ബിഷപ്പിനെ സംരക്ഷിക്കാന്‍ രാഷ്ട്രീയക്കാരും സാംസ്കാരിക നേതാക്കളും ഒറ്റക്കെട്ട്: അഡ്വ ജയശങ്കര്‍
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന പരാതിയില്‍ 75 ദിവസം കഴിഞ്ഞിട്ടും ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതിനെതിരെ രൂക്ഷ വിമര്‍ശനവുമായി അഡ്വ ജയശങ്കര്‍. ബിഷപ്പിന്‍റെ കാര്യത്തില്‍ രാഷ്ട്രീയക്കാരും സാംസ്കാരിക നേതാക്കളും ഒറ്റക്കെട്ടാണെന്നും വനിതാ സാംസ്കാരിക നേതാക്കള്‍ക്ക് സംസാര ശേഷി നഷ്ടപ്പെട്ടുവെന്നും ജയശങ്കര്‍ തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റ് ഇങ്ങനെ
ജലന്തർ മെത്രാനെതിരെ ഒരു കന്യാസ്ത്രീ പരാതി കൊടുത്തിട്ട് ദിവസം 75ആയി. പോലീസ് അന്വേഷണം അനന്തമായി നീണ്ടു പോകുന്നു. ഡിവൈഎസ്പി കൈവിലങ്ങുമായി ഒരു തവണ ജലന്തർ വരെ പോയെങ്കിലും ഡിജിപി ഏമാൻ തിരിച്ചു വിളിച്ചു.
ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിപക്ഷ നേതാവിനോ കെപിസിസി പ്രസിഡന്റിനോ പ്രതിഷേധമില്ല. ലീഗ്, ബിജെപി നേതാക്കളുടെ കാര്യവും തഥൈവ. കെഎം മാണിയും പിസി ജോർജും ബിഷപ്പിൻ്റെ കാര്യത്തിൽ (മാത്രം) ഒറ്റക്കെട്ടാണ്.
സ്ത്രീസുരക്ഷയെ പറ്റി വേവലാതിപ്പെടുന്ന ഒട്ടേറെ വനിതാ സംഘടനകളുണ്ട് നമ്മുടെ നാട്ടിൽ. സഖാവ് ജോസഫൈൻ നയിക്കുന്ന വനിതാ കമ്മീഷനുണ്ട്. കെആർ ഗൗരിയമ്മ മുതൽ ചിന്താ ജെറോം വരെയുള്ള ധീരനേതാക്കളുണ്ട്. ഡോക്ടർ ദേവിക മുതൽ ദീപാ നിഷാന്ത് വരെ അസംഖ്യം സാംസ്കാരിക നായികമാരുണ്ട്. സകലർക്കും സംസാരശേഷി നഷ്ടപ്പെട്ടു പോയി.
നീതി തേടി ഏതാനും കന്യാസ്ത്രീകൾ എറണാകുളത്ത് ഹൈക്കോടതി ജങ്ഷനിൽ സത്യഗ്രഹം നടത്തുന്നതു വരെ എത്തി നിൽക്കുന്നു കാര്യങ്ങൾ. അവിടെ നിന്ന് വിളിച്ചാൽ കേൾക്കുന്ന ദൂരമേയുളളൂ മേജർ ആർച്ച് ബിഷപ്പിന്റെ അരമനയിലേക്ക്. പക്ഷേ, പീഡിതയായ കന്യാസ്ത്രീക്കു വേണ്ടി അരവാക്കെങ്കിലും പറയാൻ ആരുമില്ല.
ഫ്രാങ്കോ പിതാവിനെ വാഴ്ത്തപ്പെട്ടവനും തുടർന്ന് വിശുദ്ധനുമായി പ്രഖ്യാപിച്ചാൽ നന്നായിരിക്കും.