കോണ്‍ഗ്രസിനും കെസിക്കും അഡ്വ ജയശങ്കറിന്‍റെ വക എട്ടിന്‍റെ താങ്ങ്!! ഇനി പിടിച്ചാല്‍ കിട്ടില്ല
കഴിഞ്ഞ ദിവസമാണ് 2019 ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മൂന്ന് നിര്‍ണായക കമ്മിറ്റികള്‍ കോണ്‍ഗ്രസ് രൂപീകരിച്ചത്. തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിന് ഒമ്പതംഗ കോര്‍ കമ്മിറ്റിയും, പ്രകടന പത്രിക രൂപം നല്‍കാനായി 19 അംഗ മാനിഫെസ്റ്റോ കമ്മിറ്റി, തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ 13 അംഗ പബ്ലിസിറ്റി കമ്മിറ്റി എന്നിവയ്ക്കാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രൂപം നല്‍കിയത്.
ഒമ്പതംഗം കോര്‍ കമ്മിറ്റിയില്‍ എകെ ആന്‍റണിയ്ക്കൊപ്പം കെസി വേണുഗോപാലും ഉള്‍പ്പെടുന്നു. എന്നാല്‍ കെസിയുടെ നിയമനത്തെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് അഡ്വ ജയശങ്കര്‍. ജയശങ്കറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

മുങ്ങിപ്പോയ വാര്‍ത്ത
പ്രളയത്തിനും ദുരിതാശ്വാസ പ്രവർത്തനത്തിനും വിദേശസഹായ വിവാദത്തിനുമിടയിൽ മുങ്ങിപ്പോയ ഒരു പ്രധാന വാർത്ത- കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി പാർട്ടിയുടെ തെരഞ്ഞെടുപ്പ് കമ്മറ്റി പുന:സംഘടിപ്പിച്ചു.

യുവതുര്‍ക്കികള്‍
ആൻ്റണി, ഗുലാംനബി ആസാദ്, ചിദംബരം, അശോക് ഗെഹ്ലോട്ട്, മല്ലികാർജുൻ ഖാർഗെ, അഹമ്മദ് പട്ടേൽ, ജയറാം രമേഷ് എന്നീ മഹാമല്ലന്മാർക്കൊപ്പം രൺദീപ് സുർജേവാല, കെസി വേണുഗോപാൽ എന്നീ യുവതുർക്കികളെയും ഉൾപ്പെടുത്തി.

കെസി വേണുഗോപാല്‍
ആലപ്പുഴയിൽ നിന്നുളള ലോക്‌സഭാംഗവും കർണാടകത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയും കോൺഗ്രസ് വർക്കിങ് കമ്മറ്റി അംഗവുമാണ് വേണുഗോപാൽ.

അത്യുത്തമ ശിഷ്യന്‍
കെ കരുണാകരൻ്റെ അത്യുത്തമ ശിഷ്യനായി രാഷ്ട്രീയത്തിൽ അരങ്ങേറ്റം കുറിച്ച വേണു അധികം വൈകാതെ ലീഡറെ തളളിപ്പറഞ്ഞു തിരുത്തൽവാദിയായി. പയ്യന്നൂരു നിന്ന് തട്ടകം ആലപ്പുഴയ്ക്കു മാറ്റി. എംഎൽഎയായി, മന്ത്രിയായി, എംപിയായി, കേന്ദ്ര സഹമന്ത്രിയായി.

കണ്ണിലുണ്ണി
പെരുന്നത്തമ്പുരാൻ്റെ കണ്ണിലുണ്ണിയായി. അതുകൊണ്ട് കണിച്ചുകുളങ്ങര മുതലാളിയുടെ മുഖ്യശത്രുവായി. സരിതയുടെ സ്മാർത്ത വിചാരത്തിൽ അസാരം ദുഷ്പേരുണ്ടായി എങ്കിലും അതൊക്കെ പുല്ലുപോലെ അതിജീവിച്ചു.

ഭാഗ്യനക്ഷത്രം
രാഹുൽഗാന്ധി കോൺഗ്രസ് അധ്യക്ഷനായതോടെ വേണുഗോപാലിൻ്റെ ഭാഗ്യനക്ഷത്രം പിന്നെയും തെളിഞ്ഞു. ഇനി പിടിച്ചാൽ കിട്ടില്ല. വെച്ചടി കയറ്റമാണ്. 2019ൽ കോൺഗ്രസിനും രാഹുലിനുമൊപ്പം വേണുവും തിരിച്ചുവരും. തീർച്ച.
ഫേസ്ബുക്ക് പോസ്റ്റ്
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം












Click it and Unblock the Notifications