സിപിഎമ്മിന്റെ കരിമ്പട്ടികയില്‍ ഷാജഹാനും ശ്രീജിത്ത് പണിക്കരും ജോസഫ് സി മാത്യവുമെന്ന് ജയശങ്കർ
കൊച്ചി: അഡ്വ എ ജയശങ്കര്‍ പാനലില്‍ ഉള്ള ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കില്ല എന്നാണ് സിപിഎം പറയുന്നത്. കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസിലെ ന്യൂസ് അവര്‍ ചര്‍ച്ച ബഹിഷ്‌കരിച്ചുകൊണ്ടാണ് എഎന്‍ ഷംസീര്‍ ഇക്കാര്യം പറഞ്ഞത്.
എന്തായാലും ഈ വിവാദത്തില്‍ ഷംസീറിന്റെ വിശമായ വിശദീകരണം വന്നുകഴിഞ്ഞു. ഇപ്പോഴിതാ അഡ്വ ജയശങ്കറും തന്റെ ഭാഗം പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ്. തന്നെ മാത്രമല്ല സിപിഎം കരിമ്പട്ടികയില്‍ പെടുത്തിയിട്ടുള്ളത് എന്നും ഇത് ആദ്യത്തെ സംഭവം അല്ലെന്നും ആണ് ജയശങ്കര്‍ പറയുന്നത്. റിപ്പോര്‍ട്ടര്‍ ലൈവിനോടായിരുന്നു ജയശങ്കറിന്റെ പ്രതികരണം...

കരിമ്പട്ടിക
ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന പലരേയും സിപിഎം കരിമ്പട്ടികയില്‍ പെടുത്തിയിട്ടുണ്ട് എന്നാണ് അഡ്വ ജയശങ്കര്‍ റിപ്പോര്‍ട്ടര്‍ ലൈവിനോട് പറഞ്ഞിട്ടുള്ളത്. രാഷ്ട്രീയ നിരീക്ഷകര്‍ എന്ന ലേബലില്‍ എത്തുന്ന ചിലര്‍ പങ്കെടുക്കുന്ന ചര്‍ച്ചകളില്‍ നിന്ന് വിട്ടുനില്‍ക്കും എന്ന് ചാനല്‍ മേധാവികളെ അറിയിച്ചിട്ടുണ്ട് എന്നാണ് ഷംസീര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.

പണിക്കരും ഷാജഹാനും ഉള്‍പ്പെടെ
കെഎം ഷാജഹാന്‍, ശ്രീജിത്ത് പണിക്കര്‍, ജോസഫ് സി മാത്യു തുടങ്ങിയവരേയും സിപിഎം കരിമ്പട്ടികയില്‍ പെടുത്തിയിട്ടുണ്ട് എന്നാണ് ജയശങ്കര്‍ പറയുന്നത്. കെഎം ഷാജഹാനേയും ജോസഫ് സി മാത്യുവിനേയും പലപ്പോഴും ഇടത് നിരീക്ഷകര്‍ എന്ന രീതിയില്‍ ആണ് ചാനലുകളില്‍ അവതരിപ്പിക്കാറുളളത്. ശ്രീജിത്ത് പണിക്കരും കടുത്ത ഇടത് വിമര്‍ശകനാണ്.

രണ്ടാമത്തെ അനുഭവം
ഷംസീറിന് മുമ്പ്, എംബി രാജേഷില്‍ നിന്നും ഇത്തരം ഒരു അനുഭവം ഏഷ്യാനെറ്റില്‍ നേരിട്ടിട്ടുണ്ട് എന്നും ജയശങ്കര്‍ പറയുന്നുണ്ട്. കെഎം ഷാജഹാനും താനും ഉണ്ടെങ്കില്‍ ചര്‍ച്ചയില്‍ പങ്കെടുക്കേണ്ടതില്ലെന്നാണ് പാര്‍ട്ടി തീരുമാനം എന്ന് വിനു വി ജോണിനെ എംബി രാജേഷ് അറിയിച്ചു എന്നാണ് പറയുന്നത്. അന്ന് ഇക്കാര്യം വിനു വി ജോണ്‍ സൂചിപ്പിച്ചിരുന്നുവത്രെ.

തുടങ്ങിയത് ഇന്ത്യാവിഷനില്‍
എംവി നികേഷ് കുമാറിനും എന്‍പി ചന്ദ്രശേഖറിനും ഒപ്പം ഇന്ത്യാവിഷനില്‍ ആണ് താന്‍ ചാനല്‍ ചര്‍ച്ചയില്‍ ആദ്യമായി പങ്കെടുക്കുന്നത് എന്നാണ് ജയശങ്കര്‍ പറയുന്നത്. 2004 ല്‍ ആയിരുന്നു അത്. തനിക്ക് ശരിയെന്ന് തോന്നുന്ന അഭിപ്രായങ്ങളാണ് താന്‍ ഇത്രയും കാലം പറഞ്ഞിട്ടുള്ളത്. അത് എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടോളണം എന്നില്ല. അതല്ലാതെ തന്നോട് സ്ഥിരമായ വൈരാഗ്യത്തിനോ എതിര്‍പ്പിനോ എന്തെങ്കിലും കാരണമുണ്ടെന്ന് തോന്നുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

ചര്‍ച്ചയില്‍ പലരും
സിപിഎമ്മിന്റെ ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്‌കരണത്തിന് ശേഷവും സിപിഎം നേതാക്കള്‍ക്കൊപ്പം ചര്‍ച്ചകളില്‍ പങ്കെടുത്തിട്ടുണ്ട് എന്നും അതില്‍ അവര്‍ക്കൊന്നും ആക്ഷേപം ഉണ്ടായിരുന്നില്ല എന്നും ജയശങ്കര്‍ പറയുന്നുണ്ട. ഇപ്പോള്‍ എന്താണ് ഇങ്ങനെ ഒരു നിലപാട് എടുക്കാന്‍ കാരണം എന്ന് അറിയില്ലെന്നും പറയുന്നു.

ഒരത്ഭുതവും തോന്നിയില്ല
ഷംസീര്‍ ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോയപ്പോള്‍ തനിക്ക് ഒരു അത്ഭുതവും തോന്നിയില്ലെന്നും ജയശങ്കര്‍ പറയുന്നു. രാജേഷില്‍ നിന്നുള്ള മുന്‍ അനുഭവം ഉള്ളതിനാല്‍ ആയിരുന്നു അത്. എന്തായാലും താന്‍ ഉള്‍പ്പെടെയുള്ള ചിലരെ ബഹിഷ്‌കരിക്കാന്‍ ഒരു തീരുമാനമുണ്ടെന്ന് ഉറപ്പായതായും ജയശങ്കര്‍ വ്യക്തമാക്കി.

മാന്യമായ തൊഴിലും വരുമാനവും ഉണ്ട്
ചര്‍ച്ചകളില്‍ സിപിഎം പ്രതിനിധികള്‍ പങ്കെടുത്താലും പങ്കെടുത്തില്ലെങ്കിലും അത് തന്നെ ബാധിക്കുന്ന വിഷയമല്ലെന്നാണ് ജയശങ്കറിന്റെ പക്ഷം. തന്റെ ഉപജീവനമാര്‍ഗ്ഗം ഇത്തരം ചര്‍ച്ചകളല്ല, മാന്യമായ ഒരു തൊഴിലും വരുമാനവും ആസ്തിയും ഉണ്ട്. വളരെ സന്തോഷത്തില്‍ ജീവിക്കുന്ന ഒരു മനിഷ്യനാണ് താന്‍ എന്നും ജയശങ്കര്‍ പറയുന്നു.












Click it and Unblock the Notifications