വീണ്ടും സിപിഎമ്മിനെതിരെ ജയശങ്കർ; സോഷ്യലിസം വരാൻ പൂജയൊക്കെ കഴിക്കേണ്ടി വരും, കോടിയേരിക്ക് പരിഹാസം!
സിപിഎമ്മിനെതിരെ പരിഹാസവുമായി അഡ്വ. ജയശങ്കർ. സിപിഎമ്മിന് സോഷ്യലിസം നടപ്പിലാക്കാൻ ചിലപ്പോൾ ശത്രുദോഷ പരിഹാര പൂജ, മൃത്യുഞ്ജയ ഹോമം, സുദർശന ക്രിയ; മറ്റു ചിലപ്പോൾ ക്ഷുദ്രം, മാരണം, കൂടോത്രം എന്നിവയൊക്കെ ചെയ്യേണ്ടി വരുമെന്നാണ് പരിഹാസം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വീട്ടിൽ ശത്രുസംഹാര പൂജ നടത്തിയെന്ന വാർത്ത കഴിഞ്ഞ ദിവസം ബിജെപി മുഖപത്രമായ ജന്മഭൂമി പ്രസിദ്ധപ്പെടുത്തിയിരുന്നു. ഇതിനെതിരെയാണ് പരിഹാസവുമായി അഡ്വ. ജയശങ്കർ ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്.
കമ്മ്യൂണിസ്റ്റുകാർ പ്രേമിക്കാമോ?: ഒരു സഖാവ് പണ്ട് ഇഎംഎസ്സിനോടു ചോദിച്ചു. കമ്മ്യൂണിസത്തിനു വേണ്ടിയാണെങ്കിൽ പ്രേമിക്കാം: സംശയലേശമന്യേ, ഇഎംഎസിന്റെ മറുപടി. ഇതാണ് പാർടി ലൈൻ. കമ്മ്യൂണിസത്തിനു വേണ്ടി എന്തും ചെയ്യാം, അല്ലെങ്കിൽ ഒന്നും ചെയ്യരുത് എന്ന് തുടങ്ങുന്നതായിരുന്നു ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
സോഷ്യലിസം യാഥാർത്ഥ്യമാക്കാൻ
മഹത്തായ ഇന്ത്യൻ വിപ്ലവം സഫലീകരിക്കാനും സോഷ്യലിസം യാഥാർഥ്യമാക്കാനും വേണ്ടി പല ത്യാഗങ്ങളും സഹിക്കേണ്ടി വരും. ചിലപ്പോൾ ശത്രുദോഷ പരിഹാര പൂജ, മൃത്യുഞ്ജയ ഹോമം, സുദർശന ക്രിയ, മറ്റു ചിലപ്പോൾ ക്ഷുദ്രം, മാരണം, കൂടോത്രം തുടങ്ങിയ കാര്യങ്ങളും ചെയ്യേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
ബൂർഷ്വാസിയെ കബളിപ്പിക്കാൻ
ചില സന്ദർഭങ്ങളിൽ ബൂർഷ്വാസിയെ കബളിപ്പിക്കാൻ ഇതുപോലെയുളള അടവുനയം വേണ്ടിവരും. കടകംപള്ളി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി വഴിപാട് കഴിപ്പിച്ചതും സുധാകരൻ ശബരിമല ശാസ്താവിനെ പറ്റി ഇംഗ്ലീഷിൽ കവിത എഴുതിയതും അതുകൊണ്ടാണ്. വിരുദ്ധന്മാരും വിവരദോഷികളും പലതും പറയും. സഖാക്കളാരും അതു വിശ്വസിക്കരുതെന്ന് പറഞ്ഞാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിച്ചത്.
പൂജയിൽ കോടിയേരി പങ്കെടുത്തു
സുദര്‍ശന ഹോമം, ആവാഹന പൂജകള്‍ തുടങ്ങിയവയാണ് കോടിയേരിയുടെ വീട്ടിൽ നടത്തിയത്. എട്ടോളം തന്ത്രിപ്രമുഖര്‍ പൂജകളില്‍ പങ്കെടുത്തെന്നാണ് സൂചന. തൊട്ടടുത്ത വീട്ടുകാരെ താൽക്കാലികമായി ഒഴിപ്പിച്ച് വൈദികർക്ക് താൽക്കാലിക താമസ സൗകര്യം ഒരുക്കുകയായിരുന്നു. പൂജയിൽ പങ്കെടുക്കാൻ കോടിയേരി ബാലകൃഷ്ണൻ വീട്ടിലെത്തിയെന്ന് സൂചനയുണ്ടെന്നും ജന്മഭൂമി റിപ്പോർട്ട് ചെയ്തിരുന്നു.
അണികൾക്കിടയിൽ മുറുമുറുപ്പ്
ക്ഷേത്രാരാധനയും മറ്റും നടത്തിയതിന്റെ പേരില്‍ പാര്‍ട്ടി പ്രാദേശിക ഭാരവാഹികള്‍ക്കും അംഗങ്ങള്‍ക്കും പാര്‍ട്ടി അണികള്‍ക്കുമെതിരെ നടപടിയെടുക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ വീട്ടില്‍ത്തന്നെ എട്ടോളം തന്ത്രി പ്രമുഖരെ പങ്കെടുപ്പിച്ച് പൂജ കഴിച്ചത് പാര്‍ട്ടി ഗ്രാമമായ കോടിയേരിയിലും പരിസരത്തും സജീവ ചര്‍ച്ചയായിട്ടുണ്ടെന്ന് ജന്മഭൂമി റിപ്പോർട്ട് ചെയ്യുന്നു. കൈമുക്ക് ശ്രീധരന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ തൃശൂര്‍ കൊടകരയിലെ പ്രമുഖ തന്ത്രികുടുംബത്തിലെ പുരോഹിതരുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകളെന്നും റിപ്പോർട്ട് ചെയ്യുകയായിരുന്നു.
ആദ്യ സംഭവമല്ല...
കഴിഞ്ഞ വർഷവും കോടിയേരിയുടെ കുടുംബാഗങ്ങൾ തറവാട്ടിൽ ദോഷ പരിഹാര പൂജകൾ നടത്തിയത് വാർത്തയായിരുന്നു. ഏതാനും വർഷങ്ങൾക്ക് മുമ്പ് കോടിയേരിക്ക് വേണ്ടി കാടാമ്പുഴയിൽ പൂമൂടൽ പൂജ കഴിച്ചിരുന്നു ഇതും വൻ വിവാദമായിരുന്നു. കഴിഞ്ഞ അഷ്ടമി രോഹിണി ദിനത്തിൽ കടകംപള്ളി സുരേന്ദ്രൻ ഗുരുവായൂർ ക്ഷേത്രത്തിൽ പുഷ്പാഞ്ജലി കഴിച്ചതും ചർച്ചയായതിനു പിന്നാലെയാണ് വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ വീണ്ടും ആരോപണം ഉയരുന്നത്.
ഏലസ് വിവാദം
അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ നിയമം കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ട കോടിയേരിയുടെ കൈമുട്ടിന് മുകളില്‍ ഏലസ് കെട്ടിയിട്ടുണ്ടെന്ന വാർത്തയും പുറത്തു വന്നിരുന്നു. പാര്‍ട്ടി അണികളെ അക്രമിക്കാന്‍ വരുന്നവരെ തിരിച്ചടിക്കണമെന്ന് ആവേശത്തോടെ പറഞ്ഞ് കൈയ്യുയര്‍ത്തിയതാണ് കോടിയേരിക്ക് വിനയായത്. കൈ ഉയര്‍ത്തിയപ്പോള്‍ മുട്ടിന് മുകളില്‍ ജപിച്ച് കെട്ടിയ ഏലസ് ക്യാമറകളുടെ കണ്ണില്‍ പതിയുകയായിരുന്നു. എന്നാൽ പിന്നീട് അത് ഏലസല്ലെന്ന വാദവുമായി സിപിഎം രംഗത്തെതുകയും ചെയ്തിരുന്നു. ഇത് പ്രമേഹ രോഗികകള്‍ ഉപയോഗിക്കുന്ന ഗ്ലൂക്കോസ് മോണിറ്ററിംഗ് ചിപ്പാണെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പിന്നീട് വിശദീകരിച്ചത്.