കണ്ണൂരിലെ ഷുഹൈബിന്‍റേത് ദുര്‍മരണം... പ്രതികരിക്കാത്ത സാംസ്കാരിക നായകരെ വിമര്‍ശിച്ച് ജയശങ്കര്‍
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്‍റെ കൊലപാതകത്തില്‍ മുഖ്യമന്ത്രി തുടരുന്ന മൗനത്തിനെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. കണ്ണൂരിലെ അരും കൊലയെ കുറിച്ച് ഒരു അക്ഷരം പോലും മിണ്ടാതെ അഡാര്‍ ലവ്വ് എന്ന സിനിമയിലെ മാണിക്യമലരേ എന്ന ഗാനത്തിന് വേണ്ടി ആവിഷ്കാര സ്വാതന്ത്ര്യം എന്ന ടാഗും ഉയര്‍ത്തിപ്പിടിച്ച് മുഖ്യമന്ത്രി വാതോരാതെ പ്രസംഗിച്ചതും പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഷുഹൈബ് കൊല ചെയ്യപ്പെട്ടിട്ട് ഇത്ര ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടിയില്ലെന്നും സിപിഎമ്മിനേയും മുഖ്യനേയും പ്രതിക്കൂട്ടില്‍ ആക്കിയിട്ടുണ്ട്.
ഇതിനിടെ 51 വെട്ട് വെട്ടി ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതിന് സമാനമായി നടത്തിയ അരും കൊലയില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് സിപിഎം ആവര്‍ത്തിച്ച് പറഞ്ഞു. എന്നാല്‍ എത്ര നിഷേധിച്ചാലും ഷുഹൈബിന്‍റെ കൊലപാതകത്തിന്‍റെ ഉത്തരവാദിത്തത്തില്‍ നിന്ന് സിപിഎമ്മിന് മാറി നില്‍ക്കാന്‍ സാധിക്കില്ലെന്നത് തെളിവുകള്‍ സഹിതം പുറത്തുവരുന്നുണ്ട്. അതേസമയം കൊലപാതകത്തെ കുറിച്ച് ഇടതുപക്ഷ സാംസ്കാരിക നായകന്‍മാര്‍ ആരും തന്നെ ഇതുവരെ ഒരു പ്രസ്താവന പോലും നടത്തിയിട്ടില്ല.ഈ മൗനത്തിനെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് അഡ്വ ജയശങ്കര്‍. കേരളത്തിലെ സാംസ്കാരിക നായികാ നായകന്മാർ ഇന്നോ നാളെയോ പ്രസിദ്ധീകരിക്കാൻ ഇടയുള്ള പ്രസ്ഥാവന എന്ന തലക്കെട്ടോട് കൂടിയാണ് ജയശങ്കര്‍ വിമര്‍ശിച്ചിരിക്കുന്നത്.
ഷുഹൈബിന്‍റേത് ദുര്‍മരണം
കണ്ണൂർ ജില്ലയിലെ എടയന്നൂരിൽ ഷുഹൈബ് എന്നയാളിന്‍റെ ദുർമരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പ്രതിപക്ഷ പാർട്ടികളും ഒരു വിഭാഗം മാധ്യമങ്ങളും ചേർന്ന് നടത്തുന്ന ദുഷ്പ്രചരണം ഉടനടി അവസാനിപ്പിക്കണമെന്ന് അദ്ദേഹം പരിഹസിച്ചു. ഷുഹൈബിന്‍റെ മരണത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍റെ പ്രസ്താവനയേയും നേരത്തേ ജയശങ്കര്‍ വിമര്‍ശിച്ചിരുന്നു.
ഇടതുപക്ഷത്തെ അപമാനിക്കാനുള്ള കുത്സിത ശ്രമം
ഷുഹൈബ് മരിച്ചു മണിക്കൂറുകൾക്കകം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണം പുരോഗമിക്കുന്നു. ഷുഹൈബിന്‍റേത് അപകട മരണമോ ആത്മഹത്യയോ ആകാനുള്ള സാധ്യത പരിശോധിക്കണം. കൊലപാതകമാണെങ്കിൽ പ്രതികളെ വിചാരണ നടത്തി വെറുതെവിടണം.ഏതു നിലയ്ക്കും ഇതുമായി ബന്ധപ്പെടുത്തി ഇടതുപക്ഷ പ്രസ്ഥാനത്തെയും സർക്കാരിനെയും അപകീർത്തിപ്പെടുത്താനുളള കുത്സിത ശ്രമത്തെ ചെറുത്തു തോല്പിക്കണമെന്നും പോസ്റ്റില്‍ പറയുന്നു.
പാവങ്ങളുടെ പാര്‍ട്ടി
ഷുഹൈബിന്‍റെ മരണവുമായി പാവങ്ങളുടെ പാർട്ടിക്ക് ഒരു ബന്ധവുമില്ലെന്ന് ജില്ലാ സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. മുസ്ലീകളടക്കമുളള ന്യൂനപക്ഷങ്ങളെ ഉടലോടെ സ്വർഗത്തിൽ കൊണ്ടുപോകാൻ പാർട്ടി പ്രതിജ്ഞാബദ്ധമാണു താനും.
ദുഷ്പ്രചരണത്തിന്‍റെ തുടര്‍ച്ച
ആഗോള തലത്തിൽ, ജനകീയ ചൈനയ്ക്കും ക്യൂബയ്ക്കും ഉത്തര കൊറിയക്കുമെതിരെ സാമ്രാജ്യത്വ ശക്തികൾ നടത്തുന്ന ദുഷ്പ്രചരണത്തിന്‍റെ തുടർച്ചയാണ് ഷുഹൈബിന്‍റെ മരണവുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്ന കോലാഹലം. പുരോഗമന, മതേതര ജനാധിപത്യ വിശ്വാസികൾ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പോസ്റ്റില്‍ പരിഹസിച്ചു.