ന് ഐഎസ് വക്താവ് ദമാസ്കസിൽ നിന്ന് ഇ മെയിൽ അയച്ചിട്ടുണ്ട്. അതുകൊണ്ട് പോലീസുകാരെ പിൻവലിച്ചതെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അഡ്വ. ജയശങ്കർ പരിഹസിക്കുന്നു.
ഐഎസ് ഭീഷണിയുള്ളതിനാൽ രണ്ടു വർഷത്തോളമായി ജസ്റ്റിസ് കെമാൽ പാഷയ്ക്ക് സായുധരായ ഉദ്യോഗസ്ഥരുടെ സുരക്ഷയുണ്ടായിരുന്നു. എന്നാൽ നിലവിൽ ഭീഷണിയൊന്നും ഇല്ലെന്ന സുരക്ഷാ പരിശോധനാ കമ്മിറ്റിയുടെ വിലയിരുത്തലിനെ തുടർന്നാണ് പോലീസുകാരെ തിരിച്ചുവിളിച്ചത്. സർക്കാരിനെതിരെ വിമർശനങ്ങൾ ഉന്നയിക്കുന്ന പശ്ചാത്തലത്തിലാണ് നടപടിയെന്ന് ജസ്റ്റിസ് കെമാൽ പാഷയും വിമർശിച്ചിരുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം
ജസ്റ്റിസ് കെമാൽ പാഷയുടെ മഹത്വത്തെ പറ്റി ആർക്കുമില്ല സംശയം. നിർഭയമായും നിർദയമായും നീതി നടപ്പാക്കിയ, ഏറ്റവുമധികം കുറ്റവാളികൾക്കു തൂക്കുകയർ വിധിച്ച ന്യായാധിപൻ. വിരമിച്ച ശേഷം പുതിയ ലാവണമൊന്നും സ്വീകരിക്കാതെ സർക്കാരിനെയും പോലീസിനെയും വിമർശിച്ചു കൊണ്ടേയിരിക്കുന്ന മഹാൻ.
അദ്ദേഹത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ നിയോഗിച്ച നാല് കോൺസ്റ്റബിൾമാരെ പോലീസ് തിരിച്ചു വിളിച്ചു. പ്രതികാര നടപടിയാണെന്ന് പാഷയും ആരാധകരും ആവലാതി പറയുന്നു.
പോലീസ് പറയുന്നത് വേറൊന്നാണ്: IS തീവ്രവാദികളുടെ ഭീഷണി ഉണ്ടായിരുന്നതു കൊണ്ടാണ് ഇദ്ദേഹത്തിന് പോലീസ് സംരക്ഷണം നൽകിയിരുന്നത്. ഇപ്പോൾ ആ ഭീഷണിയില്ല. കെമാൽ പാഷയെ അപായപ്പെടുത്താൻ യാതൊരു ഉദ്ദേശവുമില്ലെന്ന് IS വക്താവ് ദമാസ്കസിൽ നിന്ന് ഇ മെയിൽ അയച്ചിട്ടുണ്ട്. അതുകൊണ്ട് കോൺസ്റ്റബിൾസിനെ പിൻവലിച്ചു. സോ സിംപിൾ! നിരന്തരം വിമർശിക്കുന്നു എന്നു കരുതി പാഷയോട് തെല്ലുമില്ല വിരോധം. ആ അല്പത്തരം കാണിക്കുന്നവരല്ല ഞങ്ങൾ.












Click it and Unblock the Notifications