സഖാക്കൾ സമയാസമയങ്ങളിൽ ഇത് മൂന്നും മാറിമാറി പ്രയോഗിക്കേണ്ടതാണ്, ട്രോളി ജയശങ്കർ
കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കള്‍ വിരുദ്ധാഭിപ്രായം പറയുന്നത് ചര്‍ച്ചയാകുന്നു. അറസ്റ്റിലായ അലനും താഹയും മാവോയിസ്റ്റുകളാണ് എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് പറയുന്നത്. ചായ കുടിക്കാൻ പോയപ്പോഴല്ല ഇവരെ അറസ്റ്റ് ചെയ്തത് എന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
അലനും താഹയ്ക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് പി ജയരാജനും ആരോപിക്കുകയുണ്ടായി. എന്നാല്‍ ഇരുവരും ഇപ്പോഴും സിപിഎം പ്രവര്‍ത്തകരാണെന്നും ഇവര്‍ക്കെതിരെ പാര്‍ട്ടി നടപടി സ്വീകരിച്ചിട്ടില്ലെന്നുമാണ് കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഇതോടെ യുഎപിഎ വിഷയത്തിൽ പാർട്ടിക്കുളളിലെ ആശയക്കുഴപ്പം വ്യക്തമായിരിക്കുകയാണ്.
സംഭവത്തിൽ സിപിഎമ്മിനെ പരിഹസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് അഡ്വക്കേറ്റ് എ ജയശങ്കർ. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: '' പന്തീരങ്കാവിലെ അലനും താഹയും ചായ കുടിക്കാൻ പോകുമ്പോൾ ആളു മാറി പോലീസ് പിടികൂടിയതല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് സർക്കാർ ഭാഷ്യമാണ്. അലനും താഹയും എസ്എഫ്ഐയിൽ നുഴഞ്ഞു കയറിയ മാവോയിസ്റ്റുകളായിരുന്നു എന്നത് സഖാവ് പി ജയരാജൻ്റെ വ്യക്തിപരമായ അഭിപ്രായം മാത്രം.
അലനും താഹയും സിപിഎം പ്രവർത്തകർ തന്നെയാണ്, മാവോയിസ്റ്റുകളല്ല എന്ന പി മോഹനൻ്റെ അഭിപ്രായം ബുദ്ധിജീവികളെയും മനുഷ്യാവകാശ പ്രവർത്തകരെയും സമാധാനിപ്പിക്കാനും കോൺഗ്രസ്, ലീഗ് പാർട്ടികളുടെ മുതലെടുപ്പ് തടയാനും ഉദ്ദേശിച്ചാണ്. അതു കൊണ്ട് സഖാക്കൾ സമയാസമയങ്ങളിൽ ഇത് മൂന്നും മാറിമാറി പ്രയോഗിക്കേണ്ടതാണ്. അഭിപ്രായം ഇരുമ്പുലക്കയല്ല എന്ന കാര്യം മറക്കരുത്.
ഊപ്പ ചുമത്തുകയും അന്വേഷണം എൻഐഎ ഏറ്റെടുക്കുകയും ചെയ്തതു കൊണ്ട് അലനും താഹയും അടുത്ത കാലത്തൊന്നും പുറത്തു വരികയില്ല. ഭരണകൂട ഭീകരതയെ എതിർക്കാനും കരിനിയമങ്ങൾക്കെതിരെ പോരാടാനുമുളള ഒരവസരവും നമ്മൾ പാഴാക്കരുത്''.