'നിങ്ങളെന്നെ ബിജെപിയാക്കി' അബ്ദുള്ളക്കുട്ടിയുടെ ആത്മകഥയുടെ രണ്ടാംഭാഗം ഉടൻ പ്രതീക്ഷിക്കാം, കുറിപ്പ്
Recommended Video
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ ഉജ്ജ്വല വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഭിനന്ദനവുമായി എത്തിയ എപി അബ്ദുള്ളക്കുട്ടിക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തി എഴുതിയ ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അബ്ദുള്ളക്കുട്ടിയുടെ നരേന്ദ്ര മോദി സ്തുതി. നരേന്ദ്ര മോദിയുടെ ഭരണതന്ത്രജ്ഞതയുടെ, വികസന അജണ്ടയുടെ അംഗീകാരമാണ് ഈ വിജയമെന്നാണ് അബ്ദുള്ളക്കുട്ടി അഭിപ്രായപ്പെട്ടത്.
അബ്ദുള്ളക്കുട്ടിയുടെ മനംമാറ്റത്തെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് അഡ്വ. ജയശങ്കർ. നിങ്ങളെന്നെ ബിജെപിയാക്കി എന്ന പേരിൽ അബ്ദുള്ളക്കുട്ടിയുടെ ആത്മകഥയുടെ രണ്ടാം ഭാഗം ഉടൻ പ്രതീക്ഷിക്കാമെന്ന് അഡ്വ. ജയശങ്കർ പരിഹസിക്കുന്നു. നേരത്തെ സിപിഎമ്മിൽ നിന്നും കോൺഗ്രസിലേക്ക് പോയ സംഭവം വിശദീകരിച്ചാണ് ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ആലപ്പുഴയിലെ തോൽവി പഠിക്കാൻ അന്വേഷണ കമ്മീഷൻ, ഉന്നതർക്കെതിരെ ആരോപണവുമായി ഷാനിമോൾ ഉസ്മാൻ
മോദി സ്തുതി
പ്രതിപക്ഷക്കാർ മാത്രമല്ല, ബിജെപിക്ക് അകത്തുള്ളവരെ പോലും ആശ്ചര്യപ്പെടുത്തുന്ന വിജയമാണ് ഇക്കുറി നരേന്ദ്ര മോദി സ്വന്തമാക്കിയതെന്നാണ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്. ഗാന്ധിയൻ മൂല്യം ഉൾക്കൊണ്ടായിരുന്നു മോദിയുടെ പ്രവർത്തനമെന്നാണ് അബ്ദുള്ളക്കുട്ടിയുടെ അഭിപ്രായം. ദരിദ്രർക്ക് ഗ്യാസ് കണക്ഷൻ നൽകിയതും , കക്കൂസ് നിർമിച്ച് നൽകിയതുമൊക്കെ വോട്ടായി മാറിയെന്ന് അബ്ദുള്ളക്കുട്ടി ചൂണ്ടിക്കാട്ടുന്നു.
ഉള്ളുതുറന്ന അഭിപ്രായം
സംഭവം വിവാദമാകുകയും യൂത്ത് കോൺഗ്രസ്, കെഎസ്യു പ്രവർത്തകർ അടക്കം അബ്ദുള്ളക്കുട്ടിക്കെതിരെ രംഗത്ത് വന്നു. എന്നാൽ നിലപാടിൽ ഉറച്ച് നിൽക്കുകയാണ് അബ്ദുള്ളക്കുട്ടി. പറഞ്ഞത് സത്യസന്ധമായ കാര്യങ്ങളാണ്. ഉള്ളു തുറന്നുള്ള അഭിപ്രായമായി ഇതിനെ കണ്ടാൽ മതിയെന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം.
സിപിഎമ്മിൽ നിന്ന് പുറത്ത്
2009ൽ പാർലമെന്റ് അംഗമായിരിക്കെ നടത്തിയ മോദി അനുകൂല പരാമർശങ്ങളാണ് അബ്ദുള്ളക്കുട്ടിക്കെതിരെയുള്ള സിപിഎം നടപടിയിൽ കലാശിച്ചത്. നരേന്ദ്രമോദിയുടെ നയങ്ങൾ കേരളം മാതൃകയാക്കണമെന്നായിരുന്നു അന്ന് അഭിപ്രായപ്പെട്ടത്. ആറു മാസത്തേയ്ക്ക് സസ്പെൻഷനായിരുന്നു ആദ്യം പാർട്ടി സ്വീകരിച്ച നടപടി. എന്നാൽ സസ്പെൻഷൻ കാലയളവിൽ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്നാരോപിച്ച് പിന്നീട് പാർട്ടിയിൽ നിന്നും പുറത്താക്കുകയായിരുന്നു.
ബിജെപിയിൽ ചേരുമോ?
അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയായതോടെ അദ്ദേഹം ബിജെപിയിലേക്ക് പോകുമോയെന്ന തരത്തിലും ചർച്ചകൾ സജീവമാണ്. മഞ്ചേശ്വരം തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയാകുമോ പാർട്ടി വിടുമോ എന്നീ ചോദ്യങ്ങൾക്ക് കൃതൃമായ ഉത്തരം നൽകാതെയായിരുന്നു അബ്ദുള്ളക്കുട്ടി വിവാദങ്ങളോട് പ്രതികരിച്ചതെന്നതും ശ്രദ്ധേയമാണ്.
കുട്ടികളുടെ മനസുള്ള അബ്ദുള്ളക്കുട്ടി
അഡ്വ. ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: വയസ്സ് 52 ആയെങ്കിലും കുട്ടികളുടെ മനസ്സാണ് അബ്ദുല്ലക്കുട്ടിക്ക്. പനിനീർപ്പൂ പോലെ പരിശുദ്ധൻ, മാടപ്രാവിനെ പോലെ നിഷ്കളങ്കൻ. മനസ്സിൽ ഒന്നുവെച്ച് പുറത്തു മറ്റൊന്ന് പറയുന്ന സ്വഭാവമില്ല. അതുകൊണ്ട് പലപ്പോഴും തെറ്റിദ്ധരിക്കപ്പെട്ടു.
നിങ്ങളെന്നെ കോൺഗ്രസാക്കി
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയുടെ വികസന നയത്തെ പ്രകീർത്തിച്ചതിനാണ് 2009 ജനുവരിയിൽ അബ്ദുല്ലക്കുട്ടിയെ സിപിഐ(എം) സസ്പെൻഡ് ചെയ്തതും പിന്നീട് പുറത്താക്കിയതും. പിന്നീട് അദ്ദേഹം കെ സുധാകരന്റെ ശിഷ്യത്വം സ്വീകരിച്ച് കോൺഗ്രസിൽ ചേരുകയും 'നിങ്ങളെന്നെ കോൺഗ്രസാക്കി' ആത്മകഥ എഴുതുകയും ചെയ്തു.
അത്ഭുതക്കുട്ടി
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തോറ്റ ശേഷം അബ്ദുല്ലക്കുട്ടിയും അഹിംസാ പാർട്ടിയും അത്ര സുഖത്തിലല്ല. ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റിനു വേണ്ടി ശ്രമിച്ചു, ഫലമുണ്ടായില്ല. നരേന്ദ്രമോദിയുടെ വികസന നേട്ടങ്ങളെ പ്രകീർത്തിച്ചും ബിജെപിയുടെ ചരിത്ര വിജയത്തെ അഭിനന്ദിച്ചും കൊണ്ട് അത്ഭുതക്കുട്ടി വീണ്ടും വാർത്തകൾ സൃഷ്ടിക്കുകയാണ്.
നിങ്ങളെന്നെ ബിജെപിയാക്കി
അടുത്ത ചാട്ടം എങ്ങോട്ടെന്ന് വ്യക്തം.അബ്ദുല്ലക്കുട്ടി സാഹിബ്ബിന്റെ ആത്മകഥയുടെ രണ്ടാം ഭാഗം ഉടൻ പ്രതീക്ഷിക്കുക: 'നിങ്ങളെന്നെ ബിജെപിയാക്കി' എന്നെഴുതിയാണ് അഡ്വ. ജയശങ്കർ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്
അഡ്വ. ജയശങ്കറിന്റെ ഫേസ്ബുക്ക് കുറിപ്പ്